തിരുവനന്തപുരം: മന്ത്രി എ കെ ശശീന്ദ്രൻ ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്‌ചയിൽ രാജിക്കാര്യം ചർച്ചയായില്ല. പതിനഞ്ച് മിനിറ്റോളം നീണ്ട ചർച്ചയിൽ ശശീന്ദ്രൻ തന്‍റെ ഭാഗം പിണറായിയോട് വിശദീകരിച്ചു. മന്ത്രിയുടെ വിശദീകരണം കേട്ട മുഖ്യമന്ത്രി അദ്ദേഹത്തോട് രാജി ആവശ്യപ്പെട്ടില്ലെന്നാണ് വിവരം.
ക്ലിഫ് ഹൗസിൽ നിന്നിറങ്ങിയ ശേഷം മാദ്ധ്യമപ്രവർത്തകരെ കണ്ട എ കെ ശശീന്ദ്രൻ രാജിവയ്‌ക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് പറഞ്ഞത്. തനിക്ക് പറയാനുള്ളത് മുഖ്യമന്ത്രിയോട് വിശദീകരിച്ചുവെന്നും മുഖ്യമന്ത്രി അതെല്ലാം കേട്ടുവെന്നും എന്നാൽ മറുപടി പറഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു.
ശശീന്ദ്രന് പിന്നിൽ ഉറച്ചുനിൽക്കാനാണ് എൻ സി പിയുടെ തീരുമാനം. മുഖ്യമന്ത്രിയുടെ പച്ചക്കൊടിയാണ് എൻ സി പിയുടെ ധൈര്യം. വിഷയത്തിൽ പ്രതിപക്ഷം പ്രക്ഷോഭം ശക്തിപ്പെടുത്താനിരിക്കെ സി പി എം സ്വീകരിക്കുന്ന നിലപാടിലാണ് എൻസിപിയും ഉറ്റുനോക്കുന്നത്. സി പി ഐ അടക്കമുളള ഘടകകക്ഷികൾ ഇതുവരെ തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിട്ടില്ല.
എ കെ ജി സെന്‍ററിൽ സി പി എം അവെയ്‌ലബിൾ സെക്രട്ടറിയേറ്റ് യോഗം ചേരുകയാണ്. അതേസമയം, ഫോൺവിളി വിവാദത്തിൽ ശശീന്ദ്രനെതിരെ പൊലീസ് കേസെടുത്തേക്കില്ലെന്നാണ് വിവരം. ക്രിമിനൽ കേസെടുക്കാവുന്ന കുറ്റം ഫോൺസംഭാഷണത്തിലില്ല എന്നതിനാലാണ് കേസെടുക്കാത്തത്. നേരത്തെ, മന്ത്രിക്കെതിരെ കേസെടുക്കാൻ കഴിയുമോയെന്ന്.പൊലീസ് നിയമോപദേശം തേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |