തിരുവനന്തപുരം: യുവതിയെ കടന്നുപിടിച്ച കേസ് ഒത്തുതീർപ്പാക്കാൻ ഇടപെട്ടെന്ന ആരോപണം നേരിടുന്ന വനം മന്ത്രി എ.കെ ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. യുക്തിരഹിതവും ദുർബലവുമായ വാദങ്ങളാണ് ശശീന്ദ്രൻ ഉന്നയിക്കുന്നത്. പീഡിപ്പിച്ചു എന്നു പറഞ്ഞ് പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി നിലനിൽക്കുമ്പോഴാണ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ശശീന്ദ്രൻ പരാതി ഒതുക്കിത്തീർക്കാൻ ശ്രമിച്ചത്.
ഇതാണോ സി.പി.എമ്മിന്റെ സ്ത്രീപക്ഷ കാമ്പയിൻ? സ്ത്രീപക്ഷത്തിനായി സംസാരിക്കാൻ മുഖ്യമന്ത്രിക്ക് ഇനി കഴിയമോ? ഈ മന്ത്രിയെ മന്ത്രിസഭിയിൽ വച്ചുകൊണ്ടിരിക്കുന്നത് ഭൂഷണമായി കാണുകയാണെങ്കിൽ പ്രതിപക്ഷം മറ്റ് മാർഗങ്ങൾ തേടും. കൊല്ലം നിലമേൽ പഞ്ചായത്ത് പി.എച്ച്.സി ഉപരോധിച്ചതിന്റെ പേരിൽ അഞ്ച് വനിതകളടക്കം പത്ത് പഞ്ചായത്ത് അംഗങ്ങളെ കള്ളക്കേസിൽ കുടുക്കി ജയിലിലിട്ടിരിക്കുകയാണ്. രണ്ടാം തവണ അധികാരത്തിൽ എത്തിയതിന്റെ ധിക്കാരമാണിത്. മരം മുറിയുമായി ബന്ധപ്പെട്ട് വിവരാവകാശ രേഖ നൽകിയതിന് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയെടുത്തു. ഇതിനൊക്കെ നിയമസഭയിൽ സർക്കാർ ഉത്തരം പറയേണ്ടി വരുമെന്നും സതീശൻ പറഞ്ഞു.
ശശീന്ദ്രനെതിരെ കേസെടുക്കേണ്ടെന്ന് പൊലീസിന് നിയമോപദേശം
എൻ.സി.പി നേതാവായ ഹോട്ടൽ ഉടമ കൈയിൽ കയറിപ്പിടിച്ച് അപമാനിച്ചെന്ന കുണ്ടറ സ്വദേശിയായ യുവതിയുടെ പരാതി ഒതുക്കാൻ യുവതിയുടെ പിതാവിനെ മന്ത്രി എ.കെ.ശശീന്ദ്രൻ ഫോൺവിളിച്ചതിൽ കേസെടുക്കേണ്ടതില്ലെന്ന് പൊലീസിനു നിയമോപദേശം. കേസ് ഒത്തുതീർപ്പാക്കാൻ മന്ത്റി ഭീഷണിപ്പെടുത്തുകയോ മറ്റു തരത്തിൽ സമ്മർദ്ദം ചെലുത്തുകയോ ചെയ്യാത്ത സാഹചര്യത്തിൽ ക്രിമിനൽ കേസ് നിലനിൽക്കില്ല. മന്ത്റിക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള രണ്ട് പരാതികളിലാണ് പൊലീസ് നിയമോപദേശം തേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |