പരാതി കിട്ടിയിട്ടും പൊലീസ് നടപടി വൈകിയത് വീഴ്ച, ഡി.ജി.പി അന്വേഷിക്കും
തിരുവനന്തപുരം: സ്ത്രീ പീഡന പരാതി ഒത്തുതീർപ്പാക്കാൻ ഇടപെട്ടെന്ന ആരോപണം നേരിടുന്ന മന്ത്രി എ.കെ ശശീന്ദ്രനെ നിയമസഭയിൽ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി ഇടപെട്ടത് രണ്ട് പാർട്ടി നേതാക്കൾ തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടിയാണെന്നും മന്ത്രി തെറ്റ് ചെയ്തുവെന്ന് പറയാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ശശീന്ദ്രൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും രാജിവയ്ക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ സ്പീക്കർ എം.ബി.രാജേഷ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. എന്നാൽ ശശീന്ദ്രനെതിരെ നിയമസഭയിൽ ഇന്നലെ പ്രതിപക്ഷം മറ്റ് പ്രതിഷേധങ്ങളൊന്നും നടത്തിയില്ല. പിന്നീട് ആന്റണി ജോണിന്റെ സബ്മിഷന് മന്ത്രി ശശീന്ദ്രൻ മറുപടി നൽകിയപ്പോഴും പ്രതിപക്ഷം സഹകരിച്ചു.
ആരോപണമുന്നയിച്ച യുവതി മന്ത്രിയുടെ പാർട്ടിക്കാരന്റെ മകളാണ്. പാർട്ടിക്കാരനെതിരെയാണ് ആരോപണമുണ്ടായതും. ഇതാണ് മന്ത്രി പ്രശ്നത്തിലിടപെടാനുണ്ടായ സാഹചര്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രശ്നം പീഡനക്കേസ് ആണെന്ന് അറിഞ്ഞപ്പോൾ തന്നെ മന്ത്രി ഇടപെടലിൽ നിന്ന് ഒഴിഞ്ഞു. കേസ് ഒഴിവാക്കുന്നതിനായി ഒരു ഇടപെടലും മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. പൊലീസ് സ്റ്റേഷനിലും അദ്ദേഹം വിളിച്ചിട്ടില്ല. മാത്രമല്ല മന്ത്രി ഇടപെട്ടപ്പോഴേക്കും ആരോപണമുന്നയിച്ച യുവതി മറ്റ് പല തലങ്ങളിലുമെത്തിയിരുന്നു. ഇതൊന്നും മന്ത്രിക്ക് അറിയാനുമായില്ല. ഇൗ സാഹചര്യത്തിൽ മന്ത്രി തെറ്റ് ചെയ്തുവെന്ന് പറയാനാവില്ല. പരാതി കിട്ടിയിട്ടും പൊലീസ് നടപടി വൈകിയത് വീഴ്ചയാണ്. ഇക്കാര്യം ഡി.ജി.പി അന്വേഷിക്കും. കേസിന്റെ മെറിറ്റ് അനുസരിച്ച് കൃത്യമായ അന്വേഷണം നടക്കും. പരാതിയുടെ അടിസ്ഥാനത്തിൽ ജൂൺ 30ന് പൊലീസ് ഇരുകൂട്ടരേയും സ്‌റ്റേഷനിലേക്ക് വിളിച്ചെങ്കിലും പത്മാകരൻ മാത്രമാണ് എത്തിയതെന്നും അടുത്ത ദിവസമാണ് പരാതിക്കാരി സ്റ്റേഷനിലെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണറുടെ ഉപവാസത്തെ ഈ വിഷയവുമായി ബന്ധപ്പെടുത്തേണ്ട. സ്ത്രീധന പീഡനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പൊതുസമൂഹത്തെ ബോധവത്കരിക്കാൻ ഗവർണറുടെ നടപടി സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരാതി കിട്ടി മൂന്നാഴ്ചയായിട്ടും പൊലീസ് അനങ്ങാതിരുന്നത് മന്ത്രിയുടെ ഇടപെടൽകൊണ്ടാണെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് കിട്ടിയ പൊലീസ് റിപ്പോർട്ട് തെറ്റാണെന്നും അടിയന്തര പ്രമേയത്തിന് അനുമതി തേടിയ പി.സി.വിഷ്ണുനാഥ് പറഞ്ഞു. നാടുമുഴുവൻ സ്ത്രീകൾക്കെതിരെ സ്ത്രീധനപീഡനവും ലൈംഗിക അതിക്രമവും നടക്കുന്ന കെട്ടകാലത്ത് ഗവർണർ പോലും സമൂഹ മന:സാക്ഷിയുണർത്താൻ ഉപവാസം നടത്തേണ്ടിവന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |