ഉടൻ നൽകുമെന്ന് വാട്ടർ അതോറിട്ടി
കൊച്ചി: നഗരത്തിലെ വാട്ടർ അതോറിട്ടിയുടെ സ്വീവേജ് പൈപ്പ് ലൈൻ വൃത്തിയാക്കാൻ മാൻഹോളിലിറങ്ങി ശ്വാസം മുട്ടി മരിച്ച തമിഴ്നാട് സ്വദേശികളുടെ ബന്ധുക്കൾക്ക് ഹൈക്കോടതി വിധിച്ച പത്തു ലക്ഷം രൂപയുടെ നഷ്ടപരിഹാരം നൽകിയില്ല. വിധി നടപ്പാക്കി ഉടൻ റിപ്പോർട്ട് നൽകാമെന്ന വാട്ടർ അതോറിട്ടിയുടെ വിശദീകരണത്തെത്തുടർന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇതു സംബന്ധിച്ച ഹർജി പിന്നീടു പരിഗണിക്കാൻ മാറ്റി.
2014 ഏപ്രിൽ 13 ന് രാവിലെയാണ് എറണാകുളം ജനറൽ ആശുപത്രിക്ക് സമീപത്തെ കൊളംബോ ജംഗ്ഷനിലെ മാൻഹോൾ വൃത്തിയാക്കുന്നതിനിടെ ദുരന്തമുണ്ടായത്. തമിഴ്നാട് ഡിണ്ടിഗൽ സ്വദേശികളായ മാധവൻ, രാജു എന്നിവരാണ് ശ്വാസം മുട്ടി മരിച്ചത്. സംഭവത്തെത്തുടർന്ന് ഉറ്റവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായിരുന്ന ബേസിൽ അട്ടിപ്പേറ്റി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ ഹർജി നിലവിലിരിക്കെ 2015 നവംബറിൽ ബേസിൽ മരിച്ചു. തുടർന്ന് അഡ്വ. കെ.പി. പ്രദീപിനെ ഹൈക്കോടതി നിയോഗിച്ചാണ് കേസ് നടത്തിയത്. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചപ്പോൾ നഷ്ടപരിഹാരം നൽകേണ്ടത് സർക്കാരാണെന്ന് വാട്ടർ അതോറിട്ടി വിശദീകരിക്കാൻ ശ്രമിച്ചു. എന്നാൽ ഡിവിഷൻ ബെഞ്ച് ഇതനുവദിച്ചില്ല. തുടർന്നാണ് ഉത്തരവുടൻ നടപ്പാക്കാമെന്ന് വാട്ടർ അതോറിട്ടി വ്യക്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |