SignIn
Kerala Kaumudi Online
Thursday, 25 April 2024 1.15 AM IST

ചാണക ചികിത്സയും രാജ്യദ്രോഹവും

erendro-leichombam

ഗോമൂത്രവും ചാണകവും കൊവിഡിൽ നിന്ന് മുക്തി തരുമെന്ന് പറയാൻ രാജ്യത്തെ ഒരു പൗരന് അവകാശമുണ്ടെങ്കിൽ അതിനെ വിമർശിക്കാൻ മറ്റൊരു പൗരനും തുല്യ അവകാശമുണ്ട്. ബി.ജെ.പിയുടെ ചില ഉത്തരേന്ത്യൻ നേതാക്കളാണ് ഫേസ്‌ബുക്കിലൂടെയും മറ്റും ചാണക ചികിത്സ കൊവിഡിനെ തുരത്തുമെന്ന് അവകാശപ്പെട്ടത്.

മണിപ്പൂർ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരുന്ന സൈഖോം ടിക്കേന്ദ്ര കൊവിഡ് ബാധിച്ച് മരണമടഞ്ഞതിനു പിന്നാലെ ചാണകം കൊറോണയ്ക്കുള്ള ചികിത്സയല്ലെന്ന് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിനാണ് ആക്ടിവിസ്റ്റ് എറേന്ദ്രോ ലെയ്‌ചോംബാമിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് ജയിലിലടച്ചത്. ഇദ്ദേഹത്തെ ഉടൻ മോചിപ്പിക്കാൻ ഇടപെട്ട സുപ്രീംകോടതി ശക്തമായ ഭാഷയിലാണ് പൊലീസിന്റെ നടപടിയെ വിമർശിച്ചത്.

ബ്രിട്ടീഷുകാർ നിയമമാക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 124 എ എന്ന രാജ്യദ്രോഹക്കുറ്റം മറ്റ് പലരീതികളിൽ നാട്ടുരാജാക്കന്മാർ നടപ്പാക്കിയിരുന്നു. തിരുവിതാംകൂറിൽ പോലും രാജഭരണത്തെ വിമർശിച്ചതിന് പല സ്വാതന്ത്ര്യവാദികളെയും രാജ്യദ്രോഹക്കുറ്റം ചുമത്തി പച്ചകുത്തി ആരുവാമൊഴി കടത്തിവിട്ടതിന്റെ ചരിത്രം നമുക്കറിയാം. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവരല്ലായിരുന്നു രാജാക്കന്മാർ. സ്വാഭാവികമായും അതുകൊണ്ട് അവർ ജനങ്ങളുടെ വിമർശനത്തെ ഭയന്നിരുന്നു. ധൈര്യസമേതം അനീതികൾ വിളിച്ചു പറഞ്ഞവരുടെ നാവടക്കാനാണ് അവരെ രാജ്യദ്രോഹികളായി കുറ്റം ചുമത്തി നാടുകടത്തിയിരുന്നത്. ബ്രിട്ടീഷുകാർ ഇത് നിയമമാക്കിയതിന് ശേഷം ആയിരക്കണക്കിന് സ്വാതന്ത്ര്യസമര സേനാനികൾക്കെതിരെ ഈ നിയമം ഉപയോഗിച്ചു. ബാലഗംഗാധര തിലകനെയും മഹാത്മാഗാന്ധിയെയും വരെ രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്തു. ''ദേശസ്നേഹം ഉത്‌പാദിപ്പിക്കപ്പെടുന്നതോ നിയമത്താൽ ഉത്തേജിക്കപ്പെടുന്നതോ അല്ലെന്നും അഭിപ്രായം ഹിംസയ്ക്കോ ആക്രമണത്തിനോ ആഹ്വാനം നൽകുന്നതല്ലെങ്കിൽ അതെങ്ങനെ രാജ്യദ്രോഹമാകും" എന്നാണ് മഹാത്മാഗാന്ധി കോടതിയിൽ ചോദിച്ചത്.

കാലഹരണപ്പെട്ട ഈ നിയമം ഇനിയും എടുത്തുകളഞ്ഞുകൂടേ എന്ന് അടുത്തിടെ മറ്റൊരു കേസിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് ആരാഞ്ഞിരുന്നു. നിയമം റദ്ദാക്കാൻ നല്ല ഒരവസരമായിരുന്നു അത്. എന്നാൽ അതിന് തയാറാകാതെ പുതിയ മാർഗനിർദ്ദേശങ്ങളുടെ അകമ്പടിയോടെ പ്രസ്തുത നിയമം തുടരാമെന്ന നിലപാടാണ് കേന്ദ്രം കോടതിയിൽ സ്വീകരിച്ചത്.

ഇന്ത്യ ഇന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നാണ്. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് കേന്ദ്രവും സംസ്ഥാനങ്ങളും ഭരിക്കുന്നത്. ഇവരെ പ്രശംസിക്കാനും വിമർശിക്കാനും ജനങ്ങൾക്ക് തുല്യ അവകാശമുണ്ട്. കേന്ദ്രത്തിനെതിരെ ശക്തമായ അഭിപ്രായം പറയുന്ന ഏതൊരു വ്യക്തിക്കെതിരെയും ഏതൊരു പൊലീസുകാരനും ചുമത്താവുന്നതാണ് രാജ്യദ്രോഹക്കുറ്റം. ജാമ്യമില്ലാത്ത കുറ്റവുമാണിത്. തന്റെ അഭിപ്രായത്തിൽ ഹിംസയ്ക്കോ ആക്രമണത്തിനോ ആഹ്വാനമില്ലെന്ന് കുറ്റാരോപിതർ തെളിയിക്കണം. അതുവരെ അകത്ത് കിടക്കുകയും വേണം. ജനാധിപത്യത്തിൽ പൊലീസിന് അമിതാധികാരം നൽകുന്ന വകുപ്പാണിത്. ജനാധിപത്യത്തിൽ ശക്തമായ ഭാഷയിൽ ജനത്തിന് ഭരണകൂടത്തെ വിമർശിക്കാൻ അവകാശമുണ്ട്. പ്രതിപക്ഷവും ഭരണപക്ഷവും കൂടി ചേരുന്നതാണ് ഭരണകൂടം എന്ന വസ്തുത ഭരണാധികാരികൾ മറക്കരുത്. ജനങ്ങളുടെ വാ മൂടിക്കെട്ടി ഭരണം നടത്തിയിടത്തൊക്കെ പൊട്ടിത്തെറികൾ ഉണ്ടായിട്ടുണ്ടെന്നും മറക്കരുത്.

ഹാർവാർഡ് സർവകലാശാലയിൽ നിന്ന് പൊതുഭരണത്തിൽ ബിരുദാനന്തര ബിരുദം നേടിയ വ്യക്തിയാണ് മണിപ്പൂരിലെ ആക്ടിവിസ്റ്റ് എറേന്ദ്രോ. ഇദ്ദേഹം മണിപ്പൂരിലെ അടിച്ചമർത്തലുകൾക്കും പട്ടാള അധിനിവേശത്തിനും എതിരെ നിരന്തരം പ്രതിഷേധിച്ചിരുന്നു. ഇന്ത്യൻ പൗരനെന്ന നിലയിൽ അത് അദ്ദേഹത്തിന്റെ അവകാശമാണ്. ഇത്തരക്കാരെ രാജ്യദ്രോഹികളായി ചാപ്പകുത്തിയാൽ പിന്നാരാവും രാജ്യസ്നേഹികളായി ബാക്കിയുണ്ടാവുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INDIAN PENAL CODE 124A
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.