ഇ.ഡി വിവരങ്ങൾ തേടി
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം സി.പി.എം നേതാക്കളിലേക്ക്. കാലങ്ങളായി നടക്കുന്ന തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടിട്ടും ഇടപെടാതെ ഇരിങ്ങാലക്കുട മേഖലയിൽ നിന്നുള്ള ജില്ലാനേതാക്കൾ ഇതിനു കൂട്ട് നിന്നിട്ടുണ്ടോയെന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിയേക്കും. അന്വേഷണം ലോക്കൽ പൊലീസിൽ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. തുടക്കത്തിൽ നൂറുകോടി രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയിരുന്നെങ്കിലും അത് 300 കോടി കവിയുമെന്നാണ് കരുതുന്നത്. ഇത്രയേറെ തുകയുടെ തട്ടിപ്പ് നടന്നിട്ടും ശക്തമായ ഇടപെടൽ നടത്താതിരുന്ന പാർട്ടി നേതൃത്വത്തിനെതിരെ പ്രാദേശികതലത്തിൽ പ്രതിഷേധം ഉയർന്ന് തുടങ്ങിയിട്ടുണ്ട്. അപേക്ഷിക്കാതെ, രേഖകൾ പോലും നൽകാതെയാണ് അഞ്ച് പേർ വായ്പയെടുത്തത് 50 ലക്ഷം രൂപ വീതമാണ്. എന്നാൽ, വായ്പ സംബന്ധിച്ച് തങ്ങൾക്ക് അറിവില്ലെന്നാണ് ഇവർ പൊലീസിന് നൽകിയിട്ടുള്ള മൊഴി. പ്രതികളായ ബിജോയ്,ബിജു,കിരൺ എന്നിവരുടെ ബന്ധുക്കളുടെ പേരിലും കോടികളാണ് വായ്പ എടുത്തിട്ടുള്ളത്. എന്നാൽ, വായ്പ സംബന്ധിച്ച് ഒന്നും അറിയില്ലെന്നാണ് അവരും പറയുന്നത്. പ്രദേശത്തെ ആറ് സി.ഐ.ടി.യു തൊഴിലാളികളുടെ പേരിലും കോടികളുടെ വായ്പ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. 16 പേർക്കാണ് അമ്പത് ലക്ഷം രൂപ വായ്പ നൽകിയത്. പരമാവധി വായ്പ അമ്പത് ലക്ഷം ആണ് നൽകുക. ഇത് നൽകണമെങ്കിൽ ഹെഡ് ഓഫീസിൽ നിന്ന് നേരിട്ട് എത്തി പരിശോധന നടത്തണമെന്നാണ് നിയമം. എന്നാൽ മുൻ മാനേജർ നേരിട്ടാണ് എല്ലാ വായ്പകളും തട്ടിയെടുത്തത്.
ഓഡിറ്റ് വിഭാഗവും കുടുങ്ങും
എല്ലാ സഹകരണ സംഘങ്ങളിലും ഓരോ സാമ്പത്തിക വർഷാവസാനത്തിലും സഹകരണ സംഘം ജോയിന്റ് രജസ്ട്രാറുടെ നേതൃത്വത്തിൽ പരിശോധന നടത്തണമെന്നാണ് നിയമം. അതുപ്രകാരം കരുവന്നൂർ സഹകരണ ബാങ്കിലും പരിശോധനകൾ പതിവായിരുന്നെങ്കിലും പ്രഹസനമായിരുന്നുവെന്നാണ് കണ്ടെത്തൽ. ഗുരുതരമായ ക്രമക്കേടുകൾ പലതും കണ്ടില്ലെന്ന് നടിച്ചു കൊണ്ടുള്ള ഓഡിറ്റ് റിപ്പോർട്ടാണ് കൈമാറിയിരുന്നതെന്നാണ് അറിയുന്നത്. ഇത് സംബന്ധിച്ച് വകുപ്പുതലത്തിലും പൊലീസും അന്വേഷണം നടത്തിയേക്കും. അങ്ങനെ വന്നാൽ ഓഡിറ്റ് വിഭാഗത്തിലെ നിരവധി പേർ കുടുങ്ങിയേക്കും. പല സഹകരണ സ്ഥാപനങ്ങളിലും ഓഡിറ്റ് ശരിയായ രീതിയിൽ അല്ലെന്ന ആക്ഷേപം കാലങ്ങളായി നിലനിൽക്കുന്നുണ്ട്.
ഇ.ഡിയും രംഗത്ത്
ബാങ്ക് അഴിമതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പൊലീസിൽ നിന്ന് പ്രാഥമികവിവരങ്ങൾ തേടി. 300 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നെന്ന നിഗമനത്തിലാണിത്. കോടികണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്നും ഇ.ഡിക്ക് വിവരം ലഭിച്ചതായാണ് സൂചന. പ്രതികളായ ബിജു കരിം, സുനിൽകുമാർ, ജിൽസ് എന്നിവരുടെ ബിനാമി ഇടപാടുകളും ഇ.ഡി പരിശോധിക്കുന്നുണ്ട്. ഒരു കുടുംബത്തിലെ തന്നെ നാല് പേർക്ക് വരെ 1.20 കോടിയുടെ വായ്പ നൽകിയത് ബിനാമി ഇടപാടാണെന്ന് സംശയിക്കുന്നു. പ്രതികൾ നടത്തിയിരുന്ന തേക്കടി റിസോർട്ട് പ്രൈവറ്റ് ലിമിറ്റഡിനെ കുറിച്ചും സി.എം.എം ട്രേഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനെ കുറിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.സംഭവത്തിൽ ആറ് മുൻ ജീവനക്കാർക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |