തൃശൂർ: പ്രധാന റോഡുകളിലൂടെ സഞ്ചരിക്കുന്ന യാത്രികർക്ക് പ്രാഥമിക ആവശ്യത്തിനും തെല്ല് വിശ്രമിക്കാനുമുള്ള സൗകര്യങ്ങളോടെ 'ടേക് എ ബ്രേക്' കേന്ദ്രങ്ങൾ ഒരുങ്ങുന്നു. യാത്രികരുടെ അടിസ്ഥാന ആവശ്യങ്ങളിൽ ആദ്യപരിഗണന അർഹിക്കുന്ന വൃത്തിയുള്ള പൊതു ശൗച്യാലയങ്ങൾ എന്ന ആശയമുൾക്കൊണ്ടാണ് ഈ സർക്കാർ ഇടപെടൽ.
ശൗച്യാലയങ്ങൾ, വാഷ്‌ബേസിൻ, കണ്ണാടി, സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റർ, ഡ്രയറുകൾ, ടിഷ്യൂ പേപ്പർ ഡിസ്‌പെൻസർ, ഹാൻഡ് വാഷ് ഡിസ്‌പെൻസർ തുടങ്ങിയ സൗകര്യം ഇവിടങ്ങളിൽ ലഭ്യമാകും. സർക്കാരിന്റെ 12 ഇന കർമ്മ പരിപാടിയിലൂടെയാണ് 'ടേക് എ ബ്രേക്' എന്ന പദ്ധതി യാഥാർത്ഥ്യമാകുന്നത്. പ്രധാന പാതയോരങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ, ബസ് സ്റ്റേഷനുകൾ തുടങ്ങിയ തിരക്കേറിയ കേന്ദ്രങ്ങളിൽ യാത്രക്കാർക്ക് പ്രാഥമിക ആവശ്യം നിറവേറ്റാനും വിശ്രമിക്കാനും ലഘു ഭക്ഷണം കഴിക്കാനുമുള്ള ആധുനിക സൗകര്യങ്ങളോടെയാകും കഫേകളുൾപ്പെടെയുള്ള കേന്ദ്രങ്ങൾ ഒരുങ്ങുക.
നഗരത്തിൽ നാല് കേന്ദ്രങ്ങൾ
തൃശൂർ കോർപറേഷൻ പരിധിയിൽ നാല് പുതിയ 'ടേക് എ ബ്രേക്' കേന്ദ്രങ്ങൾ ഉണ്ടാകും. ശക്തൻ സ്റ്റാൻഡ് പരിസരം, കൊക്കാല, പൂങ്കുന്നം, പ്രസ് റോഡ് എന്നീ സ്ഥലങ്ങളിലാണ് പുതിയ കേന്ദ്രങ്ങൾ. ശക്തൻ, കൊക്കാല എന്നീ കേന്ദ്രങ്ങളുടെ നിർമ്മാണ പ്രവർത്തനം പുരോഗമിക്കുകയാണ്. ഈ രണ്ട് പദ്ധതികളും സർക്കാരിന്റെ നൂറ് ദിന പരിപാടിയിൽ ഉൾപ്പെടുത്തി ഉദ്ഘാടനം നിർവഹിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സ്ഥല ലഭ്യത അനുസരിച്ച് പൊതു ശുചിമുറികളോടൊപ്പം കഫേയിൽ വിശ്രമമുറികൾ അടക്കമുള്ള സൗകര്യം ഉൾപ്പെടുത്തി പ്രീമിയർ തലത്തിലുള്ള വിശ്രമകേന്ദ്രം നിർമ്മിക്കാനും അധികൃതർ ആലോചിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഈ പദ്ധതികൾ ഏറ്റെടുത്തു നടപ്പിലാക്കുന്നത്. ശുചിത്വ മിഷനാകും പദ്ധതിയുടെ ഏകോപന പ്രവർത്തനം. കേരള സർക്കാരിന്റെ നിർദ്ദേശം അനുസരിച്ച് കളക്ടറുടെ നേതൃത്വത്തിൽ ഇപ്പോൾ പദ്ധതി പുരോഗമിക്കുകയാണ്.
ടേക് എ ബ്രേക്ക് പദ്ധതി ഇങ്ങനെ
പദ്ധതികൾ 113
പുതിയത് 68
നവീകരണം 45
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |