പാരിസ്: കൊവിഡ് ഭീതിയിൽ നിന്ന് കര കയറി സാധാരണ ജീവിതത്തിലേക്ക് മടങ്ങാമെന്ന പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് ഫ്രാൻസിൽ കൊവിഡ് നാലാം തരംഗം. ബുധനാഴ്ച മാത്രം 24 മണിക്കൂറിനിടെ ഫ്രാൻസിൽ 21,000 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മേയ് മാസത്തിനു ശേഷം ഏറ്റവും ഉയർന്ന കണക്കാണിത്. ഫ്രാൻസിൽ കൊവിഡ് നാലാം തരംഗം ആരംഭിച്ചതായി ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്‌റ്റെക്സ് പറഞ്ഞു. നിയന്ത്രണത്തിലായിരുന്ന കൊവിഡ് വ്യാപനം വീണ്ടും ശക്തമായതോടെ വിവാദമായ വാക്സിൻ പാസ്പോർട്ട് സംവിധാനം സർക്കാർ പ്രാബല്യത്തിലാക്കി.
50 പേരിൽ കൂടുതൽ പങ്കെടുക്കുന്ന പരിപാടികൾക്ക് നിർബന്ധമാക്കിയ 'ആരോഗ്യ പാസ്' ഇനി റസ്‌റ്റോറന്റുകൾ, ഷോപ്പിങ് സെന്ററുകൾ എന്നിവിടങ്ങളിലും നിർബന്ധമാകും. ട്രെയിൻ, വിമാനം എന്നിവ വഴി ദീർഘദൂര യാത്രയ്ക്കും ഇത് നിർബന്ധമാണ്.
വാക്സിൻ പാസ്‌പോർട്ട്
കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രം പ്രത്യേക ഇടങ്ങളിൽ പ്രവേശനം അനുവദിക്കാനുള്ള സംവിധാനമാണ് വാക്സിൻ പാസ്‌പോർട്ട് എന്ന പേരിൽ അറിയപ്പെടുന്ന 'ആരോഗ്യപാസ്'.
രാജ്യത്ത് രോഗ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കാത്തവരിലാണ് പുതുതായി രോഗബാധ കൂടുതലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് അധികൃതർ പറയുന്നു.
സർക്കാർ ആരോഗ്യ പാസ് നിർബന്ധമാക്കിയതോടെ ലൂവ്‌റെ മ്യൂസിയം, ഈഫൽ ടവർ എന്നിവിടങ്ങളിലെത്തുന്നവർ രണ്ട് ഡോസ് വാക്സിനെടുത്തിരിക്കണം. രാജ്യത്ത് ജനസംഖ്യയുടെ 46 ശതമാനം പേരും രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്.
നിയമപ്രകാരം ആദ്യ ആഴ്ച രണ്ടു ഡോസ് വാക്സിൻ പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് കാണിക്കാത്തവരെ താക്കീത് ചെയ്തുവിടും. അതുകഴിഞ്ഞ് വാക്സിൻ സ്വീകരിക്കാത്തവർക്ക് 1,500 യൂറോ പിഴ ചുമത്തും. അതിനിടെ, വാക്സിൻ നിർബന്ധമാക്കുന്നതിൽ പ്രതിഷേധിച്ച് രാജ്യത്ത് കടുത്ത പ്രതിഷേധങ്ങൾ അരങ്ങേറുന്നുണ്ട്.
വ്യക്തി സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നാരോപിച്ച് ആയിരങ്ങളാണ് കഴിഞ്ഞ ദിവസം തെരുവിലിറങ്ങിയത്.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |