കൊച്ചി: സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിംഗ് യുണീക്ക് ഐഡന്റിഫിക്കേഷൻ (യു.ഐ.ഡി) ഈമാസം ഒന്നുമുതൽ നിർബന്ധമാക്കിയെങ്കിലും ആഭരണത്തിൽ അത് പതിച്ചുകിട്ടാത്തത് വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ 20 ദിവസമായി ഹാൾമാർക്കിംഗ് സെന്ററുകൾ യു.ഐ.ഡി പതിച്ചുനൽകുന്നില്ലെന്നും ആഭരണങ്ങളിൽ യു.ഐ.ഡി നിർബന്ധമാക്കിയ നടപടി വിപണിയെ താറുമാറാക്കിയെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന ട്രഷററും ഓൾ ഇന്ത്യ ജെം ആൻഡ് ജുവലറി ഡൊമസ്‌റ്റിക് കൗൺസിൽ (ജി.ജെ.സി) ദേശീയ ഡയറക്‌ടറുമായ അഡ്വ.എസ്. അബ്‌ദുൽനാസർ പത്രസമ്മേളനത്തിൽ പറഞ്ഞു.
'മാനക്" ഓൺലൈൻ സെർവറും സോഫ്‌റ്റ്‌വെയറും തകരാറിലായെന്ന കാരണമാണ് ഹാൾമാർക്കിംഗ് സെന്ററുകൾ നിരത്തുന്നത്. സി-ഡാക് നിർമ്മിച്ച സോഫ്‌റ്റ്‌വെയറാണിത്. നേരത്തെ ആഭരണങ്ങൾ നൽകിയാൽ അതിവേഗം പതിച്ചുകിട്ടുമായിരുന്നത് ഇപ്പോൾ മൂന്നു ദിവസത്തോളം വൈകുകയാണ്. യു.ഐ.ഡി നിർബന്ധമാക്കിയത് ഉദ്യോഗസ്ഥ താത്പര്യം മാത്രമാണ്. ലക്ഷക്കണക്കിന് വ്യാപാരികളും കോടിക്കണക്കിന് ഉപഭോക്താക്കളുമുള്ള വിപണിയിൽ ധൃതിപിടിച്ച് യു.ഐ.ഡി നിർബന്ധമാക്കുന്നത് ഈ മേഖലയെ കലുഷിതമാക്കും.
യു.ഐ.ഡിയുമായി ബന്ധപ്പെട്ട് നൽകിയ നിർദേശങ്ങളിലൊന്നും വ്യക്തതയില്ല. ചെറുകിട വ്യാപാരികൾക്കാണ് വലിയ നഷ്ടം സംഭവിക്കുന്നത്. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണം. അല്ലാത്തപക്ഷം ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. എ.കെ.ജി.എസ്.എം.എ സംസ്ഥാന സെക്രട്ടറിമാരായ അരുൺ രാംദാസ് നായിക്, എൻ.വി. പ്രകാശ് എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.
''ആഭരണങ്ങൾ ഹാൾമാർക്കിംഗിലേക്ക് മാറാനുള്ള അവസാന തീയതി ഇനിയും കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്രമന്ത്രി പീയുഷ് ഗോയൽ ആഗസ്‌റ്റ് അവസാനം വരെ സമയം അനുവദിച്ചെങ്കിലും ഇതുസംബന്ധിച്ച് ബി.ഐ.എസിൽ നിന്ന് അറിയിപ്പൊന്നും കിട്ടിയിട്ടില്ല"
അഡ്വ.എസ്. അബ്‌ദുൽ നാസർ,
ട്രഷറർ, എ.കെ.ജി.എസ്.എം.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |