തൃശൂർ: സി.പി.എം നിയന്ത്രണത്തിലുള്ള കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് വിവിധ കാലയളവുകളിലായി വെട്ടിച്ച നൂറ് കോടിയിലേറെ രൂപ നിക്ഷേപിച്ചത് റിയൽ എസ്‌റ്റേറ്റ് മേഖലയിലാണെന്ന് സൂചന. ക്രമക്കേടിലൂടെ ലഭിക്കുന്ന പണം കൊണ്ട് ഭൂമി വാങ്ങിയും വിറ്റും വൻ ലാഭമുണ്ടാക്കി തട്ടിപ്പ് സംഘം ബാങ്കിൽ വീണ്ടും നിക്ഷേപിച്ചിരുന്നതായാണ് വിവരം. നോട്ട് നിരോധനകാലത്തും വെട്ടിപ്പ് വ്യാപകമായിരുന്നു. വായ‌്പയെടുക്കാൻ എത്തുന്നവരുടെ ആധാരമടക്കമുള്ള രേഖകൾ കൈവശപ്പെടുത്തിയ ശേഷം, നോട്ട് നിരോധനം കാരണം പണം ഇല്ലെന്നും പ്രതിസന്ധി തീർന്നാൽ ഉടൻ നൽകാമെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിരുന്നു. പത്ത് ലക്ഷം രൂപ വായ്‌പയ്ക്ക് അപേക്ഷിച്ച വീട്ടമ്മയ്ക്ക് അങ്ങനെ പണം നൽകിയില്ല. എന്നാൽ, വീട്ടമ്മയുടെ പേരിൽ ഭൂമിയുടെ മതിപ്പു വിലയെക്കാൾ മൂന്നിരട്ടി തുക വായ്‌പയെടുത്ത് തട്ടിപ്പ് നടത്തിയതായും പരാതിയുണ്ട്.
നൂറ് കോടിയുടെ വെട്ടിപ്പ് നടന്നുവെന്നാണ് പരാതിയെങ്കിലും 300 കോടിയോളം രൂപ തട്ടിയെടുത്തതായി ആരോപണമുണ്ട്. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി ബാങ്കിന്റെ പ്രവർത്തനം അവതാളത്തിലാണെന്ന് തിരിച്ചറിഞ്ഞതോടെ ലക്ഷങ്ങൾ നിക്ഷേപിച്ചവർ പണം പിൻവലിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ, അവർക്ക് നൽകിയത് ആഴ്‌ചയിൽ പതിനായിരം രൂപ മാത്രമാണ്. നിക്ഷേപകർ ബഹളം തുടങ്ങിയതോടെയാണ് പരാതി നൽകാൻ നിലവിലെ ഭരണസമിതി തയ്യാറായത്.
ഇരുപത് വർഷത്തോളമായി ബാങ്കിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് വിവരം. പെയിന്റിംഗ് തൊഴിലാളിയുടെ പേരിൽ 50 ലക്ഷം രൂപയുടെ വായ്പ അനുവദിച്ചതായും വിവരമുണ്ട്. സഹകരണ വകുപ്പ് നടത്തിയ അന്വേഷണങ്ങളിലാണ് സൂചന ലഭിച്ചത്.
പാർട്ടി എല്ലാം മൂടിവച്ചു
സി.പി.എം ലോക്കൽ കമ്മിറ്റി മുൻ അംഗമാണ് വെട്ടിപ്പ് സംബന്ധിച്ച് പാർട്ടി വേദികളിൽ ആദ്യം പരാതി ഉന്നയിച്ചത്. വർഷങ്ങൾക്ക് മുമ്പ് തന്നെ ക്രമക്കേട് നടന്നിട്ടും നേതൃത്വം കണ്ടില്ലെന്ന് നടിച്ചുവെന്നായിരുന്നു ആക്ഷേപം. ബാങ്കുമായി ബന്ധപ്പെട്ട് രൂപീകരിച്ച സബ് കമ്മിറ്റിയിലും അദ്ദേഹം ക്രമക്കേട് ചൂണ്ടിക്കാട്ടി. നടപടി ഇല്ലാതെ വന്നതോടെ ജില്ലാ സെക്രട്ടറിക്കും പരാതി നൽകി. തുടർന്ന് അന്വേഷണ കമ്മിഷനെ വച്ചെങ്കിലും മറ്റ് നടപടികൾ ഉണ്ടായില്ല.
ഒടുവിൽ, ബാങ്കിലെ നിലവിലെ സെക്രട്ടറി ശ്രീകല ഇരിങ്ങാലക്കുട പൊലീസിൽ കഴിഞ്ഞദിവസം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ബാങ്കിലെ മുൻ സെക്രട്ടറിയടക്കം ആറുപേർക്കെതിരെയാണ് കേസ്. എന്നാൽ പാർട്ടിയിലെ ചില നേതാക്കളെ സംരക്ഷിച്ചാണ് പരാതി നൽകിയതെന്നും ആരോപണമുണ്ട്.
അന്വേഷണം ക്രൈം ബ്രാഞ്ചിലേക്ക്, വ്യാപ്തി 300 കോടി?
തൃശൂർ: തട്ടിപ്പിന്റെ വ്യാപ്തി 300 കോടിയോളമെത്തുമെന്ന് വ്യക്തമായതോടെ കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിന്റെ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. ഇരിങ്ങാലക്കുട പൊലീസ് ബാങ്കിലെത്തി രേഖകൾ പരിശോധിച്ച്, മുൻ സെക്രട്ടറിയും മാനേജറും അടക്കം ആറ് പേർക്കെതിരെ കേസെടുത്തിരുന്നു. ബാങ്കിൽ നിന്ന് വായ്പയെടുത്ത പലരും ഈടായി സമർപ്പിച്ച രേഖകൾ അനധികൃതമായി കൈവശപ്പെടുത്തിയാണ് വൻതട്ടിപ്പ് നടത്തിയത്. ഈ രേഖകളുപയോഗിച്ച് 50 ലക്ഷം രൂപ വരെ കൂടുതൽ പാസാക്കി പണം പ്രതികളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു.
മുൻ മാനേജർ ബിജു, അക്കൗണ്ടന്റ് ജിൽസ് എന്നിവർ വഴി 52 കോടിയാണ് പലരുടെ പേരിൽ വായ്പ നൽകിയത്. ജിൽസിന്റെ പേരിൽ ബാങ്കിൽ മൂന്ന് അക്കൗണ്ടുകളുണ്ടായിരുന്നെന്നും തട്ടിപ്പിലൂടെ സ്വരൂപിച്ച പണത്തിലേറെയും പോയത് ഈ അക്കൗണ്ടിലേക്കായിരുന്നുവെന്നും വ്യക്തമായി. പത്ത് വർഷത്തിനിടയിൽ ബാങ്കിന് കീഴിലുള്ള സൂപർ മാർക്കറ്റിലെ ഇടപാടുകളുമായി ബന്ധപ്പെട്ടും ക്രമക്കേടുകളുണ്ടായിട്ടുണ്ടെന്നാണ് സൂചന. ഇരിങ്ങാലക്കുടയിലെ ഒരു പഞ്ചായത്തിലും സമീപ പ്രദേശത്തുമായി കരുവന്നൂർ ബാങ്കിന് അഞ്ച് ശാഖകളാണ് ഉള്ളത്.
അതേസമയം, പ്രതികളെ അറസ്റ്റ് ചെയ്യാത്തതും ഭരണസമിതി പിരിച്ചുവിടാത്തതും രാഷ്ട്രീയ സമ്മർദം മൂലമാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
കുറ്റക്കാരെ സംരക്ഷിക്കില്ല: സി.പി.എം
തൃശൂർ : കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിൽ വായ്പ ക്രമക്കേടുമായി ബന്ധപ്പെട്ട സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ് വ്യക്തമാക്കി. ക്രമക്കേട് നടത്തിയവരെയും കൂട്ടുനിന്നവരെയും പാർട്ടി സംരക്ഷിക്കില്ല. വായ്പാ ക്രമക്കേടുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ കോൺഗ്രസും ബി.ജെ.പിയും നടത്തുന്ന വിമർശനങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |