രാജ്യത്തെ വൈസ് ചാൻസലർമാരുടെ യോഗ്യതയെക്കുറിച്ചുള്ള വിവാദങ്ങൾ തുടരുകയാണ് ! കേരള കാർഷിക സർവകലാശാലയുടെ വൈസ് ചാൻസലറുടെ യോഗ്യതയും ബയോഡേറ്റയും തമ്മിൽ വലിയ അന്തരം നിലനില്‌ക്കുന്നുവെന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്! കേരളത്തിലിത് ആദ്യ സംഭവമല്ല!. എം.ജി. സർവകലാശാല വി.സി യ്ക്ക് ചാർജ്ജെടുത്ത ഉടനെ സ്ഥാനമൊഴിയേണ്ടി വന്നിട്ടുണ്ട്. കാലിക്കറ്റ്, കേരള സർവകലാശാലകളിലും ഇത്തരം വിവാദങ്ങൾളുണ്ടായിട്ടുണ്ട്.!
യു.ജി. സി. നിഷ്‌കർഷിക്കുന്നതനുസരിച്ച് 10 കൊല്ലം പ്രൊഫസറോ/തത്തുല്യ പദവിയിലോ തുടർന്നവർ വിസിയ്‌ക്ക് അപേക്ഷിക്കാൻ യോഗ്യരാണ്. അക്കാഡമിക്ക്, ഗവേഷണ, വിജ്ഞാനവ്യാപന, പ്രസിദ്ധീകരണ പാടവവും പ്രത്യേകം വിലയിരുത്തും. ഗവേഷണ പ്രൊജക്ടുകൾ, അന്താരാഷ്ട്ര സഹകരണ സംരംഭങ്ങൾ, ഗവേഷണനേട്ടം, അക്കാഡമിക് മികവ്, പ്രസിദ്ധീകരണങ്ങൾ അന്താരാഷ്ട്ര തലത്തിലുള്ള മുൻനിര ജേർണലുകളിൽ പ്രസിദ്ധീകരിച്ച ശാസ്ത്ര ലേഖനങ്ങൾ, പുരസ്‌കാരങ്ങൾ, ഗവേഷണ പ്രബന്ധങ്ങൾ, ഗൈഡ് ചെയ്ത വിദ്യാർത്ഥികൾ, ക്രിയേറ്റിവിറ്റി, ഇന്നവേഷൻ, ശാസ്ത്രമേഖലയ്ക്കു നൽകിയ സംഭാവനകൾ എന്നിവയെല്ലാം സെലക്ഷനിൽ കമ്മിറ്റി പ്രത്യേകം വിലയിരുത്താറുണ്ട്. സർക്കാർ നിയോഗിക്കുന്ന സെലക്ഷൻ കമ്മിറ്റിയിൽ മികച്ച ശാസ്ത്രജ്ഞരും പ്ലാനിംഗ് വിദഗ്ദരും സീനിയർ ഐ.എ.എസ്. ഉദ്യോഗസ്ഥരുമുണ്ടാകും. കേരള കാർഷിക സർവകലാശാല വി.സി. സെലക്ഷൻ ബോർഡിൽ സംസ്ഥാന പ്ലാനിംഗ് ബോർഡംഗവും ഇന്ത്യൻ കാർഷികഗവേഷണ കൗൺസിൽ ഡയറക്ടർ ജനറലും കാർഷികോത്‌പാദന കമ്മിഷണറും ചീഫ് സെക്രട്ടറിയും അംഗങ്ങളായിരുന്നു. സെലക്ഷൻ
കമ്മറ്റി ചേർന്ന് ലഭിച്ച ബയോഡേറ്റ /സി.വി. വിലയിരുത്തും. ഇവയിൽ ഗുണനിലവാരമുള്ളവ ഷോർട്ട് ലിസ്റ്റ് ചെയ്ത് , യോഗ്യരായ മൂന്നുപേരുടെ പാനൽ ചാൻസലർ കൂടിയായ ഗവർണർക്ക് അയയ്‌ക്കാറ് പതിവ് ! ഗവർണറാണ് പാനലിലെ അംഗങ്ങളുടെ യോഗ്യത വിലയിരുത്തി നിയമനാനുമതി നൽകുന്നത്. വി.സി. യാകാനുള്ള പ്രാഥമികയോഗ്യത 10 വർഷത്തെ പ്രൊഫസർഷിപ്പാണെങ്കിലും വി.സി.യാകാനുള്ള വ്യഗ്രതയിൽ ചിലർ ബയോഡേറ്റയ്ക്ക് കരുത്തേകാനും പേജുകൾ വർദ്ധിപ്പിക്കാനും വസ്തുതയ്ക്ക് നിരക്കാത്ത യോഗ്യതകളുടെയും പുരസ്‌കാരങ്ങളുടെയും ഗവേഷണ പ്രൊജക്ടുകളുടെയും വിവരങ്ങൾ ഉൾക്കൊള്ളിക്കുന്നു. ഇതാണ് യോഗ്യതയില്ലാത്തവർ പരിഗണിക്കപ്പെടാൻ കാരണം!. സർവകലാശാലയുടെ അധിപൻ എന്ന നിലയിൽ വൈസ് ചാൻസലറുടെ യോഗ്യത സി.വി.യിൽ ഉൾക്കൊള്ളിക്കുന്നത് മുഖവിലയ്‌ക്കെടുത്താണ് സെലക്ഷൻ കമ്മിറ്റി തീരുമാനമെടുക്കുന്നത്. വൈസ് ചാൻസലർ ഒഴികെ എല്ലാ തസ്തികകൾക്കും ബയോഡാറ്റയിൽ പരാമർശിച്ച വസ്തുതകളുടെ തെളിവുകളുടെ പകർപ്പ് ഹാജരാക്കാൻ നിഷ്‌കർഷിക്കാറുണ്ട്. എന്നാൽ വി.സി. നിയമനത്തിൽ ഈ രീതി നിലവിലില്ല . ഇത് മനസിലാക്കി 'കേക്കിന് മികവ് കൂട്ടാൻ ഐസിംഗ് ' പോലെ ഇല്ലാത്ത പ്രവൃത്തി പരിചയവും വിദേശ സർവകലാശാലകളിലെ അദ്ധ്യാപന ഗവേഷണ പാടവവും ഉൾക്കൊള്ളിക്കാനാണ് അപേക്ഷകർ ശ്രമിക്കുന്നത്. വിദേശത്തുപോയ അപേക്ഷകൻ വിസിറ്റിംഗ് പ്രൊഫസറാണെന്ന് തെറ്റിദ്ധരിച്ച് ബയോഡേറ്റയിൽ ഉൾപ്പെടുത്താറാണ് പതിവ് ! ഇക്കൂട്ടർ രാഷ്ട്രീയ, സാമുദായിക പിന്തുണ തേടാനും മടിക്കാറില്ല! വി.സി. നിയമനത്തിൽ യോഗ്യതയില്ലാത്ത അപേക്ഷകരെ ഒഴിവാക്കാൻ കൂടുതൽ സുതാര്യവും കർശനവുമായ നടപടിക്രമങ്ങൾ ആവശ്യമാണ്. ബയോഡാറ്റയിൽ വ്യക്തമാക്കിയ യോഗ്യത, പ്രവൃത്തി പരിചയം, പ്രസിദ്ധീകരണങ്ങൾ, വിദേശസർവകലാശാല ഗവേഷണം മുതലായവയുടെ സർട്ടിഫിക്കറ്റിന്റെ പകർപ്പ് അപേക്ഷയോടൊപ്പം നിഷ്‌കർഷിക്കണം. ഷോർട്ട്ലിസറ്റ് ചെയ്യുന്നവരെ സെലക്ഷൻ കമ്മിറ്റി അഭിമുഖത്തിന്
വിളിക്കണം. ഒറിജിനൽ സർട്ടിഫിക്കറ്റ് വിലയിരുത്തണം.
അവർ വി.സി.യായാൽ യൂണിവേഴ്‌സിറ്റിക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ, ഭാഷാനൈപുണ്യം, ടെക്നിക്കൽ, ഗവേഷണ, ഭരണപരിചയ പാടവം എന്നിവ വിലയിരുത്തണം. ഇത്തരം നടപടിക്രമങ്ങൾ അവലംബിച്ചില്ലെങ്കിൽ ഇല്ലാത്ത യോഗ്യതകളുടെ 'പെരുമഴക്കാലം' തുടരും!. അപേക്ഷകൻ തൊട്ടുമുൻപ് പ്രവൃത്തിച്ച സ്ഥാപനത്തിന്റെ അഭിപ്രായങ്ങൾ ആരായുന്നതും നല്ലതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |