ലണ്ടന്‍: പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യയിൽ നിന്ന് മുങ്ങിയ നീരവ് മോദി തന്നെ ഇന്ത്യക്ക് കൈമാറുന്നതിനെ എതിർത്ത് യു.കെ ഹൈക്കോടതിൽ അപ്പീൽ നല്കി. ഇന്ത്യക്ക് കൈമാറുന്നത് തന്റെ മാനസികാരോഗ്യത്തെ മോശമായി ബാധിക്കുമെന്നാണ് നീരവിന്റെ വാദം. ഇന്ത്യയിൽ നീതി പൂർണമായ വിചാരണ നടക്കില്ലെന്നും അതിനാൽ തന്നെ ഇന്ത്യയ്ക്ക് കൈമാറരുതെന്നും ആവശ്യപ്പെട്ടാണ് നീരവ് അപ്പീൽ നൽകിയത്.
നീരവ് കടുത്ത വിഷാദത്തിലാണെന്നും ആത്മഹത്യാ പ്രവണതയുള്ളയാളാണെന്നും പാരമ്പര്യമായി ഈ പ്രശ്നങ്ങളുള്ള കുടുംബത്തിൽ നിന്നുള്ളയാളായതിനാൽ ഇന്ത്യക്ക് കൈമാറുന്നത് അയാളുടെ മാനസികാരോഗ്യത്തിന് ഗുണം ചെയ്യില്ലെന്നും നീരവിന് വേണ്ടി ഹാജരായ അഭിഭാഷകൻ എഡ്വേർഡ് ഫിറ്റ്സ്‌ജെറാൾഡ് വാദിച്ചു. ഇന്ത്യയിൽ നിലവിലെ കൊവിഡ് സാഹചര്യത്തിൽ ജയിലുകളിലെ അവസ്ഥ വളരെ മോശമാണെന്നും നീരവിന് ശരിയായ പരിചരണം ലഭിക്കില്ലെന്നും അഭിഭാഷകൻ വാദിച്ചു.
2019 മാർച്ചിൽ ലണ്ടനിൽ അറസ്റ്റിലായ നീരവ് ജാമ്യത്തിനായി പലതവണ കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇന്ത്യക്ക് കൈമാറിയാൽ നീതി നിഷേധിക്കപ്പെടുമെന്ന നീരവ് മോദിയുടെ വാദം ഈ വർഷം ആദ്യം ലണ്ടൻ കോടതിയിലെ ജഡ്ജി തള്ളിക്കളഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് അവസാന ശ്രമമെന്നോണം യു.കെ ഹൈക്കോടതിയിൽ അപ്പീൽ നല്കാൻ തീരുമാനിച്ചത്. നിലവിലെ അപ്പീൽ കോടതി തള്ളിയാലും ബ്രിട്ടണിലെ നിയമമനുസരിച്ച് മറ്റു ചില വഴികൾ കൂടി നീരവിന് മുന്നിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |