തിരുവനന്തപുരം: നെയ്യാറ്റിൻകര മാരായമുട്ടത്ത് മദ്യപാനത്തിനിടെ യുവാവിനെ തലയ്ക്കടിച്ചുകൊന്നു. നെയ്യാറ്റിൻകര ചായ്ക്കോട്ടുകോണം വേളംകുഴി ശാന്തിഭവനിൽ ശാന്തകുമാർ (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സുഹൃത്തുക്കളും പ്രദേശവാസികളുമായ അനി, ജോസ് എന്നിവരെ മാരായമുട്ടം പൊലീസ് പിടികൂടി. സംഘത്തിലുൾപ്പെട്ട ലാലുവെന്ന യുവാവിനായി തെരച്ചിൽ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു. ഇയാളുടെ ബൈക്ക് സംഭവസ്ഥലത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.
പൊലീസ് പറയുന്നത് : സ്ഥിരം മദ്യപാനിയാണ് ശാന്തകുമാർ. വിവാഹബന്ധം വേർപെടുത്തിയ ഇയാൾ തനിച്ചാണ് താമസം. ഇയാളുടെ വീടിന് സമീപമുള്ള മറ്റൊരാളിന്റെ വസ്തുവിൽ രക്തത്തിൽ കുളിച്ച നിലയിലാണ് ശാന്തകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. ശാന്തകുമാർ തന്റെ വസ്തുവിൽ മരിച്ചു കിടക്കുന്നതായി വസ്തുഉടമയാണ് ഇന്ന് രാവിലെ വാർഡ് കൗൺസിലറെയും പൊലീസിനെയും അറിയിച്ചത്. മരപ്പണിക്കാരനായ ശാന്തകുമാറും സുഹൃത്തുക്കളും ചേർന്ന് ഇന്നലെ രാത്രി കൊലപാതകം നടന്ന സ്ഥലത്ത് മദ്യസൽക്കാരം നടത്തിയിരുന്നു. മദ്യസൽക്കാരത്തിനിടെ സുഹൃത്തുക്കളും ശാന്തകുമാറുമായി വഴക്കുണ്ടായി. മദ്യപിച്ചുളള തർക്കമായതിനാൽ പരിസരവാസികൾ ഇതിൽ ഇടപെട്ടില്ല. തർക്കത്തിനിടെ ശാന്തകുമാറിനെ മറ്റുള്ളവർ ആക്രമിക്കുകയായിരുന്നെന്ന് കരുതുന്നു. തലയ്ക്ക് ആഴത്തിൽ മുറിവേറ്റ് മണ്ണിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് ശാന്തകുമാറിനെ കണ്ടെത്തിയത്. കാൽ ഒടിഞ്ഞിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ പൊലീസ് സ്ഥലവാസികളിൽ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് സുഹൃത്തുക്കളെ പിടികൂടിയത്. പ്രാഥമിക ചോദ്യം ചെയ്യലിൽ ഇവർ പൊലീസിനോട് നടന്ന സംഭവങ്ങൾ തുറന്നുപറഞ്ഞതായാണ് സൂചന. ഫോറൻസിക് വിദഗ്ദരുടെ സഹായത്തോടെ തെളിവെടുപ്പ് പൂർത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |