മേരികോമും മൻപ്രീത് സിംഗും പതാകയേന്തും
ടോക്യോ : ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങിലെ മാർച്ച് പാസ്റ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 22 കായിക താരങ്ങൾ മാത്രമേ പങ്കെടുക്കുകയുള്ളൂ.ആറ് ഒഫിഷ്യൽസും മാർച്ച് പാസ്റ്റിൽ അണിനിരക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതിനാൽ പരമാവധി ആളെക്കുറച്ചാണ് ഉദ്ഘാടനച്ചടങ്ങ് നടത്തുക. മാർച്ച് പാസ്റ്റിൽ ഒളിമ്പിക് മെഡൽ ജേതാവായ വനിതാ ബോക്സിംഗ് താരം എം.സി മേരികോമും പുരുഷ ഹോക്കി ടീം ക്യാപ്ടൻ മൻപ്രീത് സിംഗുമാണ് ഇന്ത്യൻ പതാകയേന്തുക.
ഉദ്ഘാടനച്ചടങ്ങുകൾ ജാപ്പനീസ് സമയം അർദ്ധരാത്രി കഴിഞ്ഞാണ് അവസാനിക്കുക എന്നതിനാൽ ശനിയാഴ്ച രാവിലെ മത്സരമുള്ള ഇന്ത്യൻ താരങ്ങൾ ഒഴിവാകാൻ തീരുമാനിച്ചുവെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് നരീന്ദർ ബത്ര പറഞ്ഞു. ഹോക്കി ടീമിനും ശനിയാഴ്ച രാവിലെയാണ് ആദ്യ മത്സരം. ദേശീയപതാക ഏന്തേണ്ടതിനാൽ മാത്രമാണ് മൻപ്രീത് പങ്കെടുക്കുന്നത്. ഹോക്കി ടീമിൽ നിന്ന് മറ്റാരും മാർച്ച് പാസ്റ്റിൽ പങ്കെടുക്കാനുണ്ടാവില്ല. ബോക്സിംഗിൽ നിന്ന് എട്ടു പേരും ടേബിൾ ടെന്നിസ്,സെയ്ലിംഗ് എന്നിവയിൽ നിന്ന് നാലുതാരങ്ങൾ വീതവും റോവിംഗിൽ നിന്ന് രണ്ടുപേരും ഹോക്കി,ജിംനാസ്റ്റിക്സ്,ഫെൻസിംഗ്,സ്വിമ്മിംഗ് എന്നിവയിൽ നിന്ന് ഓരോരുത്തരും ഇന്ത്യയെ പ്രതിനിധീകരിച്ച് മാർച്ച് പാസ്റ്റിൽ അണിനിരക്കും. അവസാനനിമിഷം താരങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായേക്കാമെന്നും ഐ.ഒ.എ സൂചന നൽകി.
ആഗസ്റ്റ് എട്ടിന് നടക്കുന്ന സമാപനച്ചടങ്ങിൽ ഗുസ്തിതാരം ബജ്റംഗ് പൂനിയയാണ് ദേശീയ പതാകയേന്തുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |