തൃശൂർ: കുതിരാൻ ടണലിന് അഗ്‌നിശമന സേനയുടെ സുരക്ഷാനുമതി. ഇന്നലെ തൃശൂർ, പാലക്കാട് ജില്ലകളിലെ ഫയർഫോഴ്‌സ് മേധാവികളുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ആദ്യഘട്ടത്തിൽ നടത്തിയ പരിശോധനയിൽ കണ്ട ന്യൂനതകൾ പരിഹരിച്ച് കഴിഞ്ഞതായി തൃശൂർ ഫയർ ഫോഴ്‌സ് മേധാവി അരുൺഭാസ്‌കർ പറഞ്ഞു. ടണലിൽ ഏതെങ്കിലും സാഹചര്യത്തിൽ തീപിടിത്തമോ മറ്റ് അപകടങ്ങളോ ഉണ്ടായാൽ തീ അണയ്ക്കുന്നതിന് 21 ഫയർ ഹൈഡ്രഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ടണലിലൂടെ യാത്ര ചെയ്യുമ്പോൾ ഓക്‌സിജൻ കിട്ടാതെ വന്നാൽ കാർബൺ മോണോക്‌സൈഡ് ഒഴിവാക്കുന്നതിന് 10 ജറ്റ് ഫാനുകൾ സ്ഥാപിച്ചു. രണ്ട് ലക്ഷം ലിറ്ററിന്റെ വെള്ളം സംഭരിക്കാവുന്ന ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. അപകടമുണ്ടായാൽ ഫയർഫോഴ്‌സ് എത്തും മുമ്പ് തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കാം.
കാമറകളും മറ്റും അടുത്ത ദിവസം പൊലീസിന്റെ നേതൃത്വത്തിൽ സ്ഥാപിക്കും. ആഗസ്റ്റ് ഒന്നിന് മുമ്പ് തന്നെ തുറക്കാൻ കഴിയുന്ന തരത്തിലാണ് നിർമ്മാണ പ്രവർത്തനം നടക്കുന്നത്. കൂടുതൽ തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്. ഈ മാസം 25നുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. ടണലിന് മുന്നിൽ തൃശൂർ ഭാഗത്തെ റോഡിന്റെ ടാറിംഗ് നടപടികൾ പൂർത്തിയായി.
ടണലിനുള്ളിലേക്കുള്ള വൈദ്യുതി കണക്ഷൻ അടുത്ത ദിവസം കിട്ടും. പണി പൂർത്തിയായി മന്ത്രിതല സംഘം അവസാന വട്ട പരിശോധന നടത്തിയതിന് ശേഷമായിരിക്കും തുറന്നു കൊടുക്കുന്ന തിയതി തീരുമാനിക്കുക. ദേശീയപാത അധികൃതരും പരിശോധന നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |