പാലക്കാട്: കൊവിഡ് മൂന്നാംതരംഗ സാദ്ധ്യത മുന്നിൽക്കണ്ട് ഗർഭിണികൾക്കുള്ള വാക്‌സിൻ വിതരണം പുരോഗമിക്കുന്നു. കൊവിഡ് ബാധിച്ചാൽ ഏറ്റവുമധികം ഗുരുതരമാകാൻ സാദ്ധ്യതയുള്ളവരാണ് ഗർഭിണികൾ. കൊവിഡ് ബാധിച്ച് നിരവധി ഗർഭിണികൾ ഗുരുതരാവസ്ഥയിലാകുകയും ചിലർ മരിക്കുകയും ചെയ്തിരുന്നു.
തുടർന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഗർഭിണികൾക്ക് വാക്‌സിൻ നൽകാൻ തീരുമാനിച്ചത്. സംസ്ഥാനത്തെ മുഴുവൻ ഗർഭിണികൾക്കും മാതൃകവചം എന്ന പേരിൽ കൊവിഡ് വാക്‌സിനേഷൻ തുടങ്ങിയിട്ടുണ്ട്. ഈ മാസം 13 മുതൽ ആരംഭിച്ച പരിപാടിയിൽ ജില്ലയിൽ ഇതുവരെ 1103 പേർ വാക്‌സിൻ സ്വീകരിച്ചു
ബുധനാഴ്ചകളിലാണ് ജില്ലയിൽ ഗർഭിണികൾക്കുള്ള വാക്‌സിൻ വിതരണം. മുൻകൂട്ടി ബുക്ക് ചെയ്യാതെ സ്പോട്ട് രജിസ്‌ട്രേഷൻ വഴി വാക്‌സിൻ ലഭിക്കും. ജില്ലാ വനിതാശിശു ആശുപത്രിയിലാണ് ഇതുവരെ ഗർഭിണികൾക്കുള്ള വാക്‌സിൻ നൽകിയത്. ഇനി മുതൽ ഓരോ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും ബുധനാഴ്ചകളിൽ ഗർഭിണികൾക്കുള്ള വാക്‌സിൻ ലഭിക്കും.
സംസ്ഥാനത്ത് ഇതുവരെ 39,822 ഗർഭിണികൾ വാക്‌സിൻ എടുത്തിട്ടുണ്ട്. എന്നാൽ ചില ഗർഭിണികൾ വാക്‌സിനെടുക്കാൻ വിമുഖത കാട്ടുന്നുണ്ട്. എല്ലാവരും സ്വന്തം സുരക്ഷയും കുഞ്ഞിന്റെ സുരക്ഷയും കണക്കിലെടുത്ത് വാക്‌സിൻ എടുക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
ഗർഭിണികളായതിനാൽ പലപ്പോഴും ചികിത്സയ്ക്കും പരിചരണത്തിനുമായി ആശുപത്രിയിൽ പോകേണ്ടി വരും. കൊവിഡ് സാഹചര്യത്തിൽ ആരിൽ നിന്നും രോഗം പകരാം. ഇത് മുന്നിൽ കണ്ടാണ് വാക്‌സിൻ വിതരണം വേഗത്തിലാക്കുന്നത്.
- മുഴുവൻ ഗർഭിണികൾക്കും വാക്‌സിൻ നൽകുക ലക്ഷ്യം
വാർഡ് തലത്തിൽ ആശാ പ്രവർത്തകരുടെ നേതൃത്വത്തിൽ മുഴുവൻ ഗർഭിണികളെയും വാക്‌സിനേഷനായി രജിസ്റ്റർ ചെയ്യിപ്പിച്ച് വാക്‌സിൻ നൽകുകയാണ് മാതൃകവചത്തിന്റെ ലക്ഷ്യം. സ്വന്തമായി രജിസ്റ്റർ ചെയ്യാൻ കഴിയുന്നവരെ അതിനായി പ്രോത്സാഹിപ്പിക്കും. സ്മാർട്ട് ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയ സൗകര്യങ്ങളില്ലാത്തവരെ ആശാ പ്രവർത്തകരുടെ സഹായത്തോടെ രജിസ്റ്റർ ചെയ്യിപ്പിച്ചാണ് വാക്‌സിൻ എടുപ്പിക്കുന്നത്.
- ജില്ലാ ആരോഗ്യ വകുപ്പ്, പാലക്കാട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |