വാഷിംഗ്ടൺ : ഏതാണ്ടൊരു ഫുട്ബാൾ മൈതാനത്തിന്റെ വലുപ്പമുള്ള ഭീമൻ ഛിന്നഗ്രഹം ജൂലായ് 25ന് ഭൂമിക്ക് സമീപത്തുകൂടി കടന്നുപോകുമെന്നറിയിച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. '2008 GO 20' എന്നു പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം സെക്കൻഡിൽ 8.2 കിലോമീറ്റർ വേഗതയിൽ ഭൂമിയെ മറികടന്നുപോകുമെന്നാണ് നാസയുടെ കണക്കുകൂട്ടൽ.
ഓരോ സെക്കന്ഡിലും 8 കിലോമീറ്റർ ദൂരമാണ് ഈ ഛിന്നഗ്രഹം പിന്നിടുന്നത്. ഇത്രയും വേഗത്തിൽ വരുന്നതിനാൽ എതിർ ദിശയിൽ വരുന്ന എന്തിനേയും തകർത്ത് തരിപ്പണമാക്കിയാണ് ഛിന്നഗ്രഹത്തിന്റെ സഞ്ചാരമെന്നാണ് നാസ വ്യക്തമാക്കുന്നത്.
അപ്പോളോ ക്ലാസ് വിഭാഗത്തിലുള്ള ഈ ഛിന്നഗ്രഹം, ഭൂമിയോട് വളരെ അടുത്തേക്ക് വരുന്നതിനാൽ സൗരയൂഥത്തിൽ ഭൂമിയുടെ പരിസരത്ത് കറങ്ങി നടക്കുന്ന ഭീഷണിയായേക്കാവുന്ന 'നിയർ എർത്ത് ഒബ്ജക്ട്' എന്ന കൂട്ടത്തിലാണ് നാസ ഉൾപ്പെടുത്തിയിട്ടുള്ളത്. അതേസമയം ഇതിന്റെ സഞ്ചാര പാതിയിൽ ആശങ്കപ്പെടാനില്ലെന്നാണ് നാസ വ്യക്തമാക്കുന്നത്. 2008 GO 20 ഛിന്നഗ്രഹം ഇതിനു മുൻപ് ഭൂമിയെ കടന്നുപോയത് 2008 ജൂൺ 20 നായിരുന്നു. ഇത് 2034 ജൂലൈ 25 ന് വീണ്ടും ഭൂമിയെ കടന്നുപോകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ജൂണിൽ ഈഫൽ ടവറിന്റെ വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിയുടെ സമീപത്ത് കൂടി കടന്നുപോയിരുന്നു. അപകടകരമാകാൻ സാദ്ധ്യതയുള്ള വിഭാഗത്തിലായിരുന്നു ആ ഛിന്നഗ്രഹത്തെ ഉൾപ്പെടുത്തിയിരുന്നത്,
ഭൂമിയിലേക്ക് പതിച്ചേക്കാവുന്ന ഛിന്നഗ്രഹങ്ങളുടെ ദിശ മാറ്റാൻ വലിയ റോക്കറ്റുകൾ വിക്ഷേപിക്കാൻ ചൈനീസ് ഗവേഷകർ നിർദേശിച്ചിരുന്നു. ഇത് പ്രകാരം ഭൂമിയിലേക്ക് അടുത്ത അറുപതു വർഷത്തിനുള്ളിൽ എത്തിച്ചേരുമെന്നു കരുതുന്ന ഛിന്നഗ്രഹത്തെ തകർക്കാൻ ഇരുപതിലധികം റോക്കറ്റുകൾ വിക്ഷേപിക്കാൻ ഒരുങ്ങുകയാണ് ചൈന. ഇത്തരത്തിൽ ഭൂമിക്ക് ഭീഷണിയായേക്കാവുന്ന രണ്ട് ഛിന്നഗ്രഹങ്ങളുടെ ദിശ മാറ്റാൻ ഈ വർഷം അവസാനത്തോടെയോ 2022 തുടക്കത്തിലോ യു.എസ് ഒരു റോബോട്ടിക് ബഹിരാകാശ പേടകം വിക്ഷേപിക്കുമെന്ന് റിപ്പോർട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |