തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത മുൻ പഞ്ചായത്ത് അംഗം മുകുന്ദൻ ആത്മഹത്യ ചെയ്ത സംഭവം സി. പി. എമ്മിനെ കൂടുതൽ വെട്ടിലാക്കി. പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിൽ ഇത്രയേറെ കോടികളുടെ വെട്ടിപ്പ് നടന്നിട്ടും അത് ഫലപ്രദമായി തടയുന്നതിൽ നേതൃത്വം പരാജയപ്പെട്ടെന്ന് പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായം ഉയർന്നുകഴിഞ്ഞു.
ഇതിനിടയിലാണ് വായ്പാ കുടിശിക വരുത്തിയവർക്ക് ജപ്തി നോട്ടീസ് അയക്കുകയും മുൻ പഞ്ചായത്തംഗം ആത്മഹത്യ ചെയ്ത സംഭവവും ഉണ്ടായത്. ഇത് പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കി. വർഷങ്ങൾക്ക് മുമ്പ് പരാതി ലഭിച്ച്, മുൻ എം.പി. പി.കെ. ബിജുവിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി ഒരു വർഷത്തോളമായിട്ടും പ്രശ്‌നം പരിഹരിക്കാൻ സാധിക്കാതിരുന്നതും ഗുരുതരമായ വീഴ്ച്ചയായാണ് കാണുന്നത്. കഴിഞ്ഞ ഇടത് ഭരണത്തിൽ ജില്ലയിൽ നിന്നുള്ളയാളായിരുന്നു സഹകരണ വകുപ്പ് മന്ത്രി. എന്നിട്ടും ഇക്കാര്യത്തിൽ കാര്യമായ നടപടികളെടുക്കാനായില്ല. അതേസമയം വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ അടുത്ത ദിവസം സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് യോഗം ചേർന്നേക്കുമെന്ന സൂചനയും ലഭിക്കുന്നുണ്ട്. സഹകരണ ജോയിന്റ് രജിസ്ട്രാർ നൽകിയ പ്രാഥമിക റിപ്പോട്ടിൽ ഗുരുതര വീഴ്ച്ചയാണ് കണ്ടെത്തിയത്. മരിച്ച മുകുന്ദന് വായ്പാ കുടിശികയായ 80 ലക്ഷം രൂപ തിരിച്ചടക്കാത്ത പക്ഷം ജപ്തി നടപടി ഉണ്ടാകുമെന്ന അറിയിപ്പ് ലഭിച്ചതായും പറയുന്നു. എന്നാൽ അത്തരത്തിലൊരു ജപ്തി നോട്ടീസ് ബാങ്കിൽ നിന്ന് അയച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. രണ്ട് വായ്പകൾ ഇയാൾ ബാങ്കിൽ നിന്ന് എടുത്തിട്ടുണ്ടെന്നാണ് സെക്രട്ടറി ഇൻ ചാർജ് വ്യക്തമാക്കുന്നത്. ഇയാൾ എത്ര രൂപ വായ്പ എടുത്തിരുന്നുവെന്നത് സംബന്ധിച്ച വ്യക്തത ഇനിയും ലഭ്യമായിട്ടില്ല. കൂടുതൽ അന്വേഷണം ഇക്കാര്യത്തിൽ വേണ്ടിവരും.
പൊറത്തിശേരിയിൽ പ്രതിഷേധ ദിനം
സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് സമരം ശക്തമാക്കി പ്രതിപക്ഷ സംഘടനകൾ. കോൺഗ്രസിനും ബി.ജെ.പിക്കും പിന്നാലെ മറ്റ്കക്ഷികളും പ്രതിഷേധവുമായി രംഗത്തെത്തി. വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കൾ മരിച്ച മുകുന്ദന്റെ വീട് സന്ദർശിച്ചു. വായ്പാ തട്ടിപ്പിനെകുറിച്ച് കേന്ദ്ര എജൻസി അന്വേഷിക്കണമെന്ന് മുൻ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു. ഇതിനുത്തവാദികളായവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷും ബിജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാറും ആവശ്യപ്പെട്ടു. ഇന്നലെ ബി.ജെ.പി ശവമഞ്ചവുമായി ബാങ്കിന് മുന്നിൽ സമരം നടത്തിയിരുന്നു. അതേസമയം പൊറത്തിശ്ശേരി മേഖലയിൽ ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് പൊറത്തിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |