തിരുവനന്തപുരം: കൊവിഡ് വ്യാപനം വെല്ലുവിളിയായി തുടരുന്നതിനിടെ ഓണം കൂടി എത്തുന്ന സാഹചര്യത്തിൽ ഓണത്തിരക്കിൽ കവർച്ചയ്ക്കെത്തുന്ന മോഷ്ടാക്കളെ പൊക്കാൻ സിറ്റി പൊലീസിന്റെ ആക്ഷൻ പ്ളാൻ. സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായയുടെ നേതൃത്വത്തിൽ ഓണദിനങ്ങളിൽ കവർച്ചയും കൊവിഡ് പ്രോട്ടോക്കോൾ ലംഘനവുമുൾപ്പെടെ ക്രമസമാധാന ലംഘനങ്ങൾ തടയാൻ വിപുലമായ കർമ്മ പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. പുറത്ത് നിന്നെത്തി താമസിക്കുന്നവരാണ് നഗരവാസികളിൽ അധികവുമെന്നതിനാൽ സാധാരണ ഓണം സീസണിൽ ആളുകൾ സകുടുംബം കുടുംബ വീടുകളിലും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും ഓണാഘോഷത്തിനായി പോകാറുണ്ട്. ഓണഅവധിക്കാലത്ത് ടൂർ പ്ളാൻ ചെയ്യുന്നവർ ധാരാളമാണെങ്കിലും കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ വീട് പൂട്ടി ആഘോഷങ്ങൾക്കായി അധികമാരും നഗരം വിടാൻ സാദ്ധ്യതയില്ലെന്നാണ് പൊലീസിന്റെ നിഗമനം. മുൻ കാലങ്ങളിൽ വീട് പൂട്ടിപോകുന്നവർ പൊലീസിനെ അറിയിക്കണമെന്ന് നിർദേശിക്കാറുണ്ടായിരുന്നെങ്കിലും ഇത് അനുസരിക്കാതെ പലരും പോകുകയും തിരികെ വരുമ്പോൾ ഭവനഭേദനത്തിനും കവർച്ചയ്ക്കും ഇരകളാകുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ലോക്ക് ഡൗൺ നിലവിൽ വന്നശേഷം നാളിതുവരെ നഗരത്തിൽ വലിയ കവർച്ചകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്കൂളുകൾ അടഞ്ഞ് കിടക്കുന്നതിനാൽ കുട്ടികൾ ഉൾപ്പെടെ മിക്ക വീടുകളിലും ആൾവാസമുള്ളതാണ് ഇതിന് കാരണം.
മുമ്പ് പട്ടാപ്പകൽ പോലും നഗരത്തിൽ വീടുകൾ കുത്തിത്തുറന്ന് വൻ കവർച്ചകളുണ്ടായിട്ടുണ്ട്. രോഗത്തിന്റെ തീവ്രവ്യാപനം കണക്കിലെടുത്ത് നഗരത്തിലെ എല്ലാ റോഡുകളിലും പ്രധാന ജംഗ്ഷനുകളിലും പൊലീസിന്റെ സ്ഥിരം സാന്നിദ്ധ്യമുള്ളത് കുറ്റവാളികളുടെ സ്വൈര സഞ്ചാരത്തിന് തടസമാകുന്നുണ്ട്. ജയിലുകളിൽ നിന്ന് തടവുകാരെ പരോൾ അനുവദിച്ച് വീടുകളിലേക്ക് അയച്ചിരിക്കുന്നതിനാൽ ജയിലിൽ നിന്ന് വന്നവരും സ്ഥിരം കുറ്റവാളികളും ക്രിമിനൽ പശ്ചാത്തലമുളളവരും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഓണക്കാലത്ത് വ്യാജമദ്യം, ലഹരിവിൽപ്പന തുടങ്ങിയ കുറ്രകൃത്യങ്ങൾ തടയുന്നതിനായി പൊലീസിന്റെ നിരന്തര നിരീക്ഷണം ഇവർക്ക് മേലുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങൾ തടയുന്നതിനുള്ള പട്രോളിംഗ് സംഘങ്ങൾക്കെല്ലാം ഓരോ പ്രദേശത്തെയും ക്രിമിനലുകളുടെ പട്ടികയും നിരീക്ഷണത്തിനായി കൈമാറിയിട്ടുണ്ട്. രാത്രിയും പകലും ഇവർ വീടുകളിൽ തന്നെ ഉണ്ടോയെന്ന് പൊലീസ് നിരന്തരം ഉറപ്പാക്കുകയും ഫോൺനമ്പരുകൾ നിരീക്ഷണത്തിലാക്കുകയും ചെയ്യുന്നതിനാൽ താമസസ്ഥലം വിട്ടുള്ള ഇവരുടെ നീക്കങ്ങൾ അപ്പപ്പോൾ പൊലീസിന് അറിയാം. കൊവിഡ് ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും ഓണനാളുകൾ അടുക്കുന്തോറും നഗരത്തിൽ തിരക്ക് വർദ്ധിക്കാനാണ് സാദ്ധ്യത.കടകളിലും സൂപ്പർ മാർക്കറ്റുകളിലും കൊവിഡ് പ്രതിരോധ നടപടികൾ നിരീക്ഷിക്കാൻ പൊലീസ് സംവിധാനമുള്ളതിനാൽ സാമൂഹ്യ അകലം പാലിക്കുന്ന സ്ഥലങ്ങളിലെങ്ങും മാലപൊട്ടിക്കൽ, പഴ്സ് മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങൾക്കുള്ള സാദ്ധ്യതയില്ല.
ലോക്ക് ഡൗണിന് ശേഷമുള്ള തൊഴിലില്ലായ്മയ്ക്കും സാമ്പത്തിക പ്രതിസന്ധിയ്ക്കുമിടെ സ്വർണത്തിന് വില കൂടിയതോടെ മാലപൊട്ടിക്കൽ സംഘങ്ങളാണ് വെല്ലുവിളിയായുള്ളത്. ഇത് തടയാൻ ബൈക്കുകളിൽ കറങ്ങി മാലപൊട്ടിക്കുന്ന നഗരത്തിലും ജില്ലയ്ക്ക് പുറത്ത് നിന്നുമുള്ള സംഘങ്ങളെ പൊലീസ് നോട്ടപ്പുള്ളികളാക്കിയിട്ടുണ്ട്. മാലപൊട്ടിക്കൽ ശ്രമങ്ങളിലും കേസുകളിലും അറസ്റ്റിലായിട്ടുള്ളവരെയെല്ലാം ഓണാഘോഷം കഴിയും വരെ നിരീക്ഷിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. മാലപൊട്ടിക്കൽ സംഘങ്ങൾ, പോക്കറ്റടിക്കാർ, കഞ്ചാവുൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ വിൽപ്പനക്കാർ എന്നിവരുടെ പേരും ഫോട്ടോയുമുൾപ്പെടെയുള്ള വിവരങ്ങൾ പ്രത്യേകം ഗ്രൂപ്പുകളായി പൊലീസ് സേനാംഗങ്ങൾക്ക് കൈമാറിയിട്ടുണ്ട്. സ്വന്തം താമസസ്ഥലത്തിന് പുറത്ത് ഇവരുടെ സാന്നിദ്ധ്യം തക്കതായ കാരണമില്ലാതെ ഓണനാളുകളിൽ കണ്ടാൽ കരുതൽ അറസ്റ്റ് നടത്താനാണ് നിർദേശം. ഓണം വാരാഘോഷ പരിപാടികളിൽ തീരുമാനമായിട്ടില്ലെങ്കിലും ആഘോഷദിവസങ്ങളിൽ നഗരത്തിലെ മുഴുവൻ കാമറ ദൃശ്യങ്ങളും 24 മണിക്കൂറും പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കും. കൊവിഡ് പ്രോട്ടോക്കോൾ, ഗതാഗത നിയമം എന്നിവയ്ക്കൊപ്പം നിഴൽപോലും പൊലീസ് നിരീക്ഷണത്തിലായിരിക്കുമെന്ന് സാരം. ബാറുകളിലും മദ്യവിൽപ്പന ശാലകളിലും പാഴ്സൽ വിതരണം മാത്രം തുടരവേ നഗരത്തിനുള്ളിൽ ലഹരിമരുന്ന് സംഘങ്ങൾ ഡി.ജെ പാർട്ടികൾ പോലുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കുന്നുവോയെന്ന് നിരീക്ഷിക്കാൻ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ആളൊഴിഞ്ഞ സ്ഥലങ്ങൾ, എന്നിവിടങ്ങളിൽ പൊലീസ് പരിശോധനയും ഡ്രോൺ നിരീക്ഷണവും നടത്തും. ലഹരിമരുന്ന് കേസുകളിലും കുറ്രകൃത്യങ്ങളിലും ഉൾപ്പെട്ടവരുടെ മൊബൈൽ നമ്പരുകളും ഇവരുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളും സൈബർ പൊലീസിന്റെ നിരീക്ഷണത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |