കൊച്ചി: അഞ്ചുവർഷത്തോളം നിധിപോലെ പരിപാലിച്ച നീളൻ തലമുടി കാൻസർ രോഗികൾക്ക് സംഭാവന ചെയ്ത ഓട്ടോറിക്ഷ തൊഴിലാളിയുടെ വേറിട്ട ജീവകാരുണ്യം പൂണിത്തുറയിലെ പുതിയ ചർച്ചാവിഷയം. നാട്ടിലെ ഫ്രീക്കൻമാരൊക്കെ അഭിലാഷിനെ കണ്ടുപഠിച്ചിരുന്നെങ്കിൽ...
പേട്ട മെട്രോ സ്റ്റേഷനിലെ ഓട്ടോറിക്ഷ ഡ്രൈവർ പൂണിത്തുറ സ്വദേശി അഭിലാഷാണ്(48) കേശദാനത്തിലൂടെ ഈ രംഗത്തെ സ്ത്രീകളുടെ കുത്തക പൊളിച്ചത്. സ്ത്രീകളെപ്പോലെ മുടി നീട്ടിവളർത്തിയ ഓട്ടോ ഡ്രൈവറെ കാണുമ്പോൾ കാലത്തിന്റെ കോലം കെട്ടാണെന്നായിരുന്നു എല്ലാവരും കരുതിയത്. 2016 ൽ ഒരുകാലിന് ശസ്ത്രക്രിയ നടത്തി 6 മാസത്തോളം കിടപ്പിലായപ്പോൾ മുടി സ്വഭാവികമായി വളർന്നതാണെന്ന സത്യം മാലോകരെ ബോധ്യപ്പെടുത്താൻ അഭിലാഷും മിനക്കെട്ടില്ല. വീണ്ടും ജോലിക്ക് ഇറങ്ങിയപ്പോഴും മുടിമുറിക്കാൻ തോന്നിയില്ല. ചീകിയൊതുക്കി പിന്നിൽ കെട്ടിവച്ച് പരിപാലിച്ചു. അങ്ങനെ 5 വർഷം കൊണ്ട് നീളം ഒന്നരയടിയോളമായി. അതിനിടെയാണ് തൃശൂർ മിറക്കിൾ ഫൗണ്ടേഷൻ കാൻസർ രോഗികൾക്കുവേണ്ടി നീണ്ടതലമുടി ശേഖരിക്കുന്നതായി അറിഞ്ഞത്.
കഴിഞ്ഞദിവസം മുടി മുറിച്ച് പാക്കറ്റിലാക്കി സംഘടനയ്ക്ക് അയച്ചുകൊടുത്തു. 25 വർഷമായി പേട്ട സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിക്കുന്ന അഭിലാഷ് ആശുപത്രി കേസുകളുടെ കാര്യത്തിൽ പ്രത്യേക പരിഗണനയുള്ള വ്യത്യസ്തനായൊരു ഡ്രൈവറുമാണ്. കിടത്തി ചികിത്സ ആവശ്യമില്ലാത്ത കേസുകളാണെങ്കിൽ രോഗി തിരിച്ചുവരുവോളം ആശുപത്രിക്ക് മുമ്പിൽ ക്ഷമയോടെ കാത്തുനിൽക്കും. നടക്കാൻ ബുദ്ധിമുട്ടുള്ള രോഗികളാണെങ്കിൽ അവരെ ഡോക്ടറുടെ അടുത്ത് എത്തിക്കുന്നതിനും തിരികെ കൊണ്ടുവരുന്നതിനും കൈത്താങ്ങാകും.
കൊവിഡ് കാലത്താണ് അഭിലാഷിന്റെ യഥാർത്ഥമുഖം നാട്ടുകാർ തിരിച്ചറിഞ്ഞത്. കൊവിഡ് പോസിറ്റീവ് ആകുന്നവരെ ചികിത്സാകേന്ദ്രങ്ങളിൽ ആക്കുന്നതിനും മടക്കി കൊണ്ടുവരുന്നതിനും ഡ്രൈവർമാർ മടിച്ചുനിന്നപ്പോൾ ആ ദൗത്യം ഏറ്റെടുത്തു. അതുകൊണ്ട് മറ്റ് ഡ്രൈവർമാരൊക്കെ ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ കുത്തിയിരുന്നപ്പോൾ അഭിലാഷിന് നിലംതൊടാത്ത ഓട്ടമായിരുന്നു. ഒരുദിവസം പോലും ഓട്ടമില്ലാതെ ഇരിക്കേണ്ടിവന്നില്ല.
ബി.എസ്.സി (മാത്ത്സ്) ബിരുദധാരിയാണ് അഭിലാഷ്. വിദ്യാഭ്യാസ കാലത്തുതന്നെ ഇലക്ട്രിക്ക് വയറിംഗ് പ്ലമ്പിംഗ് ജോലികളും പഠിച്ചിരുന്നു. സാമ്പത്തിക പരാധീനതകാരണം തുടർപഠനം മുടങ്ങിയതോടെ ഡിഗ്രിക്ക് ശേഷം കുറച്ചുകാലം വയറിംഗ് ജോലിക്ക് പോയി. അതുകഴിഞ്ഞാണ് സ്വന്തമായി വാങ്ങിയ ഓട്ടോറിക്ഷയുമായി സ്വയം തൊഴിൽ കണ്ടെത്തിയത്. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏകവരുമാനമാണ് ഓട്ടോറിക്ഷ. പേട്ടയിൽ വാടകവീട്ടിലാണ് താമസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |