ജനീവ : കൊവിഡ് ഭീതിയിൽ നിന്നും ലോകത്തിന് എന്നാണ് പൂർണമായി ഒരു മോചനം ഉണ്ടാവുകയെന്നത് പ്രവചനാതീതമായി തുടരുകയാണ്. വാക്സിനുപയോഗിച്ച് ഈ മഹാമാരിയെ തുടച്ച് നീക്കാനാവും എന്ന പ്രതീക്ഷയ്ക്കും മുകളിലാണ് ചില യൂറോപ്യൻ രാജ്യങ്ങളിൽ കൊവിഡ് വ്യാപിക്കുന്നത്. ഇതോടെ പുതിയ വകഭേദങ്ങളെ നിയന്ത്രിക്കാൻ ഇപ്പോഴുള്ള വാക്സിനുകൾക്ക് കഴിയുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ജനസംഖ്യയുടെ നല്ലൊരു ശതമാനത്തിനും വാക്സിൻ ലഭ്യമായി എന്ന് ഉറപ്പിച്ച ശേഷം സാധാരണ തലത്തിലേക്ക് ജനജീവിതത്തെ മടക്കി കൊണ്ടുവന്ന യൂറോപ്യൻ രാജ്യങ്ങളിൽ മൂന്നും നാലും തരംഗങ്ങൾ മിന്നൽ വേഗത്തിലാണ് വ്യാപിക്കുന്നതെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഫ്രാൻസിൻ നാലാം തരംഗം
നാലാം തരംഗത്തിന്റെ പിടിയിൽ അമർന്ന ഫ്രാൻസിൽ മിന്നൽ വേഗതയിൽ രോഗം പടരുന്നതായിട്ടാണ് സർക്കാർ ഒദ്യോഗിക വക്താവ് ഗബ്രിയേൽ അറ്റാൽ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ നിരവധി ദിവസങ്ങളായി ഞങ്ങൾ ദിവസവും 10,000 പോസിറ്റീവ് കേസുകൾക്കും മുകളിലേക്കുള്ള പരിധി മറികടന്നു. ഈ വൈറസ് മിന്നൽ വേഗതയിലാണുള്ളതെന്ന് അദ്ദേഹം പറയുന്നു. രാജ്യത്തെ മൊത്തത്തിലുള്ള അണുബാധകളിൽ 80 ശതമാനവും പുതിയ ഡെൽറ്റ വേരിയന്റാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ രോഗബാധയുടെ തോത് 125 ശതമാനമായിട്ടാണ് വർദ്ധിച്ചത്.
ജർമ്മനിയും ഭീതിയിൽ
അപ്രതീക്ഷിത വെള്ളപ്പൊക്ക കെടുതി നേരിടുന്ന ജർമ്മനിക്ക് കൊവിഡ് വ്യാപനവും തലവേദനയായിരിക്കുകയാണ്. ഒരാഴ്ച കൊണ്ട് സജീവ കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായി. 1,00,000 ആളുകൾക്ക് ഏഴു ദിവസത്തിനകം രോഗം പിടിപെട്ടു. ഇവിടെയും കൊവിഡ് വകഭേദമാണ് വെല്ലുവിളിയായത്. ജൂലായ് ആറിന് ശേഷമുള്ള ഏഴു ദിവസം കൊണ്ട് ടി പി ആർ ഉയർന്നതായി രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനുമുള്ള സർക്കാർ ഏജൻസിയായ റോബർട്ട് കോച്ച് ഇൻസ്റ്റിറ്റിയൂട്ട് പറഞ്ഞു.
ഇതിനകം തന്നെ ദുരന്തകരമായ വെള്ളപ്പൊക്കത്തെ നേരിടുന്ന ജർമ്മനി, കുടിയൊഴിപ്പിക്കപ്പെട്ട ആയിരക്കണക്കിന് ആളുകളെ രക്ഷാ ക്യാമ്പുകളിൽ പാർപ്പിച്ചിരിക്കുകയാണ്. ഇവിടെ കൊവിഡ് വ്യാപനമുണ്ടാവുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
അതേസമയം ഇപ്പോഴും വാക്സിനിൽ പ്രതീക്ഷ അർപ്പിച്ച്, ഒപ്പം മാസ്‌ക് ഉൾപ്പടെയുള്ള പ്രതിരോധ മാർഗങ്ങളിലൂടെ ഈ മഹാമാരിയെ നേരിടാനാണ് ലോകരാജ്യങ്ങൾ തീരുമാനിച്ചിട്ടുള്ളത്. ലോക ആരോഗ്യ സംഘടനയും ഈ മാർഗങ്ങളെയാണ് പിന്തുണയ്ക്കുന്നത്. അതേ സമയം ചില രാജ്യങ്ങൾക്ക് ഇപ്പോഴും ആവശ്യത്തിന് വാക്സിനുകൾ ലഭിക്കാത്തതിൽ ലോകാരോഗ്യ സംഘടന ആശങ്കയും രേഖപ്പെടുത്തുന്നുണ്ട്. വാക്സിൻ ശേഷി കൈവരിച്ച രാജ്യങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ അല്ലാത്ത രാജ്യങ്ങൾ അടച്ച് പൂട്ടി കഴിയേണ്ടിവരും. ഇത് രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക വിടവ് വർദ്ധിക്കുവാനും കാരണമാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |