വരുമാനമില്ലാതെ മേക്കപ്പ് ആർട്ടിസ്റ്റുമാർ
ആലപ്പുഴ : കൊവിഡ് വ്യാപനത്തെത്തുടർന്ന് കലോത്സവങ്ങളും ആഘോഷങ്ങളും ഒഴിവായതോടെ ഒരു രൂപ പോലും വരുമാനം ഇല്ലാതെ ദുരിതക്കയത്തിലാണ് സംസ്ഥാനത്തെ ചമയ കലാകാരൻമാർ.
സീസൺ കാലയളവിലെ പരിപാടികൾക്കായി തയ്യാറാക്കിവച്ചിരുന്ന വസ്ത്രങ്ങളും ചമയങ്ങളും ഉപയോഗശൂന്യമാവുന്ന അവസ്ഥയാണ്. അലങ്കാര വസ്ത്രങ്ങൾ വാടകയ്ക്ക് നൽകുന്നതും മേക്കപ്പ് കലാകാരന്മാർക്ക് വരുമാനമാർഗമായിരുന്നു. ഇതും കൊവിഡ് കാലത്ത് അടഞ്ഞു.
സ്കൂൾ വാർഷികങ്ങൾ, ക്ഷേത്രോത്സവങ്ങൾ തുടങ്ങിയവ നടക്കുന്ന മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലാണ് മേക്കപ്പ് ആർട്ടിസ്റ്റുകൾക്ക് വർഷത്തിലെ മികച്ച വരുമാനം ലഭിച്ചിരുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളായി ഈ മാസങ്ങളിലെ തൊഴിൽ കൊവിഡ് കവർന്നു. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് വിവാഹങ്ങൾ പലതും മാറ്റിവച്ചതും ആർഭാടം കുറച്ചതും വധുവിനെ ഒരുക്കുന്നവർക്ക് വൻ തൊഴിൽ നഷ്ടമാണ് വരുത്തിവച്ചത്.
കൊവിഡ് നഷ്ടമാക്കിയത്
സ്കൂൾ കലോത്സവ നാളുകളിലെ വരുമാനം
ഏറ്റവുമധികം ബുക്കിംഗുകൾ ലഭിച്ചിരുന്നത് മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ
ജൂലായ് മുതലുള്ള സ്കൂളുകളിലെ സെലക്ഷൻ മത്സരങ്ങളുടെ തിരക്ക്
ഓണപ്പരിപാടികൾ, നവമി ഉത്സവങ്ങൾ
അരങ്ങേറ്റങ്ങൾ ഇല്ലാതായി
ഓണത്തോടനുബന്ധിച്ച് നിരവധി അരങ്ങേറ്റങ്ങൾ നടക്കുന്ന കാലമാണ് ചിങ്ങമാസം. എന്നാൽ മൂന്നാം തരംഗം വരവറിയിച്ചിരിക്കുന്നതിനാൽ കലാ പഠനത്തിന് കുട്ടികളെ ആരും അയക്കുന്നില്ല. ഈ സാഹചര്യത്തിൽ അരങ്ങേറ്റ പരിപാടികൾ പോലും അടുത്തെങ്ങും നടക്കാൻ സാധ്യതയില്ല.
വരുമാനം പൂർണമായി നിലച്ചു. സ്വർണം പണയും വച്ചും വിറ്റുമാണ് ജീവിതം ഇതുവരെ മുന്നോട്ട് പോയത്. മറ്റ് തൊഴിലുകൾ അന്വേഷിച്ചിട്ട് ലഭിക്കുന്നതുമില്ല. മാനദണ്ഡങ്ങൾ പാലിച്ച് പരിപാടികൾക്ക് അനുമതി ലഭിച്ചാൽ ഞങ്ങളുടെ ജീവിതവും പച്ചപിടിക്കും
ബിബിൻ മാനുവൽ, മേക്കപ്പ് ആർട്ടിസ്റ്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |