ന്യൂഡൽഹി: സമ്മർദ്ദങ്ങൾക്ക് വഴങ്ങി മഹാമാരിക്കാലത്തെ നിയന്ത്രണങ്ങളിൽ കേരളം ഇളവ് അനുവദിച്ചത് അങ്ങേയറ്റം പരിതാപകരമാണെന്ന് അഭിപ്രായപ്പെട്ട സുപ്രീം കോടതി, ഇതുകാരണം ആർക്കെങ്കിലും കൊവിഡ് വ്യാപനം ഉണ്ടായാൽ നടപടി നേരിടേണ്ടിവരുമെന്ന് സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകി.
ബക്രീദ് പ്രമാണിച്ച് മൂന്നു ദിവസത്തേക്ക് നൽകിയ അമിത ഇളവുകൾക്കെതിരെ ഡൽഹിയിലെ മലയാളി വ്യവസായി പി.കെ.ഡി നമ്പ്യാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ രോഹിംഗ്ടൺ നരിമാൻ, ബി.ആർ. ഗവായ് എന്നിവരുൾപ്പെട്ട ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് ദിവസത്തെ ഇളവ് ഇന്നലെ കഴിഞ്ഞതിനാൽ സ്റ്റേ വേണ്ടിവന്നില്ല.വിഷയം കോടതിയുടെ മുന്നിലെത്തിച്ച ഹർജിക്കാരനെ കോടതി അഭിനന്ദിച്ചു.
ജീവിക്കാനുള്ള അവകാശം സമ്മർദ്ദംമൂലം തടയരുത്
സംസ്ഥാനത്തെ കൊവിഡ് സ്ഥിതി നിരാശാജനകമാണെന്ന് ഇളവുകൾ ന്യായീകരിച്ചുള്ള സത്യവാങ്മൂലത്തിൽ നിന്ന് വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു. രോഗവ്യാപനം രൂക്ഷമായ കാറ്റഗറി ഡി മേഖലയിൽപ്പോലും അവശ്യവസ്തുക്കൾ അല്ലാത്തവ വിൽക്കുന്ന കടകൾ തുറക്കാൻ അനുവദിച്ചത് ഗുരുതര വീഴ്ചയാണ്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിലേക്ക് കടന്നുകയറാൻ സമ്മർദ്ദശക്തികളെ അനുവദിക്കരുത്. മതസംഘടനകൾ ഉൾപ്പെടെയുള്ള സമ്മർദ്ദ വിഭാഗങ്ങൾക്ക് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ തടയാനാവില്ല. ബക്രീദ് പ്രമാണിച്ച് ചില ഇളവുകൾ മാത്രമേ അനുവദിച്ചിട്ടുള്ളൂവെന്ന സർക്കാരിന്റെ വാദം അംഗീകരിക്കാനാവില്ല. ഉത്തരേന്ത്യയിലെ കാവടിയാത്രക്കെതിരായ ഉത്തരവിലെ നിർദ്ദേശങ്ങൾ കേരളവും കണക്കിലെടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |