ഇന്ന് ലൈസൻസ് പുതുക്കുന്നവർക്ക്
കോഴിക്കോട്: കൊവിഡ് രണ്ടാം തരംഗമുയർന്നതോടെ നിർത്തിവെച്ച ഡ്രെെവിംഗ് ടെസ്റ്റ് മൂന്നു മാസത്തിനുശേഷം ജില്ലയിൽ ഇന്ന് പുനരാരംഭിക്കും. ഇതോടെ ലേണേഴ്സ് ടെസ്റ്റ് പാസായിട്ടും ലോക്ക്ഡൗണിൽ കുടുങ്ങിപ്പോയ ആയിരക്കണക്കിന് അപേക്ഷകൾക്ക് തീർപ്പാകും. ലൈസൻസുകളുടെ കാലാവധി അവസാനിച്ച് പ്രായോഗിക പരീക്ഷയോടെ പുതുക്കാൻ അപേക്ഷിച്ചവർക്കുളള ടെസ്റ്റാണ് ഇന്ന് നടക്കുക. ലേണേഴ്‌സ് പാസായി ടെസ്റ്റിന് കാത്തുനിൽക്കുന്നവർക്കായിരിക്കും പിന്നീട് മുൻഗണന. തിങ്കളാഴ്ച മുതലാണ് ഡ്രെെവിംഗ് ടെസ്റ്റിന് അനുമതി ലഭിച്ചത്. എന്നാൽ കൊവിഡ് നിയന്ത്രണംമൂലം ടെസ്റ്റ് നടന്നില്ല.
20, 15 പേർ ഉൾക്കൊള്ളുന്ന രണ്ട് ബാച്ചുകളിലായി 35 പേർക്കാണ് ടെസ്റ്റ് നടത്തുന്നത്. രാവിലെ 9 മണിയ്ക്കും ഉച്ചയ്ക്ക് രണ്ടിനും ആരംഭിക്കുന്ന ബാച്ചുകളിലേക്കാണ് സ്ലോട്ട് ബുക്ക് ചെയ്യേണ്ടത്. ആളുകൾ കൂടിയാൽ 20 പേരെ ഉൾപ്പെടുത്തി മൂന്നാമതൊരു സ്ളോട്ടും ആരംഭിക്കും. ഇവർക്ക് 4 മണിയ്ക്കുശേഷമായിരിക്കും ബുക്ക് ചെയ്യാൻ സാധിക്കുക. mvd.kerala.gov.in, parivahan.gov.in എന്നീ സൈറ്റുകളിലാണ് ബുക്കിംഗ് സൗകര്യമുള്ളത്.
കഴിഞ്ഞ ഏപ്രിൽ മുതൽ ജൂൺ വരെ ഏതാണ്ട് 7, 200 അപേക്ഷകളാണ് തീർപ്പാകാതെ കിടക്കുന്നത്. കഴിഞ്ഞ വർഷം കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് മുടങ്ങിയ ഡ്രൈവിംഗ് ടെസ്റ്റുകൾ ആഗസ്റ്റിലാണ് പുന:രാരംഭിച്ചത്.
ടെസ്റ്റിന് വരുമ്പോൾ
നിർബന്ധം
കൊവിഡ് വാക്സിൻ സ്വീകരിച്ചതിന്റെ രേഖയോ മൂന്നു ദിവസം മുമ്പ് എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ ടെസ്റ്റിന് വരുന്നവർ കരുതണം. ഡി കാറ്റഗറിയിൽ പെടുന്ന പ്രദേശങ്ങളിൽ നിന്ന് വരുന്നവർക്ക് പ്രവേശനമില്ല. കെെയുറ, ഫേസ് ഷീൽഡ് എന്നിവ ധരിച്ചു വേണം ടെസ്റ്റിനെത്താൻ. ഡി കാറ്റഗറിയായതിനാൽ നന്മണ്ട ഒഴികെ കൊയിലാണ്ടി, കൊടുവള്ളി, വടകര, രാമനാട്ടുകര-ഫറോഖ് എന്നിവിടങ്ങളിലെല്ലാം ടെസ്റ്റ് നടക്കും.
ഉഷാറായി ഡ്രെെവിംഗ് സ്കൂളുകൾ
രോഗനിരക്ക് കുറവുളള പ്രദേശങ്ങളിൽ പ്രവർത്തനാനുമതി നൽകിയതോടെ തിങ്കളാഴ്ച ജില്ലയിലെ പകുതിയോളം ഡ്രെെവിംഗ് സ്കൂളുകളും തുറന്നിരുന്നു. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ച് ഒരു സമയം ഒരു പഠിതാവിന് മാത്രമാണ് പരിശീലനം. പരിശീലന വാഹനം ദിവസവും വാട്ടർ സർവീസ് നടത്തണം, സ്റ്റിയറിംഗ് വീൽ, ഗിയർ ലിവർ, സീറ്റ് ബെൽറ്റ്, ഹാൻഡിൽ, കണ്ണാടി, സ്വിച്ചുകൾ, വാതിൽപ്പിടി എന്നിവ ഇടയ്ക്കിടെ അണുവിമുക്തമാക്കണം. വാഹനത്തിൽ പരിശീലനം നേടുന്നയാളും പരിശീലകനും മാത്രമായിരിക്കണം. തുടങ്ങിയ കർശന നിബന്ധനകളോടെ ആയിരുന്നു പരിശീലന അനുമതി. രാവിലെ എട്ടു മുതൽ വൈകീട്ട് ആറുവരെയാണ് പരിശീലനം.
'' കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ടെസ്റ്റ് നടക്കുക. കൂടുതൽ ആളുകൾ എത്തുകയാണെങ്കിൽ മൂന്നാമതായി ഒരു ബുക്കിംഗ് സ്ളോട്ട് കൂടി അനുവദിക്കും- മോഹൻദാസ്, ആർ.ടി.ഒ, കോഴിക്കോട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |