കൊല്ലം: സംസ്ഥാനത്തെ ആദ്യ പുസ്തക ഗ്രാമമെന്ന ഖ്യാതി നേടിയ പെരുംകുളത്തെ ഗവ. പി.വി ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ അദ്ധ്യയന വർഷത്തിലും അദ്ധ്യാപക നിയമനമായില്ല. പ്രിൻസിപ്പൽ പോലുമില്ലാത്ത വിദ്യാലയത്തിൽ ഓൺലൈൻ പഠനവും അവതാളത്തിൽ.
2015ണ് പെരുംകുളം ഗവ. പി.വി ഹൈസ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം അനുവദിച്ചത്. എന്നാൽ അദ്ധ്യാപകരെ നിയമിച്ചില്ല. കൂടുതൽ കെട്ടിടങ്ങൾ, അത്യാധുനിക ലാബുകൾ, കമ്പ്യൂട്ടർ, അനുബന്ധ സംവിധാനങ്ങൾ എന്നിവ ഘട്ടംഘട്ടമായൊരുക്കി. കൂടുതൽ വിദ്യാർത്ഥികളും എത്തിയതോടെ താത്കാലിക അദ്ധ്യാപകരെ നിയോഗിച്ചാണ് ക്ളാസെടുത്തിരുന്നത്. ഹൈസ്കൂൾ പ്രഥമാദ്ധ്യാപകനാണ് പകരം ചാർജ് വഹിക്കുന്നത്.
കൊവിഡ് പശ്ചാത്തലത്തിൽ താത്കാലിക അദ്ധ്യാപകർക്ക് വേതനം നൽകാൻ സംവിധാനമില്ലാതായതോടെ അദ്ധ്യാപകരില്ലാത്ത സ്കൂളിൽ കുട്ടികളെ അയയ്ക്കാൻ രക്ഷിതാക്കളും മടിച്ചു. ഇതോടെ കുട്ടികളുടെ എണ്ണവും കുറഞ്ഞു.
രണ്ടാം വർഷ പ്ളസ്ടു വിദ്യാർത്ഥികളുടെ ഭാവിയും അനിശ്ചിതത്വത്തിലാണ്. ഹയർ സെക്കൻഡറി പ്രവേശനത്തിന് നാളടുക്കുന്നതിനാൽ ഇക്കുറിയും അദ്ധ്യാപക നിയമനം നടന്നില്ലെങ്കിൽ കുട്ടികൾ കുറയുമെന്നാണ് ആശങ്ക. ജില്ലയിൽ ഒരു സ്കൂളിന് മാത്രമാണ് ഇത്തരമൊരു ഗതികേട്.
സർക്കാർ ചട്ടത്തിൽ കുരുങ്ങി
തുടർച്ചയായി മൂന്നുവർഷം നിബന്ധനകൾക്ക് അനുസരിച്ച് വിദ്യാർത്ഥികളുടെ എണ്ണം നിലനിറുത്തിയെങ്കിൽ മാത്രമേ അദ്ധ്യാപക നിയമനം നടത്താൻ കഴിയുള്ളൂവെന്നാണ് സർക്കാർ ചട്ടം. അദ്ധ്യാപകരില്ലാത്തതിനാൽ ഈ പ്രതിസന്ധി മറികടക്കാനും കഴിയുന്നില്ല. ഇപ്പോൾ മറ്റ് വിദ്യാലയങ്ങളിലെ അദ്ധ്യാപകരെ പ്രയോജനപ്പെടുത്തി പരിമിതമായിട്ടാണ് ഓൺലൈൻ ക്ളാസുകൾ നടത്തുന്നത്.
ലാബുകൾ അടഞ്ഞു
അത്യാധുനിക സൗകര്യങ്ങളുള്ള ലാബുകളാണ് സജ്ജമാക്കിയിട്ടുള്ളത്. ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് ലാബ്, പ്രാക്ടിക്കൽ ക്ളാസുകൾ പ്രധാനമാണ്. കൊവിഡിന് ശേഷം അദ്ധ്യാപകരോ ലാബ് അസിസ്റ്റന്റുമാരോ ഇല്ലാതെ പ്രാക്ടിക്കൽ ക്ളാസുകളെടുക്കാനും കഴിയില്ല.
എച്ച്.എസ്.എസ് അനുവദിച്ചത്: 2015ൽ
ബാച്ചുകൾ: 02
കുട്ടികൾ: 135
''
മൈലം ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കൻഡറി സ്കൂളിന്റെ ഗതികേട് മാറ്റാൻ സർക്കാർ ഇടപെടലുണ്ടാകണം.
രക്ഷിതാക്കൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |