തിരുവനന്തപുരം: പീഡനപരാതി ഒതുക്കിത്തീർക്കാൻ ഇരയുടെ പിതാവിനെ ഫോണിൽ നിർദ്ദേശിച്ചെന്ന ആരോപണം വിവാദം സൃഷ്ടിച്ചിരിക്കെ, മുഖ്യമന്ത്രിയോട് കാര്യങ്ങൾ വിശദീകരിച്ച് മന്ത്രി എ.കെ.ശശീന്ദ്രൻ. രണ്ട് പാർട്ടി നേതാക്കളുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പ്രശ്നം പ്രയാസമില്ലാതെ പരിഹരിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും വാട്സാപ്പിൽ എന്തോ സന്ദേശം അയച്ചതിനെ ചൊല്ലിയുള്ള തർക്കമാണെന്ന് ധരിച്ചാണ്, അത് പ്രയാസമില്ലാതെ പരിഹരിക്കണമെന്ന് നിർദ്ദേശിച്ചതെന്നും മന്ത്രി മുഖ്യമന്ത്രിയോട് പറഞ്ഞു. എൻ.സി.പി സംസ്ഥാന നേതാക്കളായ പി.സി. ചാക്കോയോടും ടി.പി. പീതാംബരനോടും മന്ത്രി കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്.
കോഴിക്കോട്ടുള്ള മന്ത്രി ഇന്നലെ മുഖ്യമന്ത്രിയെയും നേതാക്കളെയും ഫോണിൽ ബന്ധപ്പെടുകയായിരുന്നു. പ്രയാസമില്ലാതെ പ്രശ്നം പരിഹരിക്കാൻ പറ്റുമോയെന്ന് വിളിച്ചയാളിനോട് ആരായുകയാണുണ്ടായത്. രണ്ട് പേരും പാർട്ടിയുടെ നേതാക്കളാണ്. അവർ തമ്മിലെ പ്രശ്നം പാർട്ടിക്ക് കേടില്ലാത്ത വിധം പരിഹരിക്കാൻ പറയുന്നതിലെന്താണ് തെറ്റ്. ഏതെങ്കിലും പ്രലോഭനമോ വാഗ്ദാനമോ താൻ നടത്തിയിട്ടില്ല. പാർട്ടിയിലെ പ്രശ്നങ്ങളല്ലെന്ന് പറഞ്ഞ് വിളിച്ചയാൾ മറ്റേ വിഷയത്തിലേക്ക് കടന്നപ്പോൾ തർക്കമില്ലാതെ പരിഹരിക്കാൻ നോക്കൂവെന്ന് പറഞ്ഞ് ഫോൺ വയ്ക്കുകയാണുണ്ടായതെന്നും മന്ത്രി പറഞ്ഞു. ശശീന്ദ്രൻ ഇന്ന് തലസ്ഥാനത്തെത്തും.
ശശീന്ദ്രനെതിരെ ഗവർണർക്കും വനിതാ കമ്മിഷനും പരാതി
പീഡന പരാതി ഒതുക്കിത്തീർക്കാൻ ഇടപെടൽ നടത്തിയ മന്ത്രി എ.കെ. ശശീന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വീണ എസ്. നായർ ഗവർണർക്കും വനിതാ കമ്മിഷനും പരാതി നൽകി. ശബ്ദരേഖയുടെ ടേപ്പ് അടക്കമാണ് പരാതി നൽകിയത്.
എ.കെ. ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്നു പുറത്താക്കാൻ മുഖ്യമന്ത്രിക്ക് നിർദേശം നൽകണമെന്നാണ് ഗവർണർക്കു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടത്. ഒരു മന്ത്രി തന്നെ സ്ത്രീപീഡന പരാതി ഒതുക്കി തീർക്കാൻ ശ്രമിക്കുന്നത് കേട്ടു കേൾവിയില്ലാത്തതും ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങൾക്കും എതിരാണ്. സ്ത്രീകളുടെ അഭിമാനം ഉയർത്തിപ്പിടിക്കാൻ മന്ത്രിയെ പുറത്താക്കാൻ ഗവർണർ മുൻകൈ എടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
എ.കെ. ശശീന്ദ്രനെ പുറത്താക്കണം: വി.ഡി. സതീശൻ
യുവതിയെ കടന്നുപിടിച്ച കേസ് ഒത്തുതീർപ്പാക്കാൻ ഇടപെട്ടെന്ന ആരോപണം നേരിടുന്ന എ.കെ. ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. രാജി വച്ചില്ലെങ്കിൽ ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. മന്ത്രിക്കെതിരെ യുവതിയും പിതാവും ഗുരുതരമായ പരാതിയാണ് ഉന്നയിച്ചിരിക്കുന്നത്. ഒത്തുതീർപ്പാക്കാൻ വിളിച്ച ശശീന്ദ്രൻ താക്കീതിന്റെ സ്വരത്തിലാണ് സംസാരിച്ചതെന്നാണ് പരാതിക്കാരി മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. മന്ത്രിക്ക് കേസിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നെന്ന് പെൺകുട്ടിയുടെ പിതാവും വ്യക്തമാക്കിയിട്ടുണ്ട്. പദവി ദുരുപയോഗം ചെയ്ത് കേസ് അട്ടിമറിക്കാൻ ശ്രമിച്ച ശശീന്ദ്രൻ ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |