സംഭവം ആയൂരിൽ പുലർച്ചെ
കൊല്ലം: ആയൂർ പെരിങ്ങള്ളൂരിൽ നാഷണൽ പെർമിറ്റ് ലോറി ഡ്രൈവറെ കുത്തിക്കൊന്ന ശേഷം പണം കവർന്നു. കൊല്ലം കേരളപുരം അരുൺ നിവാസിൽ അജയൻപിള്ളയാണ് (56) കൊല്ലപ്പെട്ടത്. ഇയാൾക്ക് കാലിൽ മൂന്നിടത്ത് കുത്തേറ്റിരുന്നു. ആയൂർ - അഞ്ചൽ റോഡിന് അരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് സമീപത്തായാണ് അജയൻപിള്ളയെ രക്തം വാർന്ന് അവശനിലയിൽ കണ്ടെത്തിയത്. ചടയമംഗലം പൊലീസെത്തി ഇദ്ദേഹത്തെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു. സംഭവ സമയത്ത് അഞ്ച് പേർ ലോറിക്ക് സമീപത്തുകൂടി നടന്നുപോയിരുന്നതായി സമീപവാസികൾ പൊലീസിനോട് പറഞ്ഞു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് നൽകുന്ന വിവരം. കുത്തേറ്റ് കിടന്ന ഭാഗത്ത് സി.സി.ടി.വി ഉണ്ടായിരുന്നില്ല. റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് സമീപത്തായിത്തന്നെ പരിക്കേറ്റ് കിടന്ന ഇയാളുടെ നിലവിളി കേട്ടാണ് സംഭവം പുറത്തിറഞ്ഞത്.
കാലിത്തീറ്റ വിതരണത്തിന് പോകുന്ന ലോറിയാണ് അജയൻ പിള്ളയുടേത്. സ്വന്തം വാഹനമാണെന്നും അറിയുന്നു. കാലിത്തീറ്റ വിതരണത്തിന്റെ പണം ഇദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നത് അപഹരിക്കാനുള്ള ശ്രമത്തിനിടയിൽ കുത്തിവീഴ്ത്തിയതാകാമെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണത്തിന് ശേഷമേ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ. അജയൻപിള്ളയുടെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ചടയമംഗലം പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സംഭവ സ്ഥലത്ത് പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |