ഒസ്ലോ: യൂറോപ്യൻ ബീച്ച് ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ ബിക്കിനിക്ക് പകരം ഷോർട്സ് ഇട്ട് മത്സരിച്ചതിന് നോർവേയുടെ വനിതാ താരങ്ങൾക്ക് 1500 യൂറോ പിഴയിട്ട് യൂറോപ്യൻ ഹാൻഡ്ബാൾ അസോസിയേഷൻ. ഇത് ഏകദേശം 1.31 ലക്ഷം ഇന്ത്യൻ രൂപയുടെ അത്രയും വരും. ബൾഗേറിയയിൽ വച്ച് നടന്ന മൂന്നാം സ്ഥാനക്കാർക്കു വേണ്ടിയുള്ള മത്സരത്തിൽ സ്പെയിനിനെതിരെ നോർവേ താരങ്ങൾ ബിക്കിനിക്കു പകരം ഷോർട്സ് ഇട്ടാണ് മത്സരിച്ചത്. മത്സരത്തിൽ പങ്കെടുത്ത ഓരോ താരത്തിനും 150 യൂറോ വീതമാണ് അസോസിയേഷൻ പിഴയിട്ടത്. എന്നാൽ താരങ്ങളുടെ പിഴ തങ്ങൾ അടയ്ക്കുമെന്ന് നോർവേ ഹാൻഡ്ബാൾ അസോസിയേഷൻ അറിയിച്ചു.
നോർവേ താരങ്ങൾ ഇതിനു മുമ്പ് ബിക്കിനി അണിഞ്ഞായിരുന്നു മത്സരിച്ചിരുന്നത്. സ്പെയിനിന് എതിരായ മത്സരത്തിനു മുമ്പ് ബിക്കിനിക്കു പകരം ഷോർട്സ് ധരിക്കാനുള്ള അനുവാദം തേടി നോർവേ വനിതാ താരങ്ങൾ യൂറോപ്യൻ ഹാൻഡ്ബാൾ അസോസിയേഷനെ സമീപിച്ചിരുന്നെങ്കിലും അവർ അനുവാദം നൽകിയില്ല. മാത്രമല്ല നിയവിരുദ്ധമായ വസ്ത്രം ധരിച്ചാൽ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. ഇത് അവഗണിച്ചാണ് നോർവേ താരങ്ങൾ സ്പെയിനിന് എതിരെ ഷോർട്സ് അണിഞ്ഞ് കളത്തിലിറങ്ങിയത്.
തങ്ങളുടെ താരങ്ങൾ എടുത്ത നിലപാടിനെ പൂർണമായും പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞാണ് നോർവേ ഹാൻഡ്ബാൾ അസോസിയേഷൻ താരങ്ങൾക്ക് ഏർപ്പെടുത്തിയ പിഴ തുക അടയ്ക്കാൻ തീരുമാനിച്ചത്. കളിക്കളത്തിൽ കളിക്കാർക്ക് സൗകര്യമുള്ള വസ്ത്രങ്ങളാണ് അണിയേണ്ടതെന്നും അതിൽ മറ്റുള്ളവർ കൈകടത്തുന്നത് ശരിയല്ലെന്നും നോർവേ ഹാൻഡ്ബാൾ അസോസിയേഷൻ പത്രകുറിപ്പിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |