തിരുവനന്തപുരം: ലോകോത്തര ഐ.ടി കമ്പനികളിലൊന്നായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്) 600 കോടി രൂപയുടെ നിക്ഷേപം കേരളത്തിൽ നടത്താൻ ധാരണയായതായി വ്യവസായ മന്ത്രി പി. രാജീവ്. കാക്കനാട് കിൻഫ്ര ഇലക്ട്രോണിക് ആന്റ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിലാണ് പുതിയ നിക്ഷേപ പദ്ധതി. ധാരണാപത്രം ഉടനെ ഒപ്പുവക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഐ.ടി, ഐ.ടി.ഇ.എസ്, ഡാറ്റ പ്രോസസിംഗ് കാമ്പസാണ് ടി.സി.എസിന്റെ പദ്ധതി. രണ്ടാംഘട്ട വികസനവും പൂർത്തിയാകുമ്പോൾ അഞ്ചു മുതൽ ഏഴുവരെ വർഷത്തിനുള്ളിൽ 20000 പേർക്ക് തൊഴിൽ ലഭിക്കും. രണ്ടാം ഘട്ടവികസനം കൂടി ചേർത്താൽ 1350 കോടിയുടെ പദ്ധതിയാണിത്.
വി ഗാർഡിന്റെ ഇലക്ട്രോണിക് ലാബ്, ടെസ്റ്റിംഗ് ലാബ്, റിലയബിലിറ്റി ലാബ് പദ്ധതിക്കായി കിൻഫ്ര ഇ.എം.സി ലാബിൽ ഭൂമി അനുവദിച്ചു. 120 കോടി രൂപയുടെ നിക്ഷേപത്തിലൂടെ 800 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുക.
ലുലു ഗ്രൂപ്പ് തിരുവനന്തപുരം കിൻഫ്ര അപ്പാരൽ പാർക്കിൽ ഇലക്ട്രോണിക് വെയർഹൗസ് യൂണിറ്റ് സ്ഥാപിക്കും. 700 ലക്ഷം രൂപ മുതൽ മുടക്കുള്ള പദ്ധതി പൂർത്തിയാകുമ്പോൾ 850 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഫെയർ എക്സ്പോർട്ട്സ് എറണാകുളം ഹൈടെക് പാർക്കിൽ ഫുഡ് പ്രോസസിംഗ് യൂണിറ്റ് ആരംഭിക്കും. 200 കോടി രൂപയുടെ പദ്ധതിയാണിതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |