തൃശൂർ : മൂന്ന് വർഷമായിട്ടും പ്രളയക്കെടുതി അനുഭവിച്ച പട്ടികജാതി കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി നൽകിയിരുന്ന 5,000 രൂപ 400 ലേറെ കുടുംബങ്ങൾക്ക് ഇനിയും ലഭിച്ചില്ല. പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ ഉത്തരവിനെ തുടർന്ന് ജില്ലയിലെ 22,456 പട്ടികജാതി കുടുംബങ്ങൾ വിവിധ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഈ അപേക്ഷകരിൽ 411 പട്ടികജാതി കുടുംബങ്ങൾക്കാണ് ഇനിയും തുക ലഭിക്കാത്തത്. 20.55 ലക്ഷം രൂപ ഇനിയും ലഭ്യമായിട്ടില്ല. പട്ടികജാതി കുടുംബങ്ങൾ സഹായം ലഭ്യമാക്കാനായി റേഷൻ കാർഡ്, ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് വിവരം, ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് അധികാരികളുടെ സാക്ഷ്യപത്രം എന്നിവ സഹിതമാണ് ധനസഹായത്തിനായി അപേക്ഷിച്ചത്. രണ്ട് പ്രളയവും അതിന് പിന്നാലെ വന്ന കൊവിഡും മൂലം ദുരിതത്തിലായ പട്ടികജാതി കുടുംബങ്ങൾക്ക് ഇപ്പോൾ തുക ലഭിക്കുകയാണെങ്കിൽ ഏറെ ആശ്വാസകരമാകുമെന്ന് അപേക്ഷ നൽകിയവർ പറയുന്നു. ആവശ്യമായ ഫണ്ട് ഇനിയും അനുവദിച്ച് കിട്ടിയിട്ടില്ലെന്ന വാദമാണ് പട്ടികജാതി വികസന ഓഫീസിൽ നിന്നും ലഭിക്കുന്നത്.
മന്ത്രിക്ക് നിവേദനം
പ്രളയ ദുരിതാശ്വാസ ധനസഹായ ഫണ്ട് അടിയന്തരമായി ലഭ്യമാക്കണമെന്ന് എസ്.സി - എസ്.ടി വികസന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എം.എ. ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. രാജേഷ് കുറുമാലി, സുധീഷ് ചെമ്പുചിറ, ബാബു എന്നിവർ പ്രസംഗിച്ചു. ഏറെ ദുരിതം അനുഭവിക്കുന്ന ഈ അവസരത്തിൽ സർക്കാർ പ്രഖ്യാപിച്ച തുക പെട്ടെന്ന് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന് പരാതി സമർപ്പിച്ചു.
സഹായം ലഭിക്കാനുള്ളവർ
ചാവക്കാട് 134
മാള 01
മതിലകം 02
വെള്ളാങ്കല്ലൂർ 03
കോർപറേഷൻ പരിധി 4
ഇരിങ്ങാലക്കുട ബ്ലോക്ക് പരിധി
പറപ്പൂക്കര കാട്ടൂർ, മുരിയാട്, കാറളം പഞ്ചായത്തുകളിൽ 267
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |