SignIn
Kerala Kaumudi Online
Thursday, 25 April 2024 11.21 AM IST

രാജിയില്ല, ശശീന്ദ്രനെ തുണച്ച് എൻ.സി.പി, കരുതലോടെ സി.പി.എം

ak-saseendran

 സഭയിൽ കത്തിക്കാൻ പ്രതിപക്ഷം

 മുഖ്യമന്ത്രിയെ കണ്ട് ശശീന്ദ്രൻ

തിരുവനന്തപുരം: സ്ത്രീപീഡന പരാതി തീർപ്പാക്കാൻ യുവതിയുടെ പിതാവിനെ ടെലിഫോണിൽ വിളിച്ചെന്ന ആരോപണത്തിനിരയായ മന്ത്രി എ.കെ. ശശീന്ദ്രൻ രാജി വയ്ക്കേണ്ടെന്ന നിലപാട് എൻ.സി.പി നേതൃത്വമെടുത്തപ്പോൾ, എൻ.സി.പിയിലെ ആഭ്യന്തര തർക്കത്തിന്റെ ഭാഗമെന്ന വിലയിരുത്തലിൽ കരുതലോടെ നീങ്ങാനാണ് സി.പി.എം തീരുമാനം. അതേസമയം, ഇന്നു തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ വിഷയം കത്തിക്കാൻ ഒരുങ്ങിനിൽക്കുകയാണ് പ്രതിപക്ഷം. ശശീന്ദ്രൻ സ്വയം രാജിക്ക് തയ്യാറായില്ലെങ്കിൽ മുഖ്യമന്ത്രി പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെടുകയും ചെയ്തു. പ്രതിപക്ഷ ആക്രമണത്തെ പ്രതിരോധിക്കാനുള്ള ഭരണപക്ഷ നീക്കത്തോടെ, സഭ ആദ്യദിവസം തന്നെ പ്രക്ഷുബ്ദ്ധമാകും.

പരാതിക്കു പിന്നിൽ രാഷ്ട്രീയ ഗൂഢനീക്കമാണെന്ന എൻ.സി.പി വാദം മുഖവിലയ്ക്കെടുക്കുമ്പോഴും, യുവതി പരാതിയിലുറച്ച് നിയമനടപടിയിലേക്ക് നീങ്ങിയാലുണ്ടാകാനിടയുള്ള ഭവിഷ്യത്തും സി.പി.എം മുൻകൂട്ടി കാണുന്നു. ഇന്നലെ ചേർന്ന സി.പി.എം അവൈലബിൾ സെക്രട്ടേറിയറ്റ് യോഗം സ്ഥിതിഗതികൾ വിലയിരുത്തി. ഇന്നലെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ ക്ലിഫ്ഹൗസിൽ ചെന്ന് കണ്ട ശശീന്ദ്രൻ, താൻ യുവതിയുടെ പിതാവിനെ ഫോൺ വിളിക്കാനിടയായ സാഹചര്യം വീണ്ടും വിശദീകരിച്ചു. മുഖ്യമന്ത്രി മറുപടിയൊന്നും നൽകിയില്ലെന്നാണ് സൂചന.

എൻ.സി.പി കൊല്ലം ജില്ലാ നേതൃത്വത്തിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പു മുതൽ തുടരുന്ന തർക്കത്തിന്റെ ഭാഗമാണ് ശശീന്ദ്രനെതിരായ പരാതിയിലേക്കു നയിച്ച വിവാദങ്ങളെന്നാണ് പാർട്ടി നേതൃത്വം വാദിക്കുന്നത്. സി.പി.എം നേതൃത്വം ഇത് മുഖവിലയ്ക്കെടുക്കുമ്പോഴും സ്ത്രീപ്രശ്നങ്ങൾ സജീവ ചർച്ചയാകുന്ന വേളയിൽ വിവാദം തലവേദനയാണെന്നും തിരിച്ചറിയുന്നു.

സ്ത്രീപ്രശ്നത്തിൽ പ്രതിരോധത്തിലേക്ക് വലിയേണ്ടിവരുന്ന സാഹചര്യം സർക്കാരിന് നാണക്കേടുണ്ടാക്കും. കേസിന്റെ ഗതി നോക്കി കാര്യങ്ങൾ തീരുമാനിക്കാമെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും പാർട്ടിയും. മന്ത്രിയുടേതായി പുറത്തുവന്ന ഫോൺ സംഭാഷണത്തിൽ ഭീഷണി സ്വരമില്ലാത്തത് പാർട്ടി പ്രശ്നം പരിഹരിക്കാൻ ഇടപെട്ടെന്ന വാദത്തിന് ബലമേകുന്നതാണ്.

വനംവകുപ്പുമായി ബന്ധപ്പെട്ട മറ്റ് ചില കാര്യങ്ങൾ വിശദീകരിക്കാൻ കൂടിയാണ് ഇന്നലെ മുഖ്യമന്ത്രിയെ കണ്ടതെന്നാണ് ശശീന്ദ്രൻ പറഞ്ഞത്. കൊല്ലത്ത് എൻ.സി.പി സംസ്ഥാന എക്സിക്യുട്ടീവ് അംഗവും ബ്ലോക്ക് പ്രസിഡന്റും തമ്മിലുള്ള തർക്കം തീർക്കാൻ അവിടത്തെ ചില നേതാക്കൾ ആവശ്യപ്പെട്ടതിനാലാണ് ഫോൺ വിളിച്ചത്. പ്രശ്നം പ്രയാസമില്ലാതെ തീർക്കണമെന്നാണ് ആവശ്യപ്പെട്ടത്. കേസ് എങ്ങനെ തീർക്കണമെന്നാണ് മന്ത്രി പറയുന്നതെന്ന് ബ്ലോക്ക് പ്രസിഡന്റ് ചോദിച്ചപ്പോൾ, കേസൊക്കെ ഇതിന്റെ ഭാഗമായി വന്നതായതിനാൽ പ്രയാസമില്ലാതെ തീർക്കാൻ നോക്കണമെന്നാണ് പറഞ്ഞതെന്നും ശശീന്ദ്രൻ വിശദീകരിച്ചു.

ശശീന്ദ്രൻ മന്ത്രിയായി ഇന്ന് നിയമസഭയിലുണ്ടാകരുത്. രാഷ്ട്രീയ സ്വാധീനവും ഔദ്യോഗിക പദവിയും ഉപയോഗിച്ച് പരാതിയിൽ നിന്ന് പിന്മാറാൻ യുവതിയോട് ആവശ്യപ്പെടുകയെന്ന ഗുരുതരമായ കുറ്റമാണ് ചെയ്തത്

- വി.ഡി. സതീശൻ, പ്രതിപക്ഷ നേതാവ്

പാർട്ടിയിലെ പ്രാദേശിക പ്രശ്നങ്ങൾ ഒത്തുതീർക്കാനാണ് എ.കെ.ശശീന്ദ്രൻ ശ്രമിച്ചത്. കേസ് പിൻവലിക്കാനൊന്നും ആവശ്യപ്പെട്ടിട്ടില്ല. രാജി വയ്ക്കേണ്ട കാര്യമില്ല. പരാതിയിൽ കഴമ്പുണ്ടെങ്കിൽ പൊലീസ് നടപടിയെടുക്കട്ടെ

- പി.സി.ചാക്കോ, എൻ.സി.പി സംസ്ഥാന പ്രസിഡന്റ്

ആരോപണം സംബന്ധിച്ച് പരിശോധിച്ച ശേഷമേ എന്തെങ്കിലും പറയാനാകൂ. മുന്നിലുള്ളത് ടെലഫോൺ സംഭാഷണ ശകലത്തിന്റെ വിവരവും മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകളും മാത്രമാണ്

-എ.വിജയരാഘവൻ,

സി.പി.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SASI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.