പത്തനംതിട്ട : കൊവിഡ് സാഹചര്യത്തിലും പ്രോട്ടോക്കോൾ പാലിച്ച് തൊഴിലുറപ്പ് പദ്ധതി പാവപ്പെട്ട കുടുംബങ്ങൾക്ക് താങ്ങാകുന്നു. സാധാരണക്കാരായ നിരവധി കുടുംബങ്ങളുടെ വരുമാന മാർഗമായിരുന്ന പദ്ധതി കൊവിഡ് തരംഗത്തിൽ നടപ്പാക്കാൻ കഴിയുമായിരുന്നില്ല. സംഘം ചേർന്ന് ജോലി ചെയ്യുന്നതിനാൽ കൊവിഡ് വ്യാപനം കണക്കിലെടുത്ത് തൊഴിലുറപ്പ് പണികൾ നിറുത്തിവച്ചിരിക്കുകയായിരുന്നു. ഇപ്പോൾ അഞ്ച് പേരുടെ ചെറിയ സംഘങ്ങളായി തിരിഞ്ഞ് തൊഴിലുറപ്പ് പദ്ധതികൾ പുരോഗമിക്കുകയാണ്.
കൊവിഡ് കാലയളവിലും രജിസ്ട്രേഷൻ
മറ്റ് തൊഴിൽ സാദ്ധ്യതകൾ മങ്ങിയതോടെ നിരവധിപേർ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊവിഡ് കാലയളവിൽ 10,389 കുടുംബങ്ങൾ പദ്ധതിയിൽ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 19,989 കുടുംബങ്ങൾ നൂറ് ദിവസം ജോലി ചെയ്തു. 40,61,633 തൊഴിൽ സൃഷ്ടിക്കാൻ കഴിഞ്ഞു. 58,138 പേർക്ക് തൊഴിൽ നൽകി. 68,000 കുടുംബങ്ങളാണ് ജില്ലയിൽ തൊഴിലുറപ്പ് പദ്ധതിയിൽ പങ്കാളികളായിട്ടുള്ളത്.
അപേക്ഷകർ കുറവ്
പശുത്തൊഴുത്ത്, കിണർ തുടങ്ങിയ പദ്ധതികൾക്ക് മുടക്കു മുതൽ കൂടുതലായി വരുന്നതിനാൽ അപേക്ഷകർ കുറയുന്നുണ്ട്. തൊഴുത്ത് ഉടമ തന്നെ മുതൽമുടക്കി വേണം നിർമ്മാണം നടത്താൻ. ഇതിന്റെ ബില്ല് നൽകിയാൽ മാത്രമേ രൂപ ലഭിക്കു. ആറുമാസത്തെ താമസവും ബില്ല് മാറികിട്ടാൻ വേണ്ടിവരും. ഒരുലക്ഷത്തിലധികം രൂപ മുടക്കാൻ പലരും തയ്യാറാകാത്തതിനാലാണ് അപേക്ഷകൾ കുറയുന്നത്.
തൊഴിലുറപ്പ് പണികളിൽ ഉൾപ്പെടുന്നവ
പശു തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, അസോള ടാങ്ക്, പുൽകൃഷി, മേച്ചിൽ സ്ഥലങ്ങളുടെ വികസനം, തരിശു ഭൂമി ഒരുക്കുക, പട്ടുനൂൽകൃഷി, പഴകൃഷി, തോട്ടവിളകൃഷി, കാർഷിക വനവൽക്കരണം, ജലസേചന കിണർ, ഫാം പോണ്ടുകൾ, കിണൽ റീചാർജ്, കംമ്പോസ്റ്റ്, സ്റ്റോക്ക് പിറ്റ് എന്നിവയ്ക്കും സാമൂഹിക ആസ്തികളായ അങ്കണവാടികൾ, സ്കൂൾ പാചകപുര, ഡൈനിംഗ് ഹാൾ, കളിസ്ഥലങ്ങളുടെ നിർമ്മാണം, കോൺക്രീറ്റ് റോഡുകൾ, പാലങ്ങൾ, കൾവെർട്ടുകൾ, ചെക്ക് ഡാമുകൾ എന്നിവയുടെ നിർമ്മാണം.
"ജില്ലയിലെ തൊഴിലുറപ്പ് പണികൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സജീവമായി നടക്കുന്നുണ്ട്. കൊവിഡ് സാഹചര്യത്തിൽ നിരവധി പേർ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എൻ. ഹരി
തൊഴിലുറപ്പ് പദ്ധതി ജോ. പ്രോഗ്രാം കോർഡിനേറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |