ആലപ്പുഴ: കോടതിയില്‍ കീഴടങ്ങാനെത്തിയ ആലപ്പുഴയിലെ വ്യാജ അഭിഭാഷക നാടകീയമായി മുങ്ങി. ജാമ്യം കിട്ടുമെന്ന ധാരണയിലാണ് സെസി സേവ്യര്‍ കോടതിയില്‍ എത്തിയത്. ആൾമാറാട്ടവും വഞ്ചനയും ഉൾപ്പടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത് എന്നറിഞ്ഞതോടെയാണ് ശരവേഗത്തിൽ സെസി മുങ്ങിയത്.
തട്ടിപ്പ് പുറത്തായതിന് പിന്നാലെ ഒളിവിൽ പോയ സെസിയുടെ നീക്കങ്ങളെല്ലാം അത്യന്തം നാടകീയമാണ്. സുഹൃത്തുക്കളായ അഭിഭാഷകരാണ് യുവതിയെ ഒളിവിൽ പോകാൻ സഹായിക്കുന്നത് എന്നാണ് പൊലീസിന്‍റെ നിഗമനം. പ്രതി സംസ്ഥാനം വിട്ടെന്ന പ്രചാരണത്തിനിടെയാണ് പൊലീസിനെ വെട്ടിച്ച് യുവതി കോടതിയിലെത്തി മടങ്ങിയത്. നിയമബിരുദമില്ലാത്ത സെസി മറ്റൊരു അഭിഭാഷകയുടെ എൻറോൾമെന്‍റ് നമ്പർ ഉപയോഗിച്ചാണ് രണ്ടര വർഷം വിവിധ കോടതികളിൽ പ്രാക്‌ടീസ് ചെയ്‌തത്.
സെസിക്ക് മതിയായ യോഗ്യതയില്ലെന്നുള്ള അജ്ഞാതന്‍റെ കത്ത് കിട്ടിയപ്പോഴാണ് ബാർ അസോസിയേഷൻ ഇവരെ കുറിച്ച് അന്വേഷിച്ചത്. അഭിഭാഷകയായി പ്രാക്‌ടീസ് ചെയ്യുന്ന ഒരാൾക്ക് ബാർ അസോസിയേഷനിൽ അംഗത്വം നൽകുന്നതിന് മുമ്പ് സർട്ടിഫിക്കറ്റും എൻറോൾ ചെയ്‌ത നമ്പരും പരിശോധിക്കാറുണ്ട്. സെസിക്ക് അംഗത്വം നൽകിയതും അങ്ങനെ തന്നെയാണെന്ന് ബാർ അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ഇക്കഴിഞ്ഞ ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ലോയേഴ്‌സ് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച സെസി വൻ ഭൂരിപക്ഷത്തിൽ ജയിച്ചിരുന്നു. സി പി എം - സി പി ഐ സംഘടനകൾ തമ്മിലെ ചേരിപ്പോരും ഇവർക്ക് തുണയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |