കോട്ടയം: ചന്തക്കടവിലെ പെൺവാണിഭ കേന്ദ്രത്തിൽ രണ്ടു യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ക്വട്ടേഷൻ സംഘാംഗമായ ഒരാൾ കൂടി അറസ്റ്റിൽ. പൊൻകുന്നം കോയിപ്പള്ളി പുത്തൻപീടികയിൽ ഷമീറിനെയാണ് (26) വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്ത് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു. ഇതോടെ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിലായി. ഇനിയും ക്വട്ടേഷൻ സംഘനേതാവ് ഉൾപ്പെടെ ആറ് പ്രതികളെ പിടികൂടാനുണ്ട്.
ജൂൺ 29ന് സന്ധ്യയോടെയാണ് ചന്തക്കടവിലെ വേശ്യാലയത്തിലെത്തിയ ക്വട്ടേഷൻ സംഘം ഏറ്റുമാനൂർ സ്വദേശികളായ സാൻ ജോസഫ്, അമീർഖാൻ എന്നിവരെ വെട്ടിയത്. പെൺവാണിഭ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് പൊൻകുന്നം കോയിപ്പള്ളി പുതുപ്പറമ്പിൽ അജ്മൽ, മല്ലപ്പള്ളി വായ്പൂര് കുഴിക്കാട്ട് സുലേഖ (ശ്രുതി) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണിപ്പോൾ.
പരിക്കേറ്റ സാൻ ജോസഫിനെയും അമീർഖാനെയും പൊലീസ് എത്തിയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി ഷിനു, പൊൻകുന്നം സ്വദേശിനി ജ്യോതി എന്നിവർ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |