ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ മാസങ്ങളായി പ്രതിഷേധിക്കുന്ന കർഷകർ ജന്തർമന്ദിറിലെത്തി സമാധാനപരമായി പ്രതിഷേധിക്കുമെന്നും പാർലമെന്റിലേക്ക് പോകില്ലെന്നും രാഷ്ട്രീയ കിസാൻ മസ്ദൂർ മഹാസംഘം ദേശീയ പ്രസിഡന്റ് ശിവകുമാർ അറിയിച്ചു.
സംയുക്ത കിസാൻ മോർച്ച കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സിംഘു, തിക്രി, ഗാസിപ്പൂർ എന്നിവിടങ്ങളിൽ നിന്നായി 200 കർഷകർ നാളെ മുതൽ രാവിലെ 10 മണിക്കും 5നും ഇടയിൽ പാർലമെന്റ് നടക്കുന്ന സമയം ജന്തർ മന്ദിറിലെത്തി പ്രതിഷേധിക്കും. കർഷകർ തിരിച്ചറിയൽ കാർഡ് ധരിച്ചിട്ടുണ്ടാകുമെന്നും കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിൽ അരങ്ങേറിയതിന് സമാനമായി അശുഭ സംഭവങ്ങൾ അരങ്ങേറാതിരിക്കാനുള്ള മുൻകരുതലാണിതെന്നും കർഷക നേതാക്കൾ വ്യക്തമാക്കി.
ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നം പരിഗണിച്ച് കർഷകരുടെ എണ്ണം കുറയ്ക്കാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും കർഷകർ തള്ളി.രാഷ്ട്രീയ നേതാക്കൾക്ക് സമരവേദിയിൽ പ്രവേശനമില്ല.പൊലീസ് ഇതിന് വാക്കാൽ അംഗീകാരം നൽകിയെങ്കിലും ഔദ്യോഗിക രേഖ കൈമാറിയിട്ടില്ല. വിവാദ കാർഷിക ബില്ലുകൾക്കെതിരെ ഒരു വർഷത്തോളമായി ആയിരക്കണക്കിന് കർഷകർ ഡൽഹി അതിർത്തിയിൽ സമയം ചെയ്യുകയാണ്. സർക്കാരുമായി പത്ത് വട്ടം ചർച്ച നടത്തിയെങ്കിലും സമവായമുണ്ടായിട്ടില്ല.
കർഷക സംഘടനകളുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ഇന്ധന വിലവർധനയ്‌ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തിയിരുന്നു. സിംഘു, തിക്രി, ഗാസിപ്പുർ എന്നിവിടങ്ങളിൽ ട്രാക്ടർ തള്ളിയായിരുന്നു പ്രതിഷേധം. സിംഘുവിൽ പ്രതീകാത്മക വിവാഹച്ചടങ്ങ് സംഘടിപ്പിച്ച കർഷകർ, വധൂവരൻമാരെ വഴിയിലൂടെ നടത്തി വ്യത്യസ്ത പ്രതിഷേധവുമൊരുക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |