തിരുവനന്തപുരം: തലസ്ഥാനത്ത് നിന്ന് നാല് മണിക്കൂറിൽ കാസർകോട്ടെത്താവുന്ന സെമി-ഹൈസ്പീഡ് റെയിലിനായെടുക്കുന്ന 33,700 കോടി വിദേശവായ്പയുടെ തിരിച്ചടവ് ബാദ്ധ്യത വേണ്ടി വന്നാൽ സംസ്ഥാനം ഏറ്റെടുക്കും. തിരിച്ചടവ് സംബന്ധിച്ച് കേന്ദ്ര ധനകാര്യമന്ത്രാലയം ആവശ്യപ്പെട്ട രേഖാമൂലമുള്ള ഉറപ്പ് നൽകാൻ മുഖ്യമന്ത്രി പിണറായിവിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പദ്ധതി അവലോകന യോഗത്തിൽ ധാരണയായി. മന്ത്രിസഭയുടെ അനുമതിയോടെ, കേന്ദ്രത്തിന് ഇതുസംബന്ധിച്ച സത്യവാങ്മൂലം അയയ്ക്കും.
പദ്ധതിക്ക് കേന്ദ്രാനുമതിയായിട്ടില്ലാത്തതിനാൽ, തിരിച്ചടവ് സംബന്ധിച്ച് സംസ്ഥാന സർക്കാർ രേഖാമൂലം ഉറപ്പു നൽകിയാൽ വായ്പയ്ക്ക് അനുമതി നൽകാമെന്നാണ് കേന്ദ്ര ധനകാര്യമന്ത്രാലയം അറിയിച്ചത്. പദ്ധതി വിജയകരമായില്ലെങ്കിൽ നൂറുശതമാനം തിരിച്ചടവും സംസ്ഥാനം വഹിക്കണമെന്നായിരുന്നു ആവശ്യം. അതിവേഗ റെയിൽ നടത്തിപ്പ് ചുമതലയുള്ള റെയിൽവേ വികസന കോർപ്പറേഷന് തിരിച്ചടവിന് കഴിയാതെ വന്നാൽ, ആ ബാദ്ധ്യത ഏറ്റെടുക്കാമെന്നാണ് സർക്കാരിന്റെ ഉറപ്പ്. അങ്ങനെയെങ്കിൽ കേന്ദ്ര ഗാരന്റിയില്ലാതെ, കേന്ദ്രസർക്കാർ വഴി വിദേശവായ്പ ലഭ്യമാവും.
അതിവേഗ റെയിലിന് തത്വത്തിലുള്ള അനുമതിയേയുള്ളൂ. റെയിൽവേ, ധനമന്ത്രാലയങ്ങളുടെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും കേന്ദ്രകാബിനറ്റിന്റെയും അനുമതി ലഭിക്കണം. 975കോടി മൂല്യമുള്ള റെയിൽവേ ഭൂമിക്ക് പുറമെ 2150കോടി കേന്ദ്രഓഹരിയും സംസ്ഥാനം തേടുന്നുണ്ട്. ഇതിനു പുറമെയാണ് വിദേശ വായ്പയ്ക്ക് കേന്ദ്രഗാരന്റി.
കേരളത്തെ തഴയാനാവില്ല
ഗുജറാത്തിലെ അഹമ്മദാബാദ്- രാജ്കോട്ട് സെമി-ഹൈസ്പീഡ് റെയിൽ പദ്ധതിയിൽ കേന്ദ്രത്തിന്റെയും റെയിൽവേയുടെയും ഓഹരി.
ബംഗളുരു സബർബൻ റെയിൽവേ പദ്ധതി കേന്ദ്രവും റെയിൽവേയും ഉൾപ്പെട്ട സംയുക്ത കമ്പനിയാണ് നടപ്പാക്കുന്നത്, ഓഹരിയുമുണ്ട്.
സെമി-ഹൈസ്പീഡ് റെയിലിന്റെ നിർമ്മാണവും നടത്തിപ്പും റെയിൽവേയ്ക്കും സംസ്ഥാന സർക്കാരിനും ഓഹരിയുള്ള കേരളാ റെയിൽ വികസന കോർപറേഷനാണ്.
കേന്ദ്രാനുമതിയില്ലാതെ സംസ്ഥാനത്തിന് സ്വന്തമായി റെയിൽവേ പദ്ധതി നിർമ്മിക്കാനാവില്ല.
പദ്ധതി ഇതുവരെ
8,656കോടി
ചെലവിൽ 11ജില്ലകളിൽ ഭൂമിയേറ്റെടുപ്പിന് മന്ത്രിസഭ അനുമതിനൽകി, അന്തിമാനുമതിയായിട്ടേ ഭൂമിയേടുക്കൂ.
3418ഏക്കർ
ഭൂമിയേറ്റെടുക്കാനുള്ള സാമൂഹ്യാഘാത പഠനം തീരാൻ ആറു മാസമെടുക്കും
11,535കോടി
നഷ്ടപരിഹാര പാക്കേജിന് വേണ്ടിവരും. ഭൂമിക്ക് വിപണി വിലയുടെ നാലിരട്ടി നഷ്ടപരിഹാരം
66,405 കോടി
അതിവേഗ റെയിലിനായി കണക്കാക്കിയിട്ടുള്ള ചെലവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |