കോട്ടയം: ജില്ലയിൽ കോൺഗ്രസിന്റെ കുത്തക സീറ്റുകളായ പുതുപ്പള്ളി , കോട്ടയം സീറ്റുകൾ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പിടിച്ചെടുക്കുന്നതിനുള്ള വികസന തന്ത്രവുമായി സി.പി.എം രംഗത്ത്. സംസ്ഥാന കമ്മിറ്റി നിർദ്ദേശാനുസരണമാണിത്. കേരള കോൺഗ്രസ് ജോസ് വിഭാഗം ഇടതുമുന്നണിയിലെത്തിയതോടെ യു.ഡി.എഫ് സ്വാധീനം കുറഞ്ഞതിനൊപ്പം കോൺഗ്രസ് രഹിത കോട്ടയമാക്കാനുള്ള നീക്കമാണ് സി.പി.എം ആരംഭിച്ചിട്ടുള്ളത്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അരനൂറ്റാണ്ടിലേറെയായി നിലനിറുത്തുന്ന പുതുപ്പള്ളി മണ്ഡലത്തിലെ അവികസിത മേഖലകൾ കണ്ടെത്തി വികസനമെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തിൽ താഴെ എത്തിക്കാൻ സി.പി.എം യുവസ്ഥാനാർത്ഥി ജേയ്ക്ക് സി. തോമസിന് കഴിഞ്ഞിരുന്നു. ഉമ്മൻചാണ്ടി ഇനി മത്സരരംഗത്തില്ലാത്ത സാഹചര്യത്തിൽ മണ്ഡലം തിരിച്ചു പിടിക്കാമെന്ന കണക്കു കൂട്ടലിലാണ് സി.പി.എം പ്രവർത്തനം.
കോട്ടയത്തും അടുത്ത തിരഞ്ഞെടുപ്പിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ മത്സരിക്കില്ലെന്ന കണക്കു കൂട്ടലിലാണ് നീക്കങ്ങൾ നടത്തുന്നത്. സഹകരണ മന്ത്രി വി.എൻ.വാസവൻ ഏറ്റുമാനൂർ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നതെങ്കിലും കോട്ടയം മണ്ഡലത്തിലെ വികസന പ്രശ്നങ്ങളിലും സജീവ താത്പര്യം കാണിക്കുന്നു. നാട്ടകം സിമന്റ്സ് ,നാട്ടകം പോർട്ട് പുനരുജ്ജീവന പദ്ധതികൾക്ക് തുടക്കമിട്ടു. കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് വികസനത്തിന് കോട്ടയം എം.എൽ.എയായിരുന്നപ്പോൾ മുൻ കൈയെടുത്ത വി.എൻ.വാസവൻ മന്ത്രിയായതോടെ പാതി വഴിയിൽ മുടങ്ങിയ വികസനപദ്ധതികൾ യാഥാർത്ഥ്യമാക്കാനുള്ള ദൃഢനിശ്ചയത്തിലാണ്.
വികസന പദ്ധതികൾ
പൊതുമരാമത്ത് മന്ത്രിയെ പുതുപ്പള്ളിയിൽ എത്തിച്ച് വികസനംവേണ്ട റോഡുകളുടെ ലിസ്റ്റ് നൽകി.
സ്പിന്നിംഗ് മിൽ അടക്കം പുതുപ്പള്ളി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മന്ത്രി രാജീവിന്റെ ഉറപ്പ്
സഹകരണ മന്ത്രി വി.എൻ.വാസവന്റെ തട്ടകമായ പാമ്പാടി കേന്ദ്രീകരിച്ചും വൻ വികസനം വരും.
നാട്ടകം സിമന്റ്സ് , നാട്ടകം പോർട്ട് തുടങ്ങിയവയുടെ പുനരുജ്ജീവന പദ്ധതികൾക്ക് തുടക്കമിട്ടു.
വാസവൻ മന്ത്രിയായതോടെ കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ വികസനം ഉറപ്പായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |