കോഴഞ്ചേരി: ഗൾഫ് നാടുകളിലേക്ക് ഖത്തർ വഴി വിമാനയാത്ര ആരംഭിച്ചതോടെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി വിമാനക്കമ്പനികൾ പ്രവാസികളെ കൊള്ളയടിക്കുന്നു. കൊവിഡ് തീർത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ തിരികെ ഗൾഫിലേക്ക് മടങ്ങുന്ന മലയാളികളാണ് ടിക്കറ്റ് നിരക്കിന്റെ പേരിൽ ചൂഷണത്തിന് വിധേയമാകുന്നത്.
ഖത്തർ വഴി സൗദി, യു.എ.ഇ, ഒമാൻ എന്നിവിടങ്ങളിലേക്കാണ് യാത്രക്കാരുള്ളത്. സൗദിയിലേക്കാണ് ജില്ലയിൽ നിന്ന് ഏറ്റവും കൂടുതൽ യാത്രക്കാർ പോകുന്നത്. നോർക്കയുടെ കണക്ക് പ്രകാരം 212 പേർ ജില്ലയിൽ നിന്ന് സൗദിയിലേക്ക് പോകാൻ കാത്തിരിപ്പിലാണ്.
ഖത്തറിലെ ദോഹ വിമാനത്താവളത്തിലിറങ്ങാൻ ഇക്കഴിഞ്ഞ 18 വരെ 8,500 - 10,000 രൂപയായിരുന്നു നിരക്കെങ്കിൽ 20 മുതൽ മൂന്നിരട്ടി വരെയാണ് ടിക്കറ്റ് ചാർജ് വർദ്ധിപ്പിച്ചത്. 23,000 മുതൽ 30,500 വരെയാണ് പുതിയ നിരക്ക്.
അതേസമയം ആവശ്യത്തിന് വിമാന സർവ്വീസുകൾ ഇല്ലാത്തതാണ് നിരക്ക് വർദ്ധനയുടെ പിന്നിലെന്ന് യാത്രക്കാർ പറയുന്നു. യാത്രാ പ്രതിസന്ധി പരിഹരിക്കുന്നതിന് ഖത്തറിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുകയോ മറ്റ് ഗൾഫ് നാടുകളിലേക്ക് നേരിട്ട് വിമാന സർവീസ് തുടങ്ങുകയോ വേണം.
2 ഡോസ് വാക്സിൻ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്കാണ് യാത്രാനുമതി. ഈ രേഖയും കൊവിഡ് നെഗറ്റീവ് ഫലവും ഖത്തറിൽ 14 ദിവസം ക്വാറന്റൈനിൽ കഴിയാനുള്ള താമസരേഖയും നൽകണം.
" പ്രവാസികളെ അവസരം മുതലെടുത്ത് കൊള്ളയടിക്കുകയാണ് വിമാന കമ്പനികൾ. നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പ്രവാസി ക്ഷേമകാര്യ മന്ത്രാലയത്തിനും കേന്ദ്രമന്ത്രിക്കും ഇ മെയിൽ മുഖേന പരാതി അയച്ചിട്ടുണ്ട്. "
( തോമസ് മാത്യു ഇടയാറന്മുള,
സംസ്ഥാന ജനറൽ സെക്രട്ടറി,
ഗൾഫ് മലയാളി വെൽഫെയർ അസോസിയേഷൻ)
.............
" ഈ മാസം 31ന് നെടുമ്പാശേരിയിൽ നിന്ന് ദോഹയ്ക്കു പോകുന്നതിന് ഞാൻ അടച്ച ടിക്കറ്റ് തുക 30,500 രൂപയാണ്. 6 മാസം മുമ്പുള്ള നിരക്കിനേക്കാൾ മൂന്നിരട്ടി തുകയാണ് വർദ്ധിപ്പിച്ചത്. എന്നാൽ ഖത്തറിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് ചാർജ് കൂട്ടിയിട്ടില്ല."
(അരുൺ മാത്യു, ചെറുകോൽ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |