ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിനിടെ ഓക്സിജൻ ലഭിക്കാതെ മരിച്ചവരുടെ കണക്ക് സംസ്ഥാനങ്ങൾ ലഭ്യമാക്കിയില്ലെന്ന കേന്ദ്രത്തിന്റെ പ്രസ്താവനയിൽ കൊമ്പുകോർത്ത് കോൺഗ്രസും ബി.ജെ.പിയും. അന്ന് ഇന്ത്യയിലെ ഓക്സിജൻ ക്ഷാമവും ആശുപത്രികളിലെ പ്രാണവായു ലഭിക്കാത്തതിനാലുള്ള മരണങ്ങളും ആഗോള ശ്രദ്ധ നേടിയിരുന്നു. നിരവധി നേതാക്കൾ കേന്ദ്രത്തെ കുറ്റപ്പെടുത്തി രംഗത്തെത്തി.
'ഇവിടെ ഓക്‌സിജന്റെ അഭാവം മാത്രമല്ല, സത്യത്തിന്റെയും സംവേദന ക്ഷമതയുടെയും അഭാവമുണ്ട്. അന്നും ഇന്നും' എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
ഇതിനെതിരെ രാഹുലിനെ വ്യക്തിപരമായ അധിക്ഷേപിച്ച് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിംഗ് രംഗത്തെത്തി.
ഇറ്റാലിയൻ ഭാഷയിലായിരുന്നു ഗിരിരാജ് സിംഗിന്റെ ട്വീറ്റ്. 'ഈ രാജകുമാരനെക്കുറിച്ച് ഞാൻ പറയാം. അദ്ദേഹത്തിന് തലച്ചോറിന്റെ അഭാവമുണ്ടായിരുന്നു. പിന്നീട് നഷ്ടമായി. ഇനി എന്നന്നേക്കുമായി നഷ്ടപ്പെടും. ഈ പട്ടികകൾ നൽകിയത് സംസ്ഥാനങ്ങളാണ്. പരിഷ്‌കരിച്ച പട്ടികകൾ സമർപ്പിക്കാൻ നിങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകാൻ നിങ്ങൾക്ക് കഴിയും. അതുവരെ നിങ്ങൾക്ക് കള്ളം പറയാം.' - ഗിരിരാജ് സിംഗ് ട്വീറ്റ് ചെയ്തു.
ഗിരിരാജ് സിംഗിന്റെ ട്വീറ്റിനെതിരെ കോൺഗ്രസ് ശക്തമായി പ്രതിഷേധിച്ചു. കെ.സി. വേണുഗോപാൽ എം.പി രാജ്യസഭയിൽ ഓക്‌സിജൻ ക്ഷാമം മൂലം മരിച്ച കൊവിഡ് രോഗികളുടെ വിവരങ്ങൾ ചോദിച്ചിരുന്നു. കൊവിഡ് രണ്ടാം തരംഗത്തിന്റെ മരണകണക്കുകളിൽ രാജ്യത്ത് ഒരാൾ പോലും ഓക്‌സിജൻ ക്ഷാമം മൂലം മരിച്ചില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. കേന്ദ്ര ആരോഗ്യ സഹമന്ത്രി വസ്തുതകൾ വളച്ചൊടിക്കുകയാണെന്നും എല്ലാവർക്കും സത്യമറിയാമെന്നും കോൺഗ്രസ് തിരിച്ചടിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |