കൊച്ചി: 13 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിൽവന്ന് ടൂറിസ്റ്റ് ബസ് വാങ്ങിയ വൈപ്പിൻകരക്കാരൻ പോളച്ചൻ വരവേൽപ്പ് സിനിമയിലെ മോഹൻലാൽ കഥാപാത്രമായ മുരളിയുടെ റോളിലാണിപ്പോൾ?
1989 ൽ ശ്രീനിവാസൻ കഥയെഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയാണ് വരവേൽപ്പ്. ആറ് വർഷത്തെ പ്രവാസജീവിതത്തിന് ശേഷം നാട്ടിൽ വന്ന് സ്വകാര്യ ബസ് സർവീസ് ആരംഭിച്ച മുരളി നേരിടുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ വേട്ടയുടെ നേർചിത്രമായിരുന്നു ആ സിനിമ. പോളച്ചന് പക്ഷേ തൊഴിൽ പ്രശ്നമല്ല തലവേദനയെന്ന് മാത്രം.
പോളച്ചൻ
ഒരുവശത്ത് കൊവിഡ് മഹാമാരിയും മറുവശത്ത് സർക്കാർ നയവൈകല്യങ്ങളും കാരണം നട്ടം തിരിയുന്ന കേരളത്തിലെ അസംഖ്യം മുരളിമാരിൽ ഒരാളാണ് പോളച്ചൻ.
കുടുംബത്തോടൊപ്പം ജീവിക്കാനാണ് പ്രവാസജീവിതം അവസാനിപ്പിച്ചത്. പിതാവ് മാത്യു പണ്ട് സ്വകാര്യ ബസ് ഡ്രൈവറും പിന്നീട് ലൈൻബസ് ഉടമയുമായിരുന്നു എന്നതാണ് ഈ രംഗത്ത് പോളച്ചന്റെ മുൻപരിചയം.
2 വർഷം മുമ്പ് 24 ലക്ഷംരൂപ രൊക്കം നൽകി വാങ്ങിയ ബസ് ഇപ്പോഴും നിരത്തിലിറക്കിയിട്ടില്ല. നിപ്പയുടെ രൂപത്തിലെത്തിയ ആദ്യ ശകുനപ്പിഴ തരണം ചെയ്തുവന്നപ്പോൾ പ്രളയക്കെടുതിയായി. അതും അതിജീവിച്ച് മുന്നോട്ടുപോകാറായപ്പോൾ കൊവിഡ് വന്നു. നാളിതുവരെ വരുമാനം കിട്ടിയിട്ടില്ലെങ്കിലും
ഖജനാവിനുള്ള നികുതി മുൻകൂറായി അടച്ചു. മാസങ്ങളോളം കിടപ്പിലായ ബസ് ഇനി ഓടിത്തുടങ്ങാനും കടമ്പകൾ ഏറെയുണ്ട്.
ബസ് നടത്തിപ്പ്
1. ഓടാത്ത ബസിന് 2 ലക്ഷം നികുതി
കഴിഞ്ഞ സാമ്പത്തിക വർഷം 2 ലക്ഷം രൂപ മുൻകൂർ നികുതിയും 75,000 രൂപ ഇൻഷ്വറൻസും അടച്ചു. ഇനി നടപ്പുവർഷത്തെ നികുതിയും ഇൻഷ്വറൻസും വെറുതേ നൽകണം.
2. അറ്റകുറ്റപ്പണി അനിവാര്യം
3 ലക്ഷമെങ്കിലും മുടക്കി അറ്റകുറ്റപ്പണി ചെയ്ത് മോട്ടോർവാഹനവകുപ്പിൽ ഹാജരാക്കി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങിയാലേ ബസ് റോഡിലിറക്കാനാകൂ.
3. അനുബന്ധ ചെലവുകൾ
ടയറുകൾ ഉപയോഗശൂന്യമായി. ആറും പുതിയത് വാങ്ങണം. ചെലവ് 1,38,000 (23,000 X 6). എയർ ബ്രേക്ക്, സസ്പെൻസർ, ബ്രേക്ക് ലൈനർ, എയർ കണ്ടീഷണർ, റബർ ബീഡിംഗ്, സീറ്റ് കവർ, ഓഡിയോ സിസ്റ്റം എന്നിവയെല്ലാം പുന:സ്ഥാപിക്കാൻ മറ്റൊരു 2.5 ലക്ഷംരൂപ കൂടി കരുതണം.
'ബസ് ഒതുക്കുമ്പോൾ ഡീസലിന് 63 രൂപയായിരുന്നു വില. എൻജിൽ കേടാകാതിരിക്കാൻ ദിവസവും ബസ് സ്റ്റാർട്ട് ചെയ്ത് ഇടാറുണ്ട്. ഇതിനായും പതിനായിരങ്ങളുടെ ഡീസൽ അടിച്ചു. റോഡിലിറക്കാൻ കുറഞ്ഞത് എട്ട് ലക്ഷം രൂപയെങ്കിലും ചെലവാക്കണം. നികുതി ഇളവ് ലഭിച്ചില്ലെങ്കിൽ ആത്മഹത്യയല്ലാതെ വേറെ വഴിയില്ല.
പോളച്ചൻ, ടൂറിസ്റ്ര് ബസ് ഉടമ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |