കോഴിക്കോട്: കെ.കെ. രമ എം.എൽ.എയുടെ മകൻ അഭിനന്ദിനും ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണുവിനും നേരെ വധഭീഷണി. റെഡ് ആർമി / പി.ജെ ബോയ്‌സ് എന്ന പേരിൽ അയച്ച ഭീഷണിക്കത്ത് എം.എൽ.എ ഓഫീസിൽ മൂന്ന് ദിവസം മുമ്പാണ് ലഭിച്ചത്. പാർട്ടി നേതാക്കൾ തിങ്കളാഴ്ച കോഴിക്കോട് റൂറൽ എസ്.പിക്ക് പരാതി നൽകി.
കോഴിക്കോട് മിഠായിത്തെരുവിൽ നിന്ന് പോസ്റ്റ് ചെയ്ത കത്ത് എൻ.വേണുവിനെ അഭിസംബോധന ചെയ്താണ് തുടങ്ങുന്നത്. ''ചന്ദ്രശേഖരനെ ഞങ്ങൾ 51 വെട്ട് വെട്ടിയാണ് കൊന്നത്. അതുപോലെ വേണുവിനെ 100 വെട്ട് വെട്ടി തീർക്കും. രമയ്ക്ക് സ്വന്തം മകനെ അധികകാലം വളർത്താനാകില്ല. മകന്റെ തല പൂങ്കുല പോലെ ചിതറിക്കും"- എന്നാണ് കത്തിലെ ഭീഷണി. ജയരാജേട്ടനും ഷംസീറും പറഞ്ഞിട്ടാണ് ഞങ്ങൾ ക്വട്ടേഷൻ ഏറ്റെടുത്തത്. ഒഞ്ചിയം പഞ്ചായത്ത് മുൻ പ്രസിഡന്റിനെ വെട്ടിയ കണക്ക് കണ്ണൂരിലെ പാർട്ടിക്ക് തരേണ്ട. അത് വടകര ചെമ്മരത്തൂരിലെ സംഘമാണ് ചെയ്തത്. അവർ ചെയ്തതു പോലെയല്ല ഞങ്ങൾ ചെയ്യുക. മുന്നറിയിപ്പ് നൽകിയിട്ടും അനുസരിക്കാത്തതാണ് ടി.പി യെ കൊല്ലാൻ കാരണമെന്നും കത്തിലുണ്ട്.
ഭീഷണിക്കത്തിനെക്കുറിച്ച് ഗൗരവമായി അന്വേഷിക്കേണ്ടതുണ്ടെന്ന് കെ.കെ. രമ പറഞ്ഞു. മിഠായിത്തെരുവിലും പരിസരത്തും ഇഷ്ടംപോലെ സി.സി ടി.വി കാമറകൾ ഉണ്ടല്ലോ. ഇവ പരിശോധിച്ചാൽ തന്നെ ആരാണ് കത്ത് പോസ്റ്റ് ചെയ്തതെന്ന് പൊലീസിന് കണ്ടെത്താൻ സാധിക്കും.
എന്നെ പേടിപ്പിക്കാൻ നോക്കേണ്ട. സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് ഇനിയും പറയുമെന്ന് രമ പറഞ്ഞു.
വധഭീഷണി ഗൗരവമായി
അന്വേഷിക്കണം: ആർ.എം.പി.ഐ
കോഴിക്കോട്: ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ.വേണുവിനും ടി.പി.ചന്ദ്രശേഖരന്റെ മകൻ അഭിനന്ദിനും നേരെ വധഭീഷണി ഉയർത്തിയതു സംബന്ധിച്ച് പൊലീസ് ഗൗരവമായി അന്വേഷിക്കണമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. റെഡ് ആർമി എന്ന ക്രിമിനൽ സംഘത്തിന്റെ പ്രവർത്തനങ്ങൾ വിശദമായി അന്വേഷിക്കേണ്ടതുണ്ട്. വടക്കൻ കേരളത്തിലെ സ്വർണക്കള്ളക്കടത്തുൾപ്പെടെ നിയന്ത്രിക്കുന്ന ഈ ക്രിമിനൽ സംഘത്തിന് ഗൾഫ് നാടുകളിലും ആഴത്തിൽ വേരുകളുണ്ടെന്ന് മാദ്ധ്യമങ്ങളിലൂടെ വെളിപ്പെട്ടതാണ്. സി.പി.എം നേതൃനിരയിലെ ചിലരുടെ പിന്തുണയോടെയാണ് റെഡ് ആർമി പ്രവർത്തിക്കുന്നതെന്നാണ് സൂചനയെന്നും പാർട്ടി ആരോപിച്ചു.
രമയ്ക്ക് സംരക്ഷണം നൽകണം: പ്രതിപക്ഷ നേതാവ്
കൊച്ചി: ഭീഷണിക്കത്ത് ലഭിച്ച ആർ.എം.പി നേതാവ് കെ.കെ. രമ എം.എൽ.എയുടെ കുടുംബത്തിനും പാർട്ടി സെക്രട്ടറി വേണുവിനും സുരക്ഷ നൽകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
കേരളത്തിലെ ഏറ്റവും നിഷ്ഠൂരമായ രാഷ്ട്രീയ കൊലപാതകമായിരുന്നു ടി.പി. ചന്ദ്രശേഖരന്റേത്. പ്രതികൾക്ക് ജയിലിലും അഴിഞ്ഞാടാൻ സർക്കാർ സൗകര്യം ഒരുക്കിയതിന്റെ ഫലമാണ് വധഭീഷണി. ഭീഷണിയിലൂടെ കെ.കെ. രമയുടെയും ആർ.എം.പിയുടെയും പോരാട്ടവീര്യം തകർക്കാൻ കഴിയില്ല. ജനാധിപത്യകേരളം അവരെ ഹൃദയത്തോട് ചേർത്തുനിറുത്തുമെന്ന് സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |