ആധാരമില്ലാതെയും വായ്പ നൽകി
തൃശൂർ: കോടികളുടെ വായ്പാ തട്ടിപ്പ് നടന്ന കരുവന്നൂർ സഹകരണ ബാങ്കിൽ സംഭവിച്ചത് ഗുരുതരമായ വീഴ്ചകളും ക്രമക്കേടുകളുമെന്ന് അവസാന ഓഡിറ്റിംഗിലെ കണ്ടെത്തൽ.
സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റർ ഭരണം ഏർപ്പെടുത്തി. മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) എം.സി. അജിത്തിനെ അഡ്മിനിസ്‌ട്രേറ്ററായി ചുമതലപ്പെടുത്തി. ഈ ഒക്ടോബർ വരെയായിരുന്നു കെ.കെ. ദിവാകരൻ പ്രസിഡന്റായുള്ള ഭരണസമിതിയുടെ കാലാവധി. 2011ൽ പ്രസിഡന്റായ ദിവാകരൻ 2016ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
ജാമ്യവസ്തു പരിശോധനയിൽ പ്രസിഡന്റും ഭരണസമിതിയും വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തൽ. 90 ശതമാനം വായ്പകളിലും വസ്തു പരിശോധന നടത്തിയത് മാനേജർ കെ.എം. ബിജു മാത്രമായിരുന്നു. 80 ശതമാനം വായ്പാ അപേക്ഷകളിലും അപേക്ഷകരുടെ യഥാർത്ഥ പേരോ വിവരമോ പ്രസിഡന്റിന്റെ ഒപ്പോ ഇല്ല. 70 ശതമാനം അപേക്ഷകളിലും ഭൂമിയുടെ യഥാർത്ഥ ഉടമയുടെ സമ്മതപത്രവും ഒപ്പുമില്ലാതെയാണ് വായ്പ നൽകിയത്.
ആധാരം ഇല്ലാതെ വായ്പ നൽകിയത് 30 ശതമാനം അപേക്ഷകളിലാണ്. ഒരു വായ്പയ്ക്ക് യാതൊരു രേഖയുമില്ല. തുക ഏത് അക്കൗണ്ടിലേക്ക് പോയെന്നും വ്യക്തമല്ല. ബാങ്ക് മാനേജരായ ബിജുവിന്റെ സഹോദരൻ ഈടുവച്ച് 50 ലക്ഷം വായ്പയെടുത്തെങ്കിലും ആധാരം പോലും ബാങ്കിൽ കാണാനില്ലായിരുന്നു. ബിജുവിന്റെ പിതാവിന്റെ 19.4 ആർ സ്ഥലം പണയപ്പെടുത്തി അഞ്ച് വ്യക്തികളുടെ പേരിൽ 2.5 കോടി വായ്പയെടുത്തതായും കണ്ടെത്തി.
ഇന്നലെ ജീവനൊടുക്കിയ കോൺഗ്രസ് നേതാവ് മുകുന്ദന് പുറമേ പലർക്കും ജപ്തി നോട്ടീസ് ലഭിച്ചതായി റിപ്പോർട്ടുണ്ട്. വ്യാജ രേഖകൾ ഉപയോഗിച്ച് 23 കോടി രൂപ വരെ ഒരു അക്കൗണ്ടിലേക്ക് 46 വായ്പകളായി കൊടുത്തിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. പ്രതികൾ ഇപ്പോൾ ഒളിവിലാണ്.
ക്രമക്കേടുമായി ബന്ധപ്പെട്ട് 2019 ഡിസംബർ ആറിന് നൽകിയ പരാതിയിൽ പൊലീസും സഹകരണ വകുപ്പും നടപടി സ്വീകരിക്കാതിരുന്നതാണ് പ്രശ്നം ഇത്രയും ഗുരുതരമാകാൻ കാരണമെന്ന് ആക്ഷേപമുയർന്നു. ബാങ്കിന്റെ സിവിൽ സ്റ്റേഷൻ എക്സ്റ്റൻഷൻ സെന്ററിന്റെ ചുമതലയുണ്ടായിരുന്ന ജീവനക്കാരനും സി.പി.എം കണ്ടാരംതറ ബ്രാഞ്ച് മുൻ സെക്രട്ടറിയുമായിരുന്ന എം.വി. സുരേഷിന്റെ നേതൃത്വത്തിലാണ് ബാങ്കിലെ തിരിമറികൾ അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.ഐ.ജിക്ക് പരാതി നൽകിയത്.
എസ്.പിക്കും ഇരിങ്ങാലക്കുട പൊലീസിനും പരാതി കൈമാറിയെങ്കിലും പരാതിക്കാരുടെ മൊഴിയെടുക്കുക മാത്രമാണുണ്ടായത്. മുൻ സഹകരണ മന്ത്രി അടിയന്തര നടപടി സ്വീകരിക്കുമെന്ന് അറിയിച്ചെങ്കിലും തുടർ നടപടിയുണ്ടായില്ല. വായ്പാ തിരിച്ചടവിൽ ലഭിക്കുന്ന പണം പതിനായിരം രൂപവച്ചാണ് ഇപ്പോൾ നിക്ഷേപർക്ക് മടക്കിനൽകുന്നത്.
കേന്ദ്ര ഏജൻസി അന്വേഷിക്കണം
കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത മുൻ പഞ്ചായത്തംഗം ജീവനൊടുക്കിയതോടെ യൂത്ത് കോൺഗ്രസും കേരള കോൺഗ്രസും ബി.ജെ.പിയും അടക്കമുള്ള സംഘടനകൾ ബാങ്കിന് മുന്നിൽ പ്രതിഷേധവുമായി എത്തി. ബാങ്ക് ഭരണസമിതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |