നെടുമ്പാശേരി: അത്താണിയിൽ വനിതാ ഡോക്ടറുടെ വീട്ടിൽ നിന്ന് 70 പവൻ സ്വർണവും ഒരു ലക്ഷം രൂപയും കവർന്ന കേസിലെ പ്രതികളെ പിടികൂടി ആറ് മാസമായിട്ടും തൊണ്ടിമുതൽ കണ്ടെടുക്കാൻ പൊലീസ് ഉത്സാഹം കാണിക്കുന്നില്ലെന്ന് പരാതി. കവർച്ചക്കിരയായ, അത്താണി കെ.എസ്.ഇ.ബി ഓഫീസിന് സമീപം താമസിക്കുന്ന ഡോക്ടർ ഗ്രേസ് മാത്യുവാണ് പരാതിയുമായി രംഗത്തെത്തിയത്.
തനിച്ച് താമസിക്കുകയായിരുന്ന ഡോക്ടറെ രണ്ട് വർഷം മുമ്പ് അർദ്ധരാത്രിയിലാണ് മുഖംമൂടി ധരിച്ചെത്തിയ അക്രമികൾ കെട്ടിയിട്ട ശേഷം കവർച്ച നടത്തിയത്. കേസിലെ പ്രധാന പ്രതി കുപ്രസിദ്ധ കുറ്റവാളി മധുര സ്വദേശി സൗന്ദർരാജ് കഴിഞ്ഞ ഫെബ്രുവരിയിലാണ് ചെങ്ങമനാട് പൊലീസിന്റെ പിടിയിലായത്. സംഭവത്തിന് പിന്നിൽ സൗന്ദർരാജാണെന്ന് തുടക്കത്തിൽ തന്നെ പൊലീസിന് വ്യക്തമായിരുന്നു. ഡോക്ടറുടെ വീട്ടിൽ നിന്ന് ഇയാളുടെ വിരലടയാളം ലഭിച്ചതാണ് കാരണം. വീടിന്റെ പിന്നിലെ വാതിലിന്റെയും കിടപ്പ് മുറിയുടെയും കതകിന്റെ കുറ്റികൾ അഴിച്ചു മാറ്റിയാണ് രണ്ടംഗ കവർച്ചാ സംഘം അകത്ത് കടന്നത്. ഇവരിലൊരാൾ ഡോക്ടറെ കട്ടിലിലേക്ക് തള്ളി വീഴ്ത്തിയ ശേഷം പുതപ്പ് കൊണ്ട് മൂടി കൈയിൽ പിടിച്ചു നിന്നു. ഈ സമയം രണ്ടാമൻ സ്വർണവും പണവും വാരിക്കൂട്ടി ചുരിദാറിന്റെ ഷാളിൽ പൊതിഞ്ഞെടുത്തു. സൗന്ദർരാജിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഈ സമയം സംഘത്തിലെ മൂന്നാമൻ ഭഗവതി വീടിന് പുറത്ത് ഉണ്ടായിരുന്നതായി വിവരം ലഭിച്ചത്. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പിടിയിലായ പ്രതികളെ ഡോക്ടറുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തിയിരുന്നു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട്ടെ ചില ജുവലറികളിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും സ്വർണം കണ്ടെത്താനായില്ല.
അതേസമയം, മൂന്നാമത്തെ പ്രതിയെ കൂടി പിടികൂടിയാലേ തൊണ്ടിമുതൽ സംബന്ധിച്ച് കൂടുതൽ വ്യക്തത വരൂ എന്ന് ചെങ്ങമനാട് പൊലീസ് പറഞ്ഞു. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കാരണം സ്ഥലം മാറിപ്പോയതും കാരണമായി. മേലുദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വേണ്ടത്ര സമ്മർദമുണ്ടായില്ലെന്നും സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |