തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പാത്തട്ടിപ്പ് കേസിന്റെ അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന്. പുതിയ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന്, റൂറൽ പൊലീസ് മേധാവിയുടെ ശുപാർശ പരിഗണിച്ച് ഡി.ജി.പി അനിൽ കാന്ത് ഉത്തരവിട്ടു. അതേസമയം ഇ.ഡി അന്വേഷണം വരുമോ എന്ന് ഉറപ്പായിട്ടില്ല. സംഭവത്തെക്കുറിച്ച് സഹകരണ വകുപ്പ് ജോയിന്റ് റജിസ്ട്രാർ സംസ്ഥാന സഹകരണ റജിസ്ട്രാർക്കു നൽകിയ രഹസ്യ റിപ്പോർട്ടിലും വൻ തട്ടിപ്പ് ഉറപ്പിക്കുന്നുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി 100 കോടിയിൽ ഒതുങ്ങില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.
സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുന്നതിനു മുൻപേ ജില്ലാ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെല്ലാം ഒളിവിലാണെന്ന് കണ്ടെത്തി. ഇവരുടെ ബിനാമികളെന്ന് സംശയിക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്. എല്ലാ സഹകരണ സംഘങ്ങളിലും സാമ്പത്തിക വർഷാവസാനം സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഡിറ്റ് നടക്കാറുണ്ടെങ്കിലും ആറ് വർഷം നീണ്ട കരുവന്നൂർ തട്ടിപ്പ് പുറത്തുവരാതിരുന്നത് രാഷ്ട്രീയ സ്വാധീനത്താലാണെന്ന ആരോപണവും ശക്തമാണ്.
വായ്പയെന്ന പേരിൽ കോടികളാണ് പല അക്കൗണ്ടുകളിലേക്കും പോയത്. തട്ടിപ്പ് നടന്ന ഇടപാടുകളിലൊന്നിലും കൃത്യമായ രേഖകൾ പോലുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |