തിരുവനന്തപുരം:കൊവിഡിനെ അതിജീവിക്കാൻ കരുത്തു പകരണമെന്ന പ്രാർത്ഥനയോടെ ഇസ്ലാം മതവിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു. ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശുദ്ധ ഓർമ്മകൾ പങ്കുവയ്‌ക്കുന്ന ആഘോഷം കൊവിഡ് സാഹചര്യത്തിൽ വീടുകൾ കേന്ദ്രീകരിച്ചാണ് നടന്നത്. പൊതു ഈദ് ഗാഹുകൾ ഉണ്ടായില്ലെങ്കിലും പള്ളികളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രാർത്ഥനകൾ നടന്നു. പള്ളികളിൽ 40 പേർക്ക് പ്രവേശനം നൽകിയായിരുന്നു നമസ്‌കാരം. വിശ്വാസികൾ സാമൂഹിക അകലം പാലിച്ചും ഹസ്തദാനമോ ആലിംഗനമോ ഇല്ലാതെ ബക്രീദ് ആശംസകൾ കൈമാറി. പാളയം ജുമാമസ്ജിദിൽ പെരുന്നാൾ നമസ്‌കാരങ്ങൾക്ക് ഇമാം വി.പി.സുഹൈബ് മൗലവി നേതൃത്വം നൽകി.സ്ത്രീധനത്തിന്റെ പേരിൽ സ്ത്രീകൾ ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന കാലമാണിതെന്നും സ്ത്രീധനം സാമൂഹിക ദുരാചാരമാണെന്ന് പെരുന്നാൾ ദിന സന്ദേശത്തിൽ വി.പി.സുഹൈബ് മൗലവി പറഞ്ഞു. സ്ത്രീധനം വാങ്ങി വിവാഹം കഴിക്കില്ല എന്ന് മാതാപിതാക്കളും യുവതീയുവാക്കളും മതമേധാവികളും തീരുമാനിക്കണം. ജാതി മതത്തിന് അപ്പുറമായ സൗഹൃദം നാട്ടിൽ നിലനിൽക്കണമെന്നും വി.പി. സുഹൈബ് മൗലവി പറഞ്ഞു. മണക്കാട് വലിയപള്ളി, മണക്കാട് സെൻട്രൽ ജുമാമസ്ജിദ്, ശാസ്തമംഗലം, അട്ടക്കുളങ്ങര, ചാല, തമ്പാനൂർ, വഴുതക്കാട്, കരമന, കല്ലാട്ടുമുക്ക്, പേരൂർക്കട, മെഡിക്കൽ കോളേജ്, പൂന്തുറ പുത്തൻപള്ളി, കേശവദാസപുരം, ശ്രീകാര്യം, വട്ടിയൂർക്കാവ്, ബീമാപ്പള്ളി തുടങ്ങിയ ജമാഅത്തുകളുടെ നേതൃത്വത്തിൽ പെരുന്നാൾ നമസ്‌കാരം ഉണ്ടായിരുന്നു. അതത് സ്ഥലങ്ങളിലെ ഇമാമുമാർ നമസ്‌കാരത്തിന് നേതൃത്വം നൽകി. പെരുന്നാളിന് കിട്ടിയ ലോക്ക്ഡൗൺ ഇളവിൽ കച്ചവടസ്ഥാപനങ്ങളെല്ലാം സജീവമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |