വാഷിംഗ്ടൺ : പുതിയ വകഭേദങ്ങളുമായി ലോകത്തെ ഒന്നാകെ ഭീതിയിലാഴ്ത്തുന്ന കൊറോണ വൈറസുകളെ തുരത്തുന്നതിൽ അമേരിക്കൻ വാക്സിനായ ഫൈസറും, ഒക്സ്‌ഫോർഡ് വികസിപ്പിച്ച അസ്ട്രാസെനെക്കയും മികച്ച ഫലം നൽകുന്നതായി പുതിയ പഠനത്തിൽ കണ്ടെത്തി. ആൽഫ, ഡെൽറ്റ വേരിയന്റുകൾക്കെതിരെയാണ് ഇവ ഫലപ്രദമായി പ്രവർത്തിക്കുന്നത്. ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ ബുധനാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ പുതിയ വിവരങ്ങളുള്ളത്.
രണ്ട് ഡോസ് ഫൈസർ അല്ലെങ്കിൽ അസ്ട്രാസെനെക്കയുടെ കോവിഡ് 19 വാക്സിൻ വളരെ ഫലപ്രദമാണെന്ന് തെളിവ് സഹിതം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആൽഫ വേരിയന്റിനെ തുരത്താൻ ഫൈസറും, അസ്ട്രാസെനെക്കയും മികച്ച വാക്സിനുകളാണെന്ന പഠനം മുൻപ് വന്നിരുന്നു. എന്നാൽ ഇപ്പോൾ ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തിയ ഡെൽറ്റയെയും നേരിടാൻ ഇവയ്ക്കാവുമെന്ന റിപ്പോർട്ടാണ് ലോകത്തിന് പ്രതീക്ഷ നൽകുന്നത്. രണ്ട് ഡോസ് ഫൈസർ വാക്സിൻ സ്വീകരിക്കുന്നവരിൽ 88 ശതമാനം വരെ ഡെൽറ്റയെ ചെറുക്കുന്നതിനുള്ള ശേഷി കൈവരുന്നുണ്ട്, അതേസമയം അസ്ട്രാസെനെക്കയിൽ ഇത് 67 ശതമാനമാണ്. ആൽഫാ വേരിയന്റിനെ 93.7 ശതമാനം വരെ ചെറുക്കാൻ ഫൈസറിനാവുമായിരുന്നു. എന്നാൽ ഇസ്രയേലിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ഡെൽറ്റ വകഭേദം ബാധിച്ച രോഗികൾക്ക് ഫൈസറിന്റെ വാക്സിൻ സംരക്ഷണം നൽകിയെങ്കിലും രോഗ ലക്ഷണങ്ങൾ അവരിൽ ശക്തമായി നിലനിന്നിരുന്നു.
ഫൈസറിന്റെ ഒരു ഡോസ് മാത്രം സ്വീകരിച്ചവർക്ക് ഡെൽറ്റാ വകഭേദത്തിനെതിരെ 33 ശതമാനം ഫലപ്രാപ്തി നൽകുമ്പോൾ അസ്ട്രാസെനെക്കയുടെ വാക്സിൻ ഒരു ഡോസ് 30 ശതമാനം ഫലപ്രദമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഫൈസർ വാക്സിൻ ഇനിയും ഇന്ത്യയിൽ ലഭ്യമായിട്ടില്ല, അതേസമയം അസ്ട്രാസെനക്കയുടെ ഇന്ത്യൻ പതിപ്പായ കൊവിഷീൽഡ് ഇന്ത്യയിൽ ഉദ്പാദിപ്പിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |