കൊച്ചി: തൃശൂർ ആസ്ഥാനമായുള്ള സ്വകാര്യ ബാങ്കായ സി.എസ്.ബി ബാങ്ക്, നടപ്പുവർഷത്തെ ഏപ്രിൽ-ജൂൺപാദത്തിൽ 14 ശതമാനം വളർച്ചയോടെ 61 കോടി രൂപ ലാഭം നേടി. 2020ലെ സമാനപാദത്തിൽ ലാഭം 53.56 കോടി രൂപയായിരുന്നു. മൊത്തം വരുമാനം 496.88 കോടി രൂപയിൽ നിന്ന് 15.02 ശതമാനം മെച്ചപ്പെട്ട് 571.53 കോടി രൂപയായി. പ്രവർത്തനലാഭം 39 ശതമാനം ഉയർന്ന് 179.8 കോടി രൂപയിലെത്തി. 45 ശതമാനം വർദ്ധിച്ച് 267.75 കോടി രൂപയാണ് അറ്റ പലിശ വരുമാനം.
22,671.7 കോടി രൂപയാണ് മൊത്തം ബിസിനസ്. മൊത്തം വായ്‌പകളിൽ 38 ശതമാനം സ്വർണപ്പണയ വായ്‌പകളാണ്. കൊവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞപാദത്തിൽ മൊത്തം നിഷ്‌ക്രിയ ആസ്‌തി (ജി.എൻ.പി.എ) 3.51 ശതമാനത്തിൽ നിന്നുയർന്ന് 4.88 ശതമാനമായി. അറ്റ നിഷ്‌ക്രിയ ആസ്‌തി (എൻ.എൻ.പി.എ) 1.74 ശതമാനത്തിൽ നിന്ന് 3.21 ശതമാനത്തിലെത്തി. നടപ്പുവർഷം വായ്‌പകളിൽ ഉൾപ്പെടെ പുതിയ ഉത്‌പന്നങ്ങൾ അവതരിപ്പിക്കുമെന്നും 200 പുതിയ ശാഖകൾ തുറക്കുക ലക്ഷ്യമാണെന്നും മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ സി.വി.ആർ. രാജേന്ദ്രൻ പറഞ്ഞു.
മൂലധന പര്യാപ്‌തതാ അനുപാതം (സി.ആർ.എ.ആർ) റിസർവ് ബാങ്ക് നിഷ്‌കർഷിച്ചതിനേക്കാൾ ഏറെ ഉയരത്തിലും വിപണിയിലെ ഏറ്റവും മികച്ച നിലയിലുമായതിനാൽ നടപ്പുവർഷം പൊതുവിപണിയിൽ നിന്ന് മൂലധനം സമാഹരിക്കേണ്ട ആവശ്യമില്ലെന്ന് സി.വി.ആർ. രാജേന്ദ്രൻ പറഞ്ഞു. തുടർച്ചയായി ബാങ്ക് ലാഭപാതയിലാണെന്നതും നേട്ടമാണ്. പുതിയ എം.എസ്.എം.ഇ., കോർപ്പറേറ്റ്, സ്വർണപ്പണയം, കാർഷികം, ടൂവീലർ, എസ്.എം.ഇ വായ്‌പകളിൽ വൻ വർദ്ധനയുണ്ട്. കാസ നിക്ഷേപം 33.09 ശതമാനവും എൻ.ആർ.ഐ നിക്ഷേപം 10 ശതമാനവും ഉയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |