5 ചോദ്യങ്ങളുമായി ജലീൽ, പതിനായിരം ചോദ്യങ്ങൾക്കും ഉത്തരം പറയില്ലെന്ന് കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പിനെ ചൊല്ലി നിയമസഭയിലെ ധനാഭ്യർത്ഥന ചർച്ചയിൽ ഭരണ- പ്രതിപക്ഷ വാഗ്വാദം. സച്ചാർ കമ്മിറ്റിയുമായി ബന്ധപ്പെട്ട് അഞ്ച് ചോദ്യങ്ങൾ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയോട് ഭരണകക്ഷിയിലെ കെ.ടി. ജലീൽ ഉയർത്തി. പതിനായിരം ചോദ്യങ്ങൾ ചോദിച്ചാലും മറുപടിയുണ്ടാകില്ലെന്ന് കുഞ്ഞാലിക്കുട്ടി തിരിച്ചടിച്ചു. ജലീലിന്റെ പ്രകോപനത്തിൽ മുസ്ലിംലീഗ് അംഗങ്ങൾ ബഹളമുണ്ടാക്കി. താൻ ഓട് പൊളിച്ചെത്തിയവനല്ലെന്നും ഇവിടെ ആരും വലിയവനല്ലെന്നും ജലീൽ തിരിച്ചടിച്ചു.
മുസ്ലിംലീഗ് ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണെന്നും മതനിരപേക്ഷ നിലപാട് സ്വീകരിച്ചിരുന്ന ലീഗ് ഇപ്പോൾ അതിൽ നിന്ന് മാറിയിരിക്കുന്നുവെന്നും ജലീൽ കുറ്റപ്പെടുത്തി. ലീഗിന് എന്നും ഒറ്റ നയമേയുള്ളൂവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട വിവാദം എൽ.ഡി.എഫുണ്ടാക്കിയതാണ്. സച്ചാർ കമ്മിറ്റി റിപ്പോർട്ട് പ്രത്യേക വിഭാഗത്തിന് മാത്രമാണ്. ബാബറി മസ്ജിദ് പൊളിച്ചപ്പോൾ മുസ്ലിങ്ങൾക്കുണ്ടായ നഷ്ടം പരിഹരിക്കാനാണ് സച്ചാർസമിതിയെ നിയോഗിച്ചത്. ആ സമിതിയുടെ ശുപാർശയിൽ മതേതരത്വത്തിന് നിരക്കാത്ത ഒന്നുമില്ല. എന്നാൽ, സച്ചാർകമ്മിറ്റിക്ക് പകരം പാലോളി കമ്മിറ്റിയെ വച്ച് നിങ്ങൾ വികലമാക്കി. മലപ്പുറമെന്ന് കേട്ടാൽ വർഗീയതയാണ്. കാര്യം പറയുമ്പോൾ വർഗീയത പറയുകയെന്നത് ബി.ജെ.പിയുടെ തന്ത്രമാണ്. നാടിന്റെ പ്രശ്നം പറയുമ്പോൾ വർഗീയത പറയുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
5 ചോദ്യങ്ങൾ
1. സച്ചാർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മദ്രസ നവീകരണമൊഴിച്ച് മറ്റേതെങ്കിലും ആനുകൂല്യങ്ങൾ യു.പി.എ സർക്കാർ നൽകിയിട്ടുണ്ടോ
2. എവിടെയെങ്കിലും സ്കോളർഷിപ്പ് ആനുകൂല്യങ്ങൾ മുസ്ലിം സമുദായങ്ങൾക്ക് മാത്രമായി നൽകിയോ
3. അലിഗഢ് സർവകലാശാല കാമ്പസിൽ മുസ്ലിം കുട്ടികൾക്ക് മാത്രമാണോ പ്രവേശനം
4. സച്ചാർ റിപ്പോർട്ട് മുസ്ലിങ്ങൾക്ക് മാത്രമായിരുന്നെങ്കിൽ മുസ്ലിം വികസന വകുപ്പിന് പകരം ന്യൂനപക്ഷക്ഷേമ വകുപ്പ് രൂപീകരിക്കാൻ എന്തിന് നിർദ്ദേശിച്ചു
5. എട്ടാം ക്ലാസിലെ മുസ്ലിം പെൺകുട്ടികൾക്ക് മാത്രമല്ല നാടാർ, ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങൾക്കും സി.എച്ചിന്റെ കാലത്ത് സ്കോളർഷിപ്പ് അനുവദിച്ചില്ലേ
ആശയക്കുഴപ്പം
ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ യോജിച്ച് നീങ്ങാൻ യു.ഡി.എഫ് ധാരണയുണ്ടാക്കിയെങ്കിലും നിലപാടിലെ ആശയക്കുഴപ്പം സഭയിൽ ദൃശ്യമായി. സർക്കാർ തീരുമാനം തിരുത്തണമെന്ന് ലീഗിൽ നിന്ന് സംസാരിച്ച പി.കെ. കുഞ്ഞാലിക്കുട്ടിയും പി.കെ. ബഷീറും ആവശ്യപ്പെട്ടപ്പോൾ സർക്കാർ നടപടിയെ ഭാഗികമായി പിന്തുണയ്ക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |