നെടുമങ്ങാട്: മുൻ ഗതാഗത മന്ത്രി കെ.ശങ്കരനാരായണപിള്ള (75) ഓർമ്മയായി. തിങ്കളാഴ്ച രാത്രി 11.30നു മുനിസിപ്പൽ ഓഫീസിന് സമീപത്തെ പഴവടി ഗ്രാമത്തിലെ വസതിയായ ഷൈലജ മന്ദിരത്തിൽ കുഴഞ്ഞുവീണതിനെ തുടർന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോൺഗ്രസ് (എസ്) പ്രതിനിധിയായി 1987-1991കാലഘട്ടത്തിൽ ഇ.കെ.നായനാർ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്നു. തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തിൽ നിന്ന് വിജയിച്ചാണ് നിയമസഭാംഗമായത്. ഭാര്യ: ഗിരിജ (റിട്ട.സൂപ്രണ്ട്, കേരള യൂണി). മക്കൾ: അശ്വതി ശങ്കർ (പഞ്ചായത്ത് വകുപ്പ്), അമ്പിളി ശങ്കർ. മരുമക്കൾ: വിശാഖ് (കോൺട്രാക്ടർ), ശ്യാം നാരായണൻ (സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്).
1960കളിൽ കെ.എസ്.യുവിലൂടെ പൊതുരംഗത്തെത്തി.തുടർന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായി.1972 മുതൽ എട്ട് വർഷം തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റായിരുന്നു.1980ൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായി.1982 ലെ കോൺഗ്രസ് ഭിന്നിപ്പിൽ 'എ വിഭാഗത്തോടൊപ്പം ചേർന്നു. പിന്നീട് കേരള വികാസ് പാർട്ടി രൂപീകരിച്ചെങ്കിലും അധികനാൾ കഴിയും മുമ്പേ കോൺഗ്രസിലേക്ക് മടങ്ങി. അതിനുശേഷം കോൺഗ്രസ് എസിൽ എത്തിയാണ് ആദ്യവട്ടം എം.എൽ.എയായത്. അടുത്ത തിരഞ്ഞെടുപ്പിൽ മന്ത്രിയുമായി. വാഗ്മിയും തികഞ്ഞ ഗാന്ധിയനുമായിരുന്നു. അടുത്തകാലത്തായി രാഷ്ട്രീയ രംഗത്തുനിന്നു വിട്ടുനിൽക്കുകയായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഡി.സി.സി ഓഫീസിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പിയും ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനലും പാർട്ടിപതാക പുതപ്പിച്ച് പുഷ്പചക്രം അർപ്പിച്ചു. ഉമ്മൻചാണ്ടി, വി.എം.സുധീരൻ, രമേശ് ചെന്നിത്തല, എം.എം.ഹസ്സൻ, പി.കെ.വേണുഗോപാൽ എന്നിവർ റീത്ത് സമർപ്പിച്ചു.
വി.എസ്.ശിവകുമാർ. എം.വിൻസന്റ് എം.എൽ.എ, പാലോട് രവി, ഡോ .എ.നീലലോഹിത ദാസ്, പന്തളംസുധാകരൻ, കെ.മോഹൻകുമാർ, ശരത്ചന്ദ്രപ്രസാദ്, കരകുളം കൃഷ്ണപിള്ള, ജോസഫ് വാഴയ്ക്കൻ, മണക്കാട്സുരേഷ്, ആർ.വത്സലൻ, എ.സമ്പത്ത്, മുടവൻമുകൾരവി, സി.ആർ.പ്രാണകുമാർ, കമ്പറനാരായണൻ, വി.പ്രതാപചന്ദ്രൻ എന്നിവർ അന്തിമോപചാരമർപ്പിച്ചു.
കെ.എസ്.ആർ.ടി.സി സെൻട്രൽ, പേരൂർക്കട, നെടുമങ്ങാട് ഡിപ്പോകളിലും നെടുമങ്ങാട് ടൗണിലും പൊതുദർശനത്തിന് വച്ചു. വിലാപയാത്രയായി ഇന്നലെ ഉച്ചയോടെ വസതിയിലെത്തിച്ച മൃതദേഹം വൈകിട്ട് അഞ്ചരയോടെ നെടുമങ്ങാട് ശാന്തിതീരം പൊതുശ്‌മശാനത്തിൽ സംസ്കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |