തിരുവനന്തപുരം: മന്ത്രി എ.കെ. ശശീന്ദ്രനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി ഇരയെ അപമാനിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു. വേട്ടക്കാർക്കൊപ്പമാണ് പിണറായി വിജയനും സർക്കാരുമെന്ന് അവർ തെളിയിക്കുകയാണ്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് ജനാധിപത്യത്തിന് തീരാ കളങ്കമാണ്. ശശീന്ദ്രൻ ഉടൻ രാജിവയ്ക്കുകയാണ് വേണ്ടത്. ഇല്ലെങ്കിൽ പുറത്താക്കാനുള്ള ആർജവം മുഖ്യമന്ത്രി കാണിക്കണം.
ശശീന്ദ്രനെ വഴിയിൽ തടയും: യുവമോർച്ച
എ.കെ.ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജി വച്ചില്ലെങ്കിൽ വഴിയിൽ ഇറങ്ങാൻ അനുവദിക്കില്ലെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ പറഞ്ഞു. ശശീന്ദ്രനെ ഇരുത്തിക്കൊണ്ട് നിയമസഭ ചേരാൻ അനുവദിക്കില്ല. ശശീന്ദ്രൻ നിയമസഭയിലുണ്ടെങ്കിൽ സമ്മേളനം നടക്കുമ്പോൾ യുവമോർച്ച പുറത്ത് പ്രതിഷേധം നടത്തുമെന്നും പ്രഫുൽ കൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പെൺകുട്ടിയുടെ പിതാവിനെ വിളിച്ച് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ച മന്ത്രി നടത്തിയിരിക്കുന്നത് തികഞ്ഞ സത്യപ്രതിജ്ഞാ ലംഘനമാണെന്നും പ്രഫുൽ കൃഷ്ണൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |